കൊച്ചി: എഞ്ചിനീയറിംഗ് കോളേജ് പ്രവേശനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതി ജയേഷ് ജെ. കുമാ (37)റിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജയേഷിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ നല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ജയേഷ് തന്നെ പോലീസ് മര്‍ദ്ദിച്ചതായി പരാതിപ്പെട്ടു. എട്ട് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. കൂട്ടു പ്രതിയും ഭാര്യയുമായ രാരി (27)ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രതികള്‍ പത്ത് മുതല്‍ ഇരുപത് കോടി വരെ തട്ടിപ്പ് നടത്തിയതായാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇത്തരമൊരു വന്‍ തട്ടിപ്പിന് ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. എംബിബിഎസ് പ്രവേശനത്തട്ടിപ്പ് കേസിലെ പ്രതി കവിതാ പിള്ളയുടെ സഹായിയുടെ സഹോദരിയും കൊല്ലത്തെ സിപിഎം നേതാവിന്റെ മകളുമാണ് രാരി. ജയേഷിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്ന പ്രതീക്ഷയിലാണ് പോലീസ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് പ്രതിപ്പട്ടികയിലെത്തുമെന്നും കേസന്വേഷിക്കുന്ന സൗത്ത് എസ്ഐ ഗോപകുമാര്‍ പറഞ്ഞു.
സ്വത്ത് കണ്ട്കെട്ടും
പ്രതികളുടെ സ്വത്ത് കണ്ട് കെട്ടാന്‍ പോലീസ് നീക്കം തുടങ്ങി. കഴിഞ്ഞ ദിവസം ഇവരുടെ കടവന്ത്രയിലും പനമ്പിള്ളി നഗറിലുമുള്ള മൂന്ന് ആഡംബര ഫഌറ്റുകളില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ കണ്ടെത്തിയിരുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച പ്രതികള്‍ വിവിധയിടങ്ങളില്‍ ഏക്കറു കണക്കിന് ഭൂമിയും വാങ്ങിക്കൂട്ടിയിട്ടുണ്ട്. വാഗമണില്‍ രണ്ട് ഏക്കര്‍, മൂന്നാറില്‍ ഏഴ് ഏക്കര്‍, പീരുമേട് 5.5 ഏക്കര്‍ എന്നിങ്ങനെ ഭൂമി വാങ്ങിയതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്.
ഇതിന് പുറമെ മൂന്ന് ബാങ്കുകളിലായി കോടികളുടെ നിക്ഷേപവുമുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും മറ്റ് സ്വത്തുക്കളും മരവിപ്പിച്ചിട്ടുണ്ട്. മുപ്പതോളം ചെക്ക് ബുക്കുകളും സ്വര്‍ണാഭരണങ്ങളും ക്യാമറകളും കണ്ടെടുത്തിരുന്നു. നാല് ആഡംബര കാറുകളും ജയേഷിന്റെ ഉടമസ്ഥതയില്‍ ഉള്ളതായി പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: