കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് നടത്തിയ ഭീകരാക്രമണത്തില്‍ കൊച്ചി കതൃക്കടവ് സ്വദേശി മാത്യു ജോര്‍ജ്ജടക്കം പതിനാലു പേര് കൊല്ലപ്പെട്ടു. നാലു ഭാരതീയരാണ് സംഭവത്തില്‍ മരിച്ചത്.ബുധനാഴ്ച രാത്രി ഒന്‍പതു മണിയോടെ തുടങ്ങിയ ആക്രമണം വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. ഭാരത അംബാസിഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന.
കാബൂളിലെ കൊലോള പുഷ്ടയിലെ പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസില്‍ വിരുന്നും പ്രശസ്ത ഭാരത സംഗീതജ്ഞന് അല്‍താഫ് ഹുസൈന്റെ സംഗീത മേളയും നടക്കവേ രണ്ടു ഭീകരര്‍ കെട്ടിടം ഉപരോധിക്കുകയും ഒരു ഭീകരന് അകത്ത് കടന്നുകയറി അതിഥികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇവരെ സുരക്ഷാ സൈനികര്‍ നേരിട്ടു. ഉപരോധവും ആക്രമണവും ഏഴു മണിക്കൂര്‍ നീണ്ടു. ഈ സമയം ഗസ്റ്റ് ഹൗസില്‍ അറുപതോളം പേര് ഉണ്ടായിരുന്നു. ചിലര്‍ വിരുന്നില്‍ പങ്കെടുക്കുകയും മറ്റു ചിലര്‍ സംഗീത പരിപാടി ആസ്വദിക്കുകയുമായിരുന്നു.
നിരവധി പേരെ സൈനികര്‍ രക്ഷപ്പെടുത്തി. പതിനാലു പേര് വെടിയേറ്റു മരിച്ചു. ഇവരില്‍ നാലു ഭാരതീയരും ഒരമേരിക്കക്കാരനും അടക്കം ഒന്‍പതു വിദേശികളും മൂന്നു ഭീകരരും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പേര് മരിച്ചതായി അഭ്യൂഹങ്ങള്‍ ഉണ്ട്. അകത്ത് വെടിവയ്പ്പു നടക്കുന്ന സമയത്ത് പുറത്ത് ഗേറ്റിനു സമീപം സ്ഫോടനം നടക്കുകയും ചെയ്തു. പുലര്‍ച്ചെയാണ് മൂന്നു ഭീകരരെ കൊന്ന് ഉപരോധം അവസാനിപ്പിക്കാനായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. അഫ്ഗാനിലെ ഭാരത എംബസിക്കു സമീപത്താണ് പാര്‍ക്ക് പാലസ് ഗസ്റ്റ് ഹൗസ്.വിരുന്നിലും സംഗീത പരിപാടിയിലും ഭാരത അംബാസിഡര്‍ അമര്‍ സിന്‍ഹ പങ്കെടുക്കുന്നുണ്ടെന്ന ധാരണയിലാണ് ഭീകരന് അകത്തുകടന്ന് നിറയൊഴിച്ചത്. അംബാസിഡര്‍ അടക്കമുള്ള വിദേശികളെ വകവരുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന. അമേരിക്കക്കാരെയും ചില പ്രധാനയാള്ക്കാരെയും വകവരുത്തുകയായിരുന്നു ലക്ഷ്യമെന്ന് താലിബാന് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ മെയില്‍ പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെരാത്തിലെ ഭാരത കോണ്‍സുലേറ്റ് ഭീകരര്‍ ആക്രമിച്ചിരുന്നു.2013 ആഗസ്റ്റില്‍ ഭാരത കോണ്‍സുലേറ്റ് ബോംബു വച്ച് തകര്‍ക്കാനും ഭീകരര്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തില്‍ ഒന്‍പതു പേരാണ് മരിച്ചത്. 2008ലും 2009ലും ഭാരത എംബസി ഭീകരര്‍ ആക്രമിച്ചിരുന്നു. രണ്ടു സംഭവങ്ങളിലുമായി 75 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: