തിരുവനന്തപുരം: നിയമനിര്‍മാണസഭകളുടെ അന്തസ്സ് കാത്തുസൂക്ഷിച്ച് പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധികള്‍ എല്ലായ്പ്പോഴും ബാധ്യസ്ഥരാകണമെന്ന് ഗവര്‍ണര്‍ ജ: പി. സദാശിവം. ഭരണഘടനയില്‍ അധിഷ്ഠിതമായാണ് രാജ്യത്തെ നിയമസഭകളില്‍ നിയമനിര്‍മാണം നടക്കുന്നത്.
ജനോപകാരപ്രദമായ നിയമങ്ങള്‍ നിര്‍മിക്കുന്നതുകൊണ്ടാണ് ജനം അവയെ സ്വീകരിക്കുന്നതെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് പി.ആര്. കുറുപ്പ് ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ‘പിആര്‍ നിയമസഭാ സാമാജികന്’ പുസ്തകപ്രകാശനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
കോടതികള്‍ നിയമനിര്‍മാണത്തില്‍ ഇടപെടാറില്ല. എക്സിക്യൂട്ടീവ് തയ്യാറാക്കുന്ന നിയമങ്ങളുടെ കരട് നിയമസഭ ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്കുന്നു. ഈ നിയമങ്ങളെയാണ് കോടതികള്‍ ബഹുമാനിക്കുന്നതും അംഗീകരിക്കുന്നതും. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങള്‍ ഓരോ വിഷയത്തിലും ഉള്ള ജനഹിതം സത്യസന്ധമായി സമൂഹത്തെ അറിയിക്കുന്നു.
ഇത് നിയമനിര്‍മാണ സഭയ്ക്കും എക്സിക്യൂട്ടീവിനും തങ്ങളുടെ തെറ്റുകള്‍ തിരുത്താന്‍ അവസരം നല്കുന്നു. ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരാണ് ജനപ്രതിനിധികള്‍. വിശുദ്ധമായ പദവിയിലേക്കാണ് തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കണം. നിയമസഭകളെ ജനാധിപത്യത്തിന്റെ ശ്രീകോവിലായി കരുതണം. ഭരണകൂട സംവിധാനത്തിന്റെ അകവും പുറവുമാണ് നിയമസഭയും നിയമസഭാ സാമാജികരും. ജനങ്ങള്‍ക്കുവേണ്ടി നയരൂപീകരണം നടക്കുന്നതും നിയമസഭകളിലാണെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ നടപടികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സാമാജികനാണ് പി.ആര്. കുറുപ്പ്. രാഷ്ട്രീയഭേദങ്ങള്‍ മാറ്റിവച്ച് മികച്ച പാര്‍ലമെന്ററി സംസ്കാരം അദ്ദേഹം സൃഷ്ടിച്ചു. നിയമസഭയില്‍ മികച്ച സംവാദങ്ങള്‍ക്ക് പി.ആര്. കുറുപ്പ് അവസരമൊരുക്കുകയും പങ്കെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. എം.പി. വീരേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രിസം ബുക്സ് പ്രസിദ്ധീകരിച്ച് പി.ആര്. കുറുപ്പ്: നിയമസഭാ പ്രസംഗങ്ങള്‍ പുസ്തകം ഗവര്‍ണര്‍ ചാരുപാറ രവിക്ക് നല്കി പ്രകാശിപ്പിച്ചു. മന്ത്രിമാരായ കെ.സി. ജോസഫ്, പി.ജെ. ജോസഫ് എന്നിവര്‍ സംസാരിച്ചു. കൃഷിമന്ത്രി കെ.പി. മോഹനന് സ്വാഗതവും റൂഫസ് ഡാനിയല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: