ആലപ്പുഴ: രാജ്യത്തിനെതിരെ സായുധപോരാട്ടം നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങി.കേരളത്തില്‍ മാവോയിസ്റ്റ് ആധിപത്യത്തിന് തടയിട്ടത് സിപിഐ നേതാവ് അച്യുതമേനോന് മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണെന്ന വസ്തുത പോലും വിസ്മരിച്ച് കാനം നടത്തുന്ന പ്രവര്‍ത്തനം സിപിഐക്ക് ഭാവിയില്‍ ദോഷകരമായി മാറുമെന്ന് ഒരുവിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഏറ്റവുമധികം ഭീഷണി നേരിടുന്നത് മാവോയിസ്റ്റുകള്‍ അടക്കമുള്ള തീവ്രഇടതുപക്ഷ പ്രസ്ഥാനക്കാരില്‍ നിന്നാണ്. ഇത് മനസിലാക്കി തന്നെയാണ് പൊതുവെ സൗമ്യനെന്ന് അറിയപ്പെടുന്ന അച്യുതമേനോന് മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുകയും തന്റെ ഭരണകാലത്ത് തന്നെ മാവോയിസ്റ്റ് സാന്നിദ്ധ്യം തുടച്ചുനീക്കുകയും ചെയ്തത്.
കാനത്തിന്റെ ഇപ്പോഴത്തെ നിലപാട് അച്യുതമേനോനെ പോലും അപമാനിക്കുന്നതാണെന്നും വിമര്‍ശനമുയരുന്നു. ബംഗാളിലും ബിഹാറിലുമടക്കമുള്ള സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റ് അതിക്രമങ്ങള്‍ക്കിരയായത് മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നു.
സിപിഐയുടെ പൊതുനിലപാടിനെതിരായി കാനം രാജേന്ദ്രന് മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചത് ജനാധിപത്യ കേന്ദ്രീകൃതമായ സമൂഹത്തില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുമെന്നും സിപിഎമ്മിനെ മറികടന്ന് ഇടതുപക്ഷത്തിന്റെ നേതൃത്വം ഏറ്റെടുക്കാനുള്ള ശ്രമം എത്രകണ്ട് വിജയിക്കുമെന്ന് കാത്തിരുന്ന് കാണണമെന്നും മറുപക്ഷം പറയുന്നു.
പാര്‍ട്ടിയില്‍ പോലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം കാര്യക്ഷമമായി നടപ്പാക്കാത്തവര്‍ മാവോയിസ്റ്റുകളുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നത് പരിഹാസ്യമാണെന്നും മറുപക്ഷം വിമര്‍ശിക്കുന്നു. ഔദ്യോഗിക പക്ഷത്തിന് മേല്‍ക്കൈയില്ലാത്ത പ്രദേശങ്ങളില്‍ സമാന്തര കമ്മറ്റികള്‍ വരെ രൂപീകരിച്ചും എതിര് അഭിപ്രായം പറയുന്നവരെ വെട്ടിനിരത്തിയുമാണ് കാനംവിഭാഗം പാര്‍ട്ടിയിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്നത്.
പാര്‍ട്ടിയുടെ ഒരുതലത്തിലും ചര്‍ച്ചകള്‍ നടത്താതെയും അഭിപ്രായ സ്വരൂപണം നടത്താതെയും മാവോയിസ്റ്റുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെതിരെ വരും ദിവസങ്ങളില്‍ വിവിധ കമ്മറ്റികളില്‍ വിമര്‍ശനമുന്നയിക്കാനാണ് മറുപക്ഷത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: