ഷിയാന്‍ : വന്‍ സാമ്പത്തിക ശക്തികളായ രണ്ടു രാഷ്ട്രങ്ങളുടെ തലവന്മാര് നിര്‍ണ്ണായകമായ കൂടിക്കാഴ്ച നടത്തി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനാ പ്രസിഡന്റ് സീ ജിന്‍ പിങ് നടത്തിയ പ്രാഥമിക കൂടിക്കാഴ്ചയില്‍ വരുംദിവസങ്ങളിലെ ചര്‍ച്ചകള്‍ക്കു പ്രാരംഭം കുറിച്ചു. അതിര്ത്തിപ്രശ്നങ്ങള്, വ്യാപാര കാര്യങ്ങള്‍, ഭീകരത തടയല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നതായി ഭാരത വിദേശകാര്യ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. തുടര്‍ദിവസങ്ങളിലെ ചര്‍ച്ച കള്‍ക്കൊടുവിലെ ഇരു രാജ്യങ്ങളും എത്തിച്ചേരുന്ന ധാരണകള്‍ വ്യക്തമാകൂ. ഇന്നു മുതല്‍ ചര്‍ച്ചകള്‍ തലസ്ഥാനമായ ബീജിങിലേക്കു മാറും.
പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ചൈനാ സന്ദര്‍ശനത്തില്‍ അതിര്‍ത്തി വിഷയങ്ങളിലെ ആശങ്ക സീ ജിന്‍ പിങ്ങിനെ മോദി അറിയിച്ചു. പാക് അധീന കശ്മീരിലെയും അരുണാചല്‍ പ്രദേശിലെയും അതിര്‍ത്തി പ്രശ്നങ്ങള്‍ കൂടിക്കാഴ്ചയില്‍ വിഷയമായതായി വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ വെളിപ്പെടുത്തി. ഭീകരവാദം, വ്യാപാര ഉടമ്പടി, ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം, കാബൂള്‍ ഭീകരാക്രമണം എന്നിവയും 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായും ജയശങ്കര്‍ പറഞ്ഞു.
പാക് അധീന കശ്മീരിലൂടെ 46 ബില്യണ്‍ മുടക്കി ചൈന സാമ്പത്തിക ഇടനാഴി നിര്‍മിക്കുന്നതിലുള്ള ആശങ്ക സീയെ മോദി അറിയിച്ചു. കഴിഞ്ഞ മാസത്തെ പാക്കിസ്ഥാന് സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളും സാമ്പത്തിക ഇടനാഴിക്കുള്ള ഉടമ്പടി ഒപ്പുവച്ചത്. അരുണാചല്‍ പ്രദേശില്‍ നിന്നുള്ളവര്‍ക്ക് സ്റ്റേപ്പിള്‍ ചെയ്ത വിസ നല്കുന്ന ചൈനയുടെ നടപടിക്കെതിരേയുള്ള പ്രതിഷേധവും മോദി പ്രകടിപ്പിച്ചു. അരുണാചല്‍ പ്രദേശിലെ തര്‍ക്കവും വിഷയമായി. പരിഹരിക്കപ്പെടാത്ത അതിര്‍ത്തി തര്‍ക്കങ്ങള്‍ മൂലം ഇരു രാജ്യങ്ങള്‍ക്കുമുണ്ടാകുന്ന വ്യാപാരക്കമ്മിയും ചര്‍ച്ചയ്ക്കുവന്നു.
കാബൂളില്‍ ബുധനാഴ്ച നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദം നേരിടുന്നതിനുള്ള നടപടികളും ഇരു നേതാക്കളും ആരാഞ്ഞു. ഭീകരതയെ നേരിടാന്‍ പരസ്പര സഹകരണത്തിനുള്ള സാധ്യതകളും ചര്‍ച്ചയായി. കാബൂള്‍ ആക്രമണത്തെ ഇരുവരും അപലപിച്ചതായും ജയശങ്കര്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്നതിനുള്ള നടപടികളും ചര്‍ച്ചയായി. പരസ്പരമുള്ള നിക്ഷേപങ്ങളും, സാമ്പത്തിക പരിഷ്കാരണ നടപടികളെ തുടര്‍ന്നുള്ള സാഹചര്യങ്ങളും ഉയര്‍ന്നുവന്നു.
ഭൂകമ്പ ദുരന്തത്തില്‍നിന്ന് നേപ്പാളിനെ മുക്തമാക്കാന്‍ ഇരു രാജ്യങ്ങളും നടത്തിയ നടപടികള്‍ നേതാക്കള്‍ അവലോകനം ചെയ്തു. ഐക്യരാഷ്ട്ര സഭയിലെ ഭാരതത്തിന്റെ സ്ഥിരാംഗത്വവും ആണവ വിതരണക്കാരുടെ സംഘടനയിലും ഭാരതത്തിന്റെ അംഗത്വത്തിനുള്ള അവകാശവും ചര്‍ച്ചയായതായും ജയശങ്കര്‍ പറഞ്ഞു.
നേരത്തെ, സീ ജിന്‍ പിങ്ങിന്റെ ജന്മനാട് ഷിയാനിലാണ് മോദി വിമാനമിറങ്ങിയത്. ഭാരത സന്ദര്‍ശനത്തിനെത്തിയ സീ അഹമ്മദാബാദിലാണ് ആദ്യമെത്തിയത്. അന്നു നല്കിയ ഊഷ്മള സ്വീകരണത്തിനു മറുപടിയെന്നോണം പ്രോട്ടോകോള്‍ മാറ്റിവച്ചാണ് മോദിയെ സ്വീകരിക്കാന്‍ സീ എത്തിയത്. 125 കോടി ജനങ്ങള്‍ക്കുള്ള ബഹുമതിയാണ് ഗംഭീര സ്വീകരണമെന്ന് മോദി പറഞ്ഞു.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ ബീജിങ്ങിലും ഷാങ്ഹായിലും മോദി എത്തും. ഇന്ന് ബീജിങ്ങില്‍ ഇരു രാജ്യങ്ങളിലെയും ഉന്നതതല പ്രതിനിധി സംഘം ഇരു നേതാക്കളുടെയും നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: