ഇതുപോലെ പണ്ട് പ്രഹ്ലാദനും അച്ഛന്റെ മരണശേഷം വളരെ നാളുകള്‍ കഴിഞ്ഞ് തപസ്സുചെയ്ത് ശ്രീഹരിയെ പ്രത്യക്ഷനാക്കി. ഭക്തനില്‍ സന്തുഷ്ടനായ ഭഗവാന് ജന്മക്ലേശശാന്തിക്കായി ഇഷ്ടവരത്തെ വരിച്ചുകൊള്ളുവാന് പറഞ്ഞു. പക്ഷെ പ്രഹ്ലാദന് അതിന്നു മറുപടിയായിപ്പറഞ്ഞത് ‘ഈ ഭക്തന് ഹിതമെന്ന് തിരുമനസ്സില്‍ തോന്നുന്ന വരം നല്കിയാല് മതി-വിശേഷിച്ച് ഒരഭിമതവും എനിക്കില്ല, എന്നാണുണര്‍ത്തിച്ചത്. ഇതുകേട്ട ഭഗവാന് ശ്രീഹരി പരിശുദ്ധനായ പ്രഹ്ലാദാ, സകല സംഭ്രമശാന്തിക്കും പരമമായ ഫലപ്രാപ്തിക്കുമായി ബ്രഹ്മജ്ഞാനസിദ്ധിയോളമെത്തുന്ന വിചാരശക്തി നിനക്കുണ്ടാവട്ടെ എന്നനുഗ്രഹിച്ച് അന്തര്‍ധാനം ചെയ്തു. പ്രഹ്ലാദന് പുഷ്പാഞ്ജലിയില്‍ പൂജയ ഉപസംഹരിച്ച് പത്മാസനത്തിലിരുന്ന് ചിന്തിക്കാന്‍ തുടങ്ങി.
സംസാരനാശത്താല്‍ബ്രഹ്ജ്ഞാനം ലഭിക്കുന്നതുവരെ വിചാരം ശീലമാക്കണമെന്നാണല്ലോ ഭഗവാന് കല്പിച്ചത്. ആ കല്പന ഞാന്‍ അനുസരിക്കുന്നുണ്ട്. അസത്തായ ഈ ഭുവനാഡംബരങ്ങളില്‍ ഭ്രമിക്കുന്ന ഞാനൊരു വിഡ്ഢിയാണ്. അസത്തായി കല്പിക്കപ്പെട്ടിരിക്കുന്ന ഈ ശരീരം ഞാനല്ല. അത് സ്വയം മൂകവും വായുവിനാല്‍ വീര്‍പ്പിക്കപ്പെട്ടതും ക്ഷണഭംഗുരവുമാണ്. എന്നാല്‍ ശബ്ദമാണോ ഞാന്‍. അല്ല ഞാന്‍ അതുമല്ല. ശബ്ദം ക്ഷണികവും ജഡവുമായ കര്‍ണ്ണ ദ്വാരത്താല്‍ കല്പിക്കപ്പെടുന്നതാണ്. അത് ശൂന്യത്തിലുണ്ടായതും ശൂന്യരൂപവും അചേതനവുമാണ്.
സ്പര്‍ശവും ഞാനാകാന്‍ ഇടയില്ല. കാരണം ക്ഷണവിനാശിയായ തൊലിയാല്‍ അറിയപ്പെടുന്നതാണ് സ്പര്‍ശം. ഇന്ദ്രിയങ്ങളുടെ പ്രസാദത്താലാണ് അതിന് സ്വരൂപം ലഭിക്കുന്നത്. വസ്തു അചേതനമാണ്. അതുപോലെ നാവിന്റെ അനുഗ്രഹത്താല്‍ മാത്രം സ്വരൂപം ലഭിച്ചതും തുച്ഛവും ക്ഷണഭംഗുരവും അല്പ സ്പന്ദമാത്രവും ദ്രവ്യങ്ങളെ ആശ്രയിക്കുന്നതുമായ രസവും ഞാനല്ല. ക്ഷയിക്കുന്ന ദൃശ്യത്തിലും ക്ഷണികമായ ദര്‍ശനത്തിലും ലയിച്ചിരിക്കുന്ന അചേതനമായ രൂപവും ഞാനല്ല.
ഗന്ധവാഹിനിയായ നാസയാല്‍ കഴിക്കപ്പെട്ടിരിക്കുന്ന വിരളവും നിശ്ചിത രൂപമില്ലാത്തതും അചേതനവുമായതുകൊണ്ട് ഗന്ധവും ഞാനല്ല. ഞാന്‍ മമത്വം മനനം മറ്റു പഞ്ചേന്ദ്രിയ ഭ്രമങ്ങളും ഇല്ലാത്തവനാണ്. മായാബന്ധം ഒഴിഞ്ഞ വിശുദ്ധ ചൈതന്യമാണ് സര്‍വവാംഗനും ഛിദ്രുപനുമായ പരമാത്മാവാണ് ഞാന്‍. വിഷയസ്പര്‍ശമില്ലാത്ത സദ്രുപനും സര്‍വ്വാന്തര്യാമിയായും ആത്മസ്വരൂപനുമായിരിക്കുന്ന എന്നെത്തന്നെ ഞാന്‍ നമസ്കരിക്കുന്നു.
ഞാന്‍ അവിച്ഛിന്നചിദാത്മാവാണ്. ദേവ, വളരെക്കാലമായി ഞാന്‍ അങ്ങയെ ധ്യാനിച്ചുകൊണ്ടിരിക്കുന്നു. സച്ചിദാനന്ദരൂപനായി അങ്ങ് ഉദയംചെയ്തിരിക്കുന്ന അപരോക്ഷജ്ഞാനത്തിന്ന് വിഷയീഭൂതനായി വിളങ്ങുന്ന അങ്ങ് ഏതു രൂപത്തില്‍ മുന്നെ ഇരുന്നുവോ അതേരൂപത്തില്‍ ഇപ്പോഴുമിരിക്കുന്നു. സദൃശനായ അവിടുത്തെ ഞാന്‍ നമസ്കരിക്കുന്നു. എന്റെ രൂപം ധരിച്ചുവിളങ്ങുന്ന അനന്തനായ അവിടുത്തേക്കും, അവിടുത്തെ രൂപം ധരിച്ചിരിക്കുന്ന ശിവാത്മകനായ എനിക്കും നമസ്കാരം.
ശിവനും പരനുമായ പരമാത്മാവിനായി നമസ്കാരം. ആത്മാവ് ഇരിക്കുന്നുവെങ്കിലും ഇരിക്കുന്നില്ല. ഗമിക്കുന്നുവെങ്കിലും ഗമിക്കുന്നില്ല. സര്‍വശാന്തനാണ് എങ്കിലും വ്യവഹാര സ്വഭാവനാണ് പ്രവൃത്തികള്‍ ഉണ്ട് എന്നാല്‍ ഒന്നും തന്നെ ബന്ധിക്കുന്നില്ല. ഇളം തളിരുകളെ കാറ്റ് ചലിപ്പിക്കുന്നതുപോലെ മനുഷ്യമനസ്സുകളെ ചലിപ്പിക്കുന്നു. തേരാളി കുതിരകളെ നടത്തുന്നപോലെ ഇന്ദ്രിയങ്ങളെ നടത്തുന്നു. ഈ രൂപത്തെയാണ് സര്‍വ്വകാലവും അന്വേഷിക്കേണ്ടത്. സ്തുതിക്കേണ്ടതും ധ്യാനിക്കേണ്ടതും ഈ രൂപത്തെത്തന്നെ അങ്ങനെ ചെയ്താല്‍ ജരാമരണമോഹങ്ങള്‍ കടന്ന് നിജപദം പ്രാപിക്കാം. എല്ലാവരുടേയും ദേഹത്താമരയില്‍ വണ്ടുപോലെ വിളങ്ങുന്നതും ഈ രൂപംതന്നെ ആപ്തബന്ധുവെപ്പോലെ എളുപ്പത്തില്‍ വശപ്പെടുകയും ചെയ്യും.
ഭോഗങ്ങളില്‍ എനിക്കഭിലാഷമോ അതുപേക്ഷിക്കണമെന്ന നിര്‍ബന്ധമോ എനിക്കില്ല. വരുന്നതു വരട്ടെ. പോകുന്നതു പോകട്ടെ. ഇതുവരെ അജ്ഞാനമാകുന്ന ശത്രു എന്നെ വഞ്ചിച്ച് എന്റെ വിവേകമെല്ലാം അപഹരിച്ച് എന്നെ ഏകാന്തത്തില്‍ തള്ളിവിട്ടു. ഇപ്പോള്‍ എന്റെ ശരീരം സംസാരവാസനകളും അഹങ്കാരവും മനസ്സും ഇച്ഛയും വേര്‍പെട്ട് കേവലവും നിശ്ചലവുമായ വിശുദ്ധാത്മാവില് സ്ഥിതിചെയ്യുന്നു. തൃഷ്ണകളെ ഛേദിച്ച് ദുരഹങ്കാരം എവിടേയോ പറന്നുപോയി. അല്ലയോ വിസ്തൃത സ്വരൂപ, ശാന്തിപരായണ വേദശാസ്ത്രാദികളാല്‍ അറിയപ്പെടുന്നവനും അറിയപ്പെടാത്തവനുമായ വിഭോ, ജാതനും അജാതനുമായ ദേവ, ക്ഷതനും അക്ഷതനും സഭാവനും, അഭാവനും ജേയനും അജേയനുമായ വിഭോ അവിടുന്ന് ജയിച്ചാലും ജയിച്ചാലും.
ഇങ്ങനെ ധ്യാനനിഷ്ഠയോടുകൂടി പ്രഹ്ലാദന് നിര്വികല്പസമാധിയില് ലയിച്ചു. അയ്യായിരം വര്‍ഷങ്ങള്‍ കടന്നുപോയി. രാജാവില്ലാതെ രാജ്യവാസികള്‍ ദുഃഖിച്ചു. ബലവാന് ദുര്‍ബലനെ ചൂഷണം ചെയ്തു കയ്യൂക്കുതന്നെ ന്യായവും നീതിയുമെന്ന നിലയായി സര്‍വലോക പാലകനായ നാഥന് ഈ വസ്തുത മനസ്സിലാക്കി. അദ്ദേഹം ഇങ്ങനെ ചിന്തിച്ചു.
പ്രഹ്ലാദന്റെ സമാധിമൂലം പാതാളലോകം അനാഥമായി അസുരവംശം ക്ഷയിക്കാനാരംഭിച്ചിരിക്കുന്നു. അസുരന്മാരില്ലെങ്കില്‍ ദേവന്മാര് ജയേച്ഛ നശിച്ച് ജീവിതത്തിലുള്ള അവരുടെ പ്രത്യാശനശിക്കും. താപസന്മാരെപ്പോലെ അവര്‍ ശമികളായിത്തീരും. ദേവന്മാര് തിരോഭവിക്കുമ്പോള്‍ ഭൂമിയിലെ യാഗതപ്രക്രിയകള്‍ വിഫലങ്ങളാകും. യാഗം ഫലിക്കാതെ വന്നാല്‍ ഭൂലോകം നശിക്കും. സര്‍വശൂന്യത്വം സംഭവിക്കും. അകാലത്തില്‍ ഇങ്ങനെ ലോകനാശം സംഭവിക്കുന്നത് സൃഷ്ടി നിയമങ്ങള്‍ക്ക് എതിരാണ്. അതുകൊണ്ട് ലോകശ്രേയസ്സിനു വേണ്ടി അസുരന്മാര് ജീവിച്ചേ മതിയാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: