ന്യൂദല്‍ഹി: രാജ്യത്തെ നിലവിലുള്ള സാമൂഹ്യസാഹചര്യം മുന്‍നിര്‍ത്തി ബാലവേല നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നത്. 14 വയസില്‍ താഴെയുള്ളവരെക്കൊണ്ട് ജോലിചെയ്യിപ്പിക്കുന്നത് കര്‍ശനമായി വിലക്കുന്ന ഭേദഗതി ബില്ലിലെ വ്യവസ്ഥകളില്‍ ചില ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബാലവേല (വിലക്കും നിയന്ത്രണവും) ഭേദഗതി ബില്ലി (2012)ല്‍ മാറ്റങ്ങളോടെയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.സ്വതന്ത്രവും സൗജന്യവുമായ വിദ്യാഭ്യാസം ഒരോ കുട്ടിയുടേയും അവകാശമാണ്. 14 വയസില്‍ താഴെയുള്ളവരെ ഒരു തൊഴിലും ചെയ്യിക്കാനും പാടില്ല.
എന്നാല്‍ രാജ്യത്തെ സാമൂഹ്യ സാമ്പത്തിക അവസ്ഥ മുന്‍നിര്‍ത്തി ഇതില്‍ ചില ഇളവുകള്‍ വരുത്തേണ്ടതുണ്ട്.
1 അപകടകരമല്ലാത്ത തൊഴിലാണെങ്കില്‍, കുടുംബത്തെയോ കുടുംബം നടത്തുന്ന സ്ഥാപനത്തെയോ ആണ് കുട്ടി സഹായിക്കുന്നതെങ്കില്‍, സ്കൂള്‍ സമയം കഴിഞ്ഞോ, അവധി സമയത്തോ ആണെങ്കില്‍ നിയമത്തില്‍ ഇളവുണ്ട്.
2 ദൃശ്യ-ശ്രാവ്യ വിനോദ വ്യവസായങ്ങളിലെ, പരസ്യം, സിനിമ, ടിവി സീരിയല്‍, കായികരംഗം തുടങ്ങിയ മേഖലകളില്‍ കുട്ടിക്ക് കലാകാരനായി പ്രവര്‍ത്തിക്കാം. ഇത് അവന്റെ വിദ്യാഭ്യാസത്തെ ബാധിക്കാന്‍ പാടില്ലെന്നുമാത്രം. എന്നാല്‍ സര്‍ക്കസില്‍ കുട്ടികളെ ജോലിയെടുപ്പിക്കന് പാടില്ല.
വലിയ കുടുംബങ്ങളില്‍ കൃഷി, കരകൗശലം പോലുള്ള കാര്യങ്ങളില്‍ കുട്ടികള്‍ രക്ഷിതാക്കളെ സഹായിക്കുന്നുണ്ട്. ഇതുവഴി കുട്ടികളും ആ തൊഴിലിന്റെ അടിസ്ഥാനകാര്യങ്ങള്‍ പഠിക്കുകയാണ്. അതിനാല്‍ അപകടകരമായ തൊഴിലല്ലെങ്കില്‍, സ്കൂള്‍ സമയം കഴിഞ്ഞും അവധിക്കാലത്തും കുട്ടികള്‍ക്ക് കുടുംബത്തെയോ അവരുടെ കുടുംബ സ്ഥാപനത്തെയോ സഹായിക്കാം. പതിനാലും പതിനെട്ടും വയസിനിടയിലുള്ളവരെയും അപകടരമായ തൊഴിലുകള്‍ ചെയ്യിക്കാന്‍ പാടില്ല.
ബാലവേല നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണ് നല്‍കുക.
ആദ്യ നിയമലംഘനത്തിന് ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവോ 20000 മുതല്‍ അരലക്ഷം രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ആണ് ശിക്ഷ. നേരത്തെ ഇത് ഒരു വര്‍ഷം വരെ തടവോ 20000 രൂപ വരെ പിഴയോയായിയിരുന്നു. വീണ്ടും നിയമം ലംഘിച്ചാല്‍ ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ തടവ് ലഭിക്കും. നേരത്തെ ഇത് ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവായിരുന്നു.
നിയമം ലംഘിച്ച് കുട്ടികളെ ജോലിക്ക് വിട്ടാല്‍ ആദ്യ തവണയാണെങ്കില്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷയില്ല. വീണ്ടും നിയമം ലംഘിച്ചാല്‍ പതിനായിരം രൂപ വരെ പിഴ ചുമത്താം. ബാലവേല കണ്ടെത്തിയാല്‍ കുട്ടികളെ മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ പ്രത്യേക ഫണ്ട് ജില്ലാതലങ്ങളില്‍ രൂപീകരിക്കും. പുനരധിവാസ പ്രവര്‍ത്തനത്തിനുള്ള തുക ഇതില്‍ നിന്ന് ചെലവഴിക്കാം.
1986ലെ ബാലവേല നിരോധന, നിയന്ത്രണ നിയമപ്രകാരം കുട്ടികളെ പതിനെട്ടിനം തൊഴിലുകളും 65 ഇനം സംസ്കരണ ജോലികളും ചെയ്യിക്കുന്നതിനാണ് വിലക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: