ന്യൂദല്‍ഹി: ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെയെണ്ണം 66ലെത്തി. 1900 പേര്‍ക്ക് പരിക്കേറ്റു. ഭാരതം, നേപ്പാള്‍, അഫ്ഗാനിസ്ഥാന്, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് ഭൂചലനം ഉണ്ടായത്.
അതിനിടെ ജപ്പാന്റെ തീരങ്ങളില്‍ ഇന്നലെ രാവിലെ 6.12ഓടെ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം പ്രദേശത്തെ സുനാമി സാധ്യത ജപ്പാന് ഔദ്യോഗിക വൃത്തങ്ങള്‍ തള്ളി.
ഭാരതത്തില്‍ തുടര്‍ചലനങ്ങള്‍ക്കു സാധ്യതയുള്ളതിനാല്‍ ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേപ്പാള്‍ കൊദാരിയില് നിന്നും 187 കിലോമീറ്റര്‍ ദൂരെയായാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. അതേസമയം റിക്ടര്‍ സ്കെയിലില്‍ 4.2നും 6.2നുമിടയില്‍ തീവ്രത രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളിലായി ചൊവ്വാഴ്ച ആറിലധികം തവണ തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്.
പാട്നയില്‍ ഈസ്റ്റ് ചമ്പാരണിലാണ് ഭൂചലനം കൂടുതല്‍ വിനാശങ്ങള്‍ വിതച്ചത്. ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തടര്‍ന്ന് മധേപുരയില്‍ മൂന്നു പേരും, പുര്മിയ, ധര്‍ഭംഗ, എന്നിവിടങ്ങളില്‍ രണ്ടു പേര് വീതവും, സിതാമര്‍ഹി, വൈശാലി, സിവാന്‍, ഖാഗരിയ, ശേയ്പുര എന്നിവിടങ്ങളിലായി ഒരാള്‍ വീതവും മരിച്ചിട്ടുണ്ട്. ഈസ്റ്റ് ചമ്പാരണില്‍ മാത്രം 25 പേര് പരിക്കേറ്റ് ചികിത്സയിലാണ്. ഭാരതത്തില്‍ മൊത്തം 77 പേര്‍ക്കാണ് പരിക്കേറ്റത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ രംഗത്തുണ്ട്. കൂടാതെ ബീഹാറില്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനിടെ നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന യുഎസ് ഹെലികോപ്ടറായ യുഎച്ച് – 1 കാണാതായി. ദുരന്ത ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കുന്നതിനായാണ് ഈ ഹെലികോപ്ടര്‍ ഉപോഗിച്ചിരുന്നത്. ആറ് യുഎസ് നാവികരും, രണ്ട് നേപ്പാള്‍ സൈനികരും ഈ ഹെലികോപ്ടറില്‍ യാത്രചെയ്യുമ്പോഴാണ് കാണാതായത്.
ഹെലികോപ്ടറിന്റെ ഇന്ധനം തീരാന്‍ സാധ്യതയുള്ളതായി ഹെലികോപ്ടറില്‍ നിന്നും അവസാനമായി സന്ദേശം ലഭിച്ചിരുന്നു. നേപ്പാള്‍ സൈന്യം നടത്തിയ അന്വേഷണത്തില്‍ ഹെലികോപ്ടര്‍ പിന്നീട് കണ്ടെടുത്തു. ഇതിലുണ്ടായ സൈനികര്‍ സുരക്ഷിതരാണെന്ന് നേപ്പാള്‍ ആഭ്യന്തരമന്ത്രാലയ വക്താവ് ലക്ഷ്മി പ്രസാദ് ധകല്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ പിന്തുണയും നല്‍കുമെന്ന് നരേന്ദ്രമോദി നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്രാളയെ അറിയിച്ചു.
ചൊവ്വാഴ്ചത്തെ ഭൂചലനത്തോടെ നേപ്പാളിലെ മരണ നിരക്ക് 8200 കടന്നു. അതേസമയം 382 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടന്നുവരികയാണ്. ദേശീയ സെസ്മോളജിക്കല്‍ സെന്ററിന്റെ കണക്കു പ്രകാരം നാലാഴ്ചയ്ക്കിടെ നേപ്പാളില്‍ ചെറുതും വലുതുമായ 112ഓളം ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേപ്പാള്‍ സേന, ഭാരതീയ വായു സേന. യുഎസ് – ചൈനീസ് കരസേന എന്നിവയുടെ നേതൃത്വത്തിലാണ് നേപ്പാളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
അടുത്ത കാലത്തുണ്ടായതില്‍ ഏറ്റവും വലിയ ഭൂചലനമായാണ് ഇതിലെ ലോകം വിലയിരുത്തുന്നത്. അതേസമയം വീണ്ടും തുടര്‍ചലനങ്ങള്‍ക്കു സാധ്യത നിലനില്‍ക്കുന്നതിനാല്‍ കാഠ്മണ്ഡുവിലെ തൃഭുവന്‍ അന്താരാഷട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചതായി പ്രധാനമന്ത്രി സുശീല്‍ കൊയ്രാള അറിയിച്ചു. ഇതു കൂടാതെ എവറസ്റ്റിലെ പര്‍വ്വതാരോഹണവും നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: