ന്യൂദല്‍ഹി: സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്കെതിരെ അന്വേഷണം വേണമെന്ന് സുപ്രീം കോടതി. കല്‍ക്കരി അഴിമതിക്കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികളെ നിരവധി തവണ കണ്ടുവെന്നത് സംശയാസ്പദമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
ഇതിനായി പ്രത്യേക അന്വേഷണ കമ്മീഷന് രൂപീകരിക്കേണ്ടതില്ലെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന് അന്വേഷണം നടത്താമെന്നും കോടതി പറഞ്ഞു.
2ജി കേസിലെ പ്രതികളായ റിലയന്‍സ് ഉദ്യോഗസ്ഥരുമായി കേസ് നടക്കുന്നതിനിടെ സിന്‍ഹ അമ്പതിലധികം തവണ കൂടിക്കാഴ്ച നടത്തിയതിന്റെ രേഖകള്‍ പ്രശാന്ത് ഭൂഷണ് നേരത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി സിന്‍ഹയോട് വിശദീകരണം തേടി.
തന്റെ ഓഫീസില്‍ നിരവധി ആളുകള്‍ കാണാന്‍ വരാറുണ്ടെന്നും എന്നാല്‍ നിയമവിരുദ്ധമായി ആര്‍ക്കും ഒന്നും ചെയ്തു കൊടുത്തിട്ടില്ലെന്നും വ്യക്തമാക്കി രഞ്ജിത് സിന്‍ഹ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: