ന്യൂദല്‍ഹി: ചെറിയ ഇടവേളയ്ക്കുശേഷം ഇന്ത്യ-പാക് ഉഭയകക്ഷി ക്രിക്കറ്റ് പരമ്പരയ്ക്ക് കളമൊരുങ്ങുന്നു. ഇരുരാജ്യങ്ങളും തമ്മിലെ പരമ്പരയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഭീകരതയെ അമര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ പാക്കിസ്ഥാനുമായി ഒത്തുതീര്പ്പിനില്ലെങ്കിലും രാഷ്ട്രീയവും സ്പോര്‍ട്സും കൂട്ടിക്കലര്ത്തേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടെന്നറിയുന്നു.
അടുത്ത എട്ടുവര്‍ഷത്തിനിടെ അഞ്ചു പരമ്പരകള്‍ക്ക് ബിസിസിഐയും പിസിബിയും ധാരണയായിരുന്നു. കാര്യങ്ങള്‍ നേര്വഴിക്കുപോയാല് അതില്‍ ആദ്യത്തേത് ഡിസംബറില്‍ യുഎഇയില്‍ നടക്കും. 2012-13 സീസണിലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി പരമ്പര കളിച്ചത്.
ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുക ലക്ഷ്യമിട്ട് പിസിബി ചെയര്മാന് ഷെഖരിയാര് ഖാന് തിരക്കിട്ട നീക്കങ്ങള്‍ നടത്തിയിരുന്നു. ബിസിസിഐ അധ്യക്ഷന്‍ ജഗ്മോഹന് ഡാല്‍മിയയുമായി കൂടിക്കാഴ്ചയ്ക്കും ഖാന് സമയം കണ്ടെത്തി. പിസിബിയും ടെന്‍ സ്പോര്‍ട്സും തമ്മിലെ ടെലിവിഷന്‍ സംപ്രേഷണ കരാറിനോട് ബിസിസിഐ വിയോജിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും പരമ്പരയെ തടസപ്പെടുത്തില്ലെന്ന് ഖാന് വ്യക്തമാക്കി.
നിശ്ചയിച്ചിരുന്നതുപോലെ ഡിസംബറില്‍ തന്നെ പരമ്പരയുണ്ടാവും. അതില്‍ മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി20കളും ഉള്‍പ്പെടും. തയ്യാറെടുപ്പുകള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. അവസാന കടമ്പയും കടന്നു, ഖാന് പറഞ്ഞു. ബിസിസിഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഡാല്‍മിയയെ അഭിനന്ദിക്കാന്‍ കൂടിയാണ് കൊല്‍ക്കത്തയില്‍ വന്നതെന്നു വ്യക്തമാക്കിയ ഖാന് 2004ല്‍ ഇരുവരും ചേര്‍ന്നു ചരിത്രപരമായ ഇന്തോ-പാക് പരമ്പര യാഥാര്‍ത്ഥ്യമാക്കിയ കാര്യവും ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: