കല്‍പ്പറ്റ: വയനാടിന്റെ വികസന ആവശ്യങ്ങളുന്നയിച്ച് സി.പി.എം. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജയില്‍ നിറയ്ക്കല്‍ സമരം പാതിവഴിയില്‍ ഉപേക്ഷിച്ച് നേതാക്കള്‍ മുങ്ങി. വയനാട് ജില്ലാ കലക്ട്രേറ്റ് ഉപരോധിച്ച 600ഓളം സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 80ഓളം പേരെ കോടതിയില്‍ ഹാജരാക്കി. പ്രവര്‍ത്തകര്‍ ജയിലിലേക്ക് പോകുമെന്ന് പറഞ്ഞതോടെ നേതാക്കള്‍ക്ക് ആശ്വാസമായി. എന്നാല്‍ പിന്നീട് നടന്നത് നാടകീയരംഗങ്ങളായിരുന്നു.
ജില്ലയിലെ ജയിലുകളില്‍ മുഴുവന്‍ പ്രവര്‍ത്തകരെയും പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ കല്‍പ്പറ്റയിലെ എസ്കെഎംജെ ഹൈസ്കൂള്‍ താല്‍ക്കാലിക ജയിലാക്കി മാറ്റുകയായിരുന്നു. രാത്രിയില്‍ ആവശ്യത്തിന് ഭക്ഷണം കിട്ടാതെയും മഴയത്ത് സിമന്റ്തറയില്‍ കിടന്നുറങ്ങിയും പ്രാഥമികസൗകര്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കാതെയും പ്രവര്‍ത്തകര്‍ വലഞ്ഞു. ഇതിനിടെ പലരും നേതക്കള്‍ക്കെതിരെ തിരിഞ്ഞു. രാത്രിയില്‍ കുറച്ച് ഉപ്പുമാവും രാവിലെ രണ്ട് കഷണം ബ്രഡും കട്ടന്‍ കാപ്പിയും മാത്രമാണ് ലഭിച്ചത്. ജയിലിലെ സുഖസൗകര്യങ്ങള്‍ പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയവരുടെ വീര്യം ഇതോടെ ചോര്‍ന്നുപോയി.
ഇതിനിടെ തികഞ്ഞ മനുഷ്യാവകാശലംഘനമാരോപിച്ച് മുന്‍ എംഎല്‍എ കൃഷ്ണപ്രസാദും കെ.വി.മോഹനനും വയനാട് പ്രസ്സ് ക്ലബില്‍ പത്രസമ്മേളനം നടത്തി. മാധ്യമപ്രവര്‍ത്തകരുടെ മുനയുള്ള ചോദ്യങ്ങള്ക്കുമുന്പില് ഗത്യന്തരമില്ലാതെ സിപിഎം നേതൃത്വം പത്രസമ്മേളനം വിട്ടിറങ്ങി. വൈകുന്നേരം കാണുന്നത് ജയില്‍നിറയ്ക്കല്‍ സമരം ഉപേക്ഷിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതാണ്. ഇതോടെ സിപിഎം ജില്ലയില്‍ നടത്തിയ മറ്റ് സമരങ്ങളോടൊപ്പം ഒരുസമരംകൂടി പരാജയപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: