തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന് അദാനി പോര്‍ട്സ് സമര്‍പ്പിച്ച ടെണ്ടര്‍ വിഴിഞ്ഞം രാജ്യാന്തരതുറമുഖ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. തുറമുഖ നിര്‍മാണം അദാനി പോര്‍ട്സിനെ ഏല്‍പ്പിക്കാമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ റിപ്പോ ര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളും തുറമുഖ കമ്പനി നിയോഗിച്ച ഏണസ്റ്റ് ആന്റ് യംഗ്, ഈ-കോം കമ്പനികളും നിര്‍മാണ കരാര്‍ അദാനി പോര്‍ട്സിന് നല്‍കാമെന്ന് നിര്‍ദ്ദേശിച്ചു. മന്ത്രിസഭയുടെ അനുമതി കൂടി ലഭിച്ചാല്‍ കബോട്ടാഷ് നിയമത്തില്‍ ഇളവു നേടുന്നതിനും അടിയന്തരമായി നിര്‍മാണം ആരംഭിക്കുന്നതിനുമുള്ള നടപടി അദാനി പോര്‍ട്സ് സ്വീകരിക്കുമെന്നാണ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തല്‍.
ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം ഉടന്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് തുറമുഖമന്ത്രി കെ. ബാബു അറിയിച്ചു. അടുത്ത മന്ത്രിസഭായോഗമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. മന്ത്രിസഭ അനുമതി നല്കിയാല് ഉടന്‍ നിര്‍മാണ കരാര്‍ ഒപ്പിടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. കരാര്‍ ഒപ്പിട്ടാല്‍ അദാനി പോര്‍ട്സ് ആദ്യം 120 കോടി രൂപയുടെ സെക്യൂരിറ്റി ബോണ്ട് വയ്ക്കും. തുടര്‍ന്നായിരിക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.
എതിര്‍പ്പുകളില്ലാതെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അദാനിയുടെ ടെണ്ടര്‍ അംഗീകരിച്ചതോടെ കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി തുറമുഖ നിര്‍മാണത്തിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫലം കണ്ടുതുടങ്ങിയിരിക്കുന്നത്. ഇനി മന്ത്രിസഭയുടെ അനുമതിയെന്ന സാങ്കേതികനടപടി മാത്രമാണ് ബാക്കിയുള്ളത്. അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ മാത്രമാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി ടെണ്ടര്‍ സമര്‍പ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: