ആലപ്പുഴ: പുന്നമടയിലെ സായി ജലകായിക കേന്ദ്രത്തില്‍ വനിതാകായികതാരങ്ങള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. നാലു കുട്ടികളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതില്‍ ആര്യാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പനയ്ക്കല്‍ വീട്ടില്‍ രാമഭദ്രന്റെ മകള്‍ അപര്‍ണ(17)കഴിഞ്ഞ വ്യാഴാഴ്ച മരിച്ചു.
കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചതിന് കാരണം റാഗിങ് അല്ലെന്ന് സായി ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. ചില സംഭവങ്ങളെച്ചൊല്ലി പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും മോശം പ്രവൃത്തികള്‍ ഉണ്ടായി. ഇതെക്കുറിച്ച് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ഇവരെ ഉപദേശിക്കുകയും ഹോസ്റ്റല്‍ വാര്‍ഡനെ അറിയിക്കുകയും ചെയ്തു. വാര്‍ഡനും പെണ്‍കുട്ടികളെ ഉപദേശിച്ചു. ഇതിന്റെ കുറ്റബോധമാകാം വിഷക്കായ കഴിക്കാന്‍ കാരണമായതെന്നാണ് സായി ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. മറിച്ച് ഏതെങ്കിലും തരത്തിലുള്ള മാനസിക പീഡനമോ, റാഗിങ്ങോ ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഈ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്നും മുതിര്‍ന്ന വനിതാകായിക താരങ്ങളുടെ പീഡനം മൂലമാണ് തങ്ങള്‍ ജീവനൊടുക്കുന്നതെന്ന് പെണ്‍കുട്ടികളുടെ ആത്മഹത്യാ കുറിപ്പിലുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. മജിസ്ട്രേറ്റിന് അപര്‍ണ നല്കിയ മരണമൊഴിയിലും ഇത് ആവര്‍ത്തിച്ചതായും അവര്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സത്യം പുറത്തു വരണമെങ്കില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ആറിനാണ് സായി കേന്ദ്രത്തില്‍ പരിശീലനം നടത്തുന്ന പതിനേഴുകാരികളായ നാലു തുഴച്ചില്‍ താരങ്ങള്‍ വിഷക്കായ് കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
മൂന്നു കുട്ടികള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയില്‍ കഴിയുന്ന കായികതാരങ്ങളുടെ മൊഴി രേഖപ്പെടുത്താന്‍ ജില്ലാക്രൈംബ്രാഞ്ച് ഡിവൈഎസ്പി: പാര്‍ത്ഥസാരഥി പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെത്തിയെങ്കിലും കുട്ടികള്‍ സാധാരണ നില കൈവരിക്കാത്തതിനാല്‍ ഡോക്ടര്‍മാര്‍ അനുവദിച്ചില്ല.
എന്നാല്‍ അപര്‍ണ മരിക്കാന്‍ ഇടയാക്കിയത് യഥാസമയം ചികിത്സ ലഭിക്കാതിരുന്നതു മൂലമാണെന്ന് അമ്മ ഗീത ക്രൈംബ്രാഞ്ചിന് രേഖാമൂലം പരാതി നല്കി. ഇതേത്തുടര്‍ന്ന് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിന്നും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും അപര്‍ണയെ ചികിത്സിച്ചതിന്റെ രേഖകള്‍ ക്രൈബ്രാഞ്ച് പരിശോധനക്കായി കസ്റ്റഡിയില്‍ എടുത്തു. ചികിത്സയില്‍ കഴിയുന്ന താരങ്ങള്‍ ആരോഗ്യനില വീണ്ടെടുക്കുന്നതിനനുസരിച്ച് മൊഴി രേഖപ്പെടുത്തുമെന്ന് ഡിവൈഎസ്പി പറഞ്ഞു. താരങ്ങള്‍ ആരോഗ്യനില വീണ്ടെടുക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: