കൊച്ചി: പള്ളിമേടയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ക്രിസ്ത്യന്‍ പാതിരി വീണ്ടും ഒളിവില്‍. പറവൂര്‍ പുത്തന്‍വേലിക്കര ലൂര്‍ദ്ദ് മാതാ ചര്‍ച്ച് വികാരിയായിരുന്ന ഫാ.എഡ്വിന് ഫിഗറസാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍ പോയത്. കേസില്‍ തുടക്കം മുതല്‍ വീഴ്ച വരുത്തുന്ന പോലീസിന്റെ നിലപാടാണ് പ്രതിക്ക് സഹായകമാകുന്നത്.
ലത്തീന്‍ കത്തോലിക്കാ സഭയുടെ കോട്ടപ്പുറം രൂപതയില്‍പ്പെട്ട പള്ളിയിലെ വികാരിയും ധ്യാനഗുരുവുമായ എഡ്വിനെതിരെ മാര്‍ച്ച് മാസത്തിലാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പല തവണ പള്ളിമേടയിലേക്ക് വിളിച്ച് കൊണ്ട് പോയി പീഡിപ്പിച്ചതായാണ് പരാതി. കേസെടുത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 29ന് ഇയാള്‍ ഒളിവില്‍പ്പോയി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്കി. ഇതിനിടെ ദുബായിയിലേക്ക് കടന്ന വികാരി അവിടെ ഒരു ധ്യാന പരിപാടിക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
ഏപ്രില്‍ അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതിയില്‍ നിന്നും വിധി സമ്പാദിച്ചാണ് ഇയാള്‍ പിന്നീട് തിരിച്ചെത്തിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ വടക്കേക്കര സിഐക്ക് മുമ്പാകെ ഹാജരായി പാസ്പോര്‍ട്ടുകളും മറ്റും കൈമാറിയിരുന്നു. കോട്ടപ്പുറം രൂപതാ ബിഷപ്പിനും മറ്റ് ചില വികാരിമാര്‍ക്കുമുള്ള വ്യക്തി വൈരാഗ്യമാണ് തനിക്കെതിരെയുള്ള കേസെന്നും എഡ്വിന് ആരോപിച്ചിരുന്നു.
സഭ നടത്തിയ അന്വേഷണത്തില്‍ എഡ്വിന് കുറ്റം ചെയ്തതായി തെളിയുകയും ചെയ്തു. കഴിഞ്ഞ അഞ്ചിന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവ് റദ്ദാക്കുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് ധാര്‍മ്മികത ഉപദേശിക്കേണ്ടയാള് തന്നെ ഇത്തരമൊരു കൃത്യം നടത്തിയത് ഖേദകരമാണെന്നും കുട്ടികള്‍ക്കെതിരായ പീഡനം വര്‍ദ്ധിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ജാമ്യം നിഷേധിച്ച് ഒരാഴ്ച പിന്നിട്ടിട്ടും പോലീസിന് ഇതുവരെ വികാരിയെ പിടികൂടാനായില്ല. സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള ശ്രമത്തിലാണ് വൈദികന്. പോലീസ് അന്വേഷണം അവസാനിപ്പിച്ച മട്ടിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: