തിരുവനന്തപുരം: ആര്. ബാലകൃഷ്ണപിള്ളയുടെ മുന്നണി പ്രവേശം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്. അഴിമതിവിരുദ്ധ സമരത്തില്‍ സഹകരിച്ചതുകൊണ്ട് ബാലകൃഷ്ണപിള്ളയ്ക്ക് മുന്നണിയില്‍ അംഗത്വം നല്കി എന്നര്‍ഥമില്ല. ഇനിയും സഹകരിപ്പിക്കും.
ഗണേശ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരുടെ അഴിമതി തുറന്നുകാട്ടി. ഇടമലയാര്‍ അഴിമതിക്കേസില്‍ ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടതിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും കാനം രാജേന്ദ്രന് പറഞ്ഞു. തിരുവനന്തപുരത്ത് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാനം.
മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണ്. എന്നാല്‍ അവരുടെ മാര്‍ഗവും പ്രത്യയശാസ്ത്രവും തെറ്റാണ്. കൂട്ടായി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ടതാണ്. നിരുത്തരവാദപരമായ ഭരണമാണ് യുഡിഎഫ് സര്‍ക്കാരിന്റെത്. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും താത്പര്യമില്ല.
യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസനപദ്ധതികള്‍ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിങ് നടത്തണം. അഴിമതിയുടെ ചെളിക്കുണ്ടില്‍ ആഴ്ന്നിരിക്കുന്ന ഈ സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നും കാനം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് പി.പി. ജെയിംസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി അനസ് കബീര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: