ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലും, ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് ഭേദഗതി ബില്ലും പാര്‍ലമെന്റിന്റെ സെലക്റ്റ് കമ്മിറ്റിക്കു വിട്ടത് തിരിച്ചടിയല്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം. വെങ്കയ്യ നായിഡു. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രതിപക്ഷ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി എന്‍ഡിഎയ്ക്കെതിരേ നീങ്ങി. മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ സുപ്രധാനമായ രണ്ടു ബില്ലുകള്‍ പാസാക്കാനായെങ്കില് നേട്ടമായേനെയെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
കടുത്ത എതിര്‍പ്പിനിടയിലും 24 നിയമങ്ങള്‍ പാസാക്കി. ഇന്‍ഷുറന്‍സ്, കല്‍ക്കരി മേഖലകളില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന ബില്ലും, ബംഗ്ലാദേശുമായുള്ള അതിര്‍ത്തി നിര്‍ണയ കരാറും പാസാക്കിയതില്‍ പ്രധാനപ്പെട്ടതെന്നും മന്ത്രി.
അനാവശ്യമായി സഭ തടസപ്പെടുത്തുന്ന പ്രതിപക്ഷത്തിനെതിരെയും വെങ്കയ്യ ആഞ്ഞടിച്ചു. ജനങ്ങളുടെ അഭിലാഷം പൂര്‍ത്തികരിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. ലോക്സഭ 32 ദിവസവും, രാജ്യസഭ 15 ദിവസവും പ്രതിപക്ഷ ബഹളം കാരണം തടസപ്പെട്ടു. ചോദ്യോത്തര വേളയും മറ്റു നടപടിക്രമങ്ങളും പലവട്ടം നിര്‍ത്തിവയ്ക്കേണ്ടിവന്നു. സമീപ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ സമയം പാര്‍ലമെന്റ് യോഗം ചേര്‍ന്നത് ഈ വര്‍ഷമാണെന്നും വെങ്കയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: