ന്യൂദല്‍ഹി: തെക്കന്‍ ദല്‍ഹിയില്‍ പോലീസുകാരന് ഓടിച്ച കാറിടിച്ച് മൂന്ന് സ്ത്രീകള്‍ മരിച്ചു. ബുധനാഴ്ച രാവിലെ 9.30നാണ് സംഭവം. സബ് ഇന്‍സ്പെക്ടര്‍ റിഷി പാല്(59) ഓടിച്ച സ്വകാര്യ കാറാണ് ബദാര്‍പൂര്‍ ഫ്ലൈഓവറിന് സമീപത്ത് വച്ച് റോഡ് വൃത്തിയാക്കിക്കൊണ്ടു നിന്ന സ്ത്രീകളെ ഇടിച്ച് തെറിപ്പിച്ചത്.
പൊലീസ് ആസ്ഥാനത്തെ രാത്രി ഷിഫ്റ്റ് ജോലിക്ക് ശേഷം വീട്ടിലേക്ക് വരികയായിരുന്ന റിഷി ഇടയ്ക്ക് മയങ്ങി പോയതാണ് അപകടകാരണമെന്ന് പൊവീല് വൃത്തങ്ങള്‍ വ്യക്തമാക്കി. അപകടശേഷം കാര്‍ നിര്‍ത്തി റിഷി പുറത്തിറങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരു സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടു പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു.
അടുത്ത ദിവസങ്ങളില്‍ ദല്‍ഹി പോലീസിനെതിരെ ഉണ്ടാകുന്ന രണ്ടാമത്തെ വിവാദമാണിത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കൈക്കൂലി നല്കാന് വിസമ്മതിച്ച സ്കൂട്ടര്‍ യാത്രികയെ പൊലീസുകാരന് ഇഷ്ടിക കൊണ്ട് എറിഞ്ഞതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സതീഷ് ചന്ദ്ര എന്ന പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: