കൊച്ചി:സംസ്ഥാനത്ത് മാവോയിസ്റ്റുകളും ഇസ്ലാമിക ഭീകരരും പൊതുവേദികള്‍ ശക്തിപ്പെടുത്തുന്നു. നിരവധി ഭീകരവാദ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് പൊതുവേദികള്‍ രൂപപ്പെടുന്നത്. മുന്‍ സിപിഐ (എംഎല്) പ്രവര്‍ത്തകരെയും തീവ്ര ഇടത് സംഘടനയിലുള്ളവരെയും സംയോജിപ്പിച്ചാണ് നീക്കം. മനുഷ്യാവകാശ-സാമൂഹ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭീകരവാദത്തിന് മറയിടുകയാണ് ലക്ഷ്യം. മാവോയിസ്റ്റ് നേതാക്കള്‍ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുവേദികള്‍ ഉയോഗപ്പെടുത്തി നടപടികള്‍ അട്ടിമറിക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികള്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ മനുഷ്യാവകാശ ലംഘനം ആരോപിച്ച് രംഗത്തെത്തുന്നത് ഇതിന്റെ ഭാഗമായാണ്.
ഭീകരവാദ വിരുദ്ധ നിയമ (യുഎപിഎ) ത്തിനെതിരായ പ്രചാരണത്തിലും പ്രവര്‍ത്തനത്തിലുമാണ് മാവോയിസ്റ്റ്-മുസ്ലിം കൂട്ടുകെട്ട് ഇപ്പോള്‍ ഏറെ പ്രകടം. ഒളിഞ്ഞ് നിന്ന് പ്രവര്‍ത്തിച്ചവര്‍ മറനീക്കി പുറത്തെത്തുകയാണ്. കഴിഞ്ഞ ദിവസം യുഎപിഎക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ പരിപാടികളില്‍ ഈ ഭീകരതയുടെ ആലിംഗനം ദൃശ്യമായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് സ്പോണ്സര് ചെയ്യുന്ന വ്യാജമനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പുറമെ മുന്‍ നക്സലൈറ്റുകളും തീവ്ര ഇടത് പ്രവര്‍ത്തകരുമായിരുന്നു മുഖ്യപ്രാസംഗികര്. യുഎപിഎ വിരുദ്ധസമിതി, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനൈസേഷന് (എന്സിഎച്ച്അര്ഒ) എന്നീ സംഘടനാ പ്രതിനിധികളായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് മുന്‍കയ്യെടുത്ത് രൂപീകരിച്ച സംഘടനകളാണ് ഇത് രണ്ടും. പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളില്‍ പലരും സംഘടനയുടെ ഭാരവാഹികളുമാണ്.
എറണാകുളത്ത് നടന്ന പരിപാടിയിലെ പ്രാസംഗികരില്‍ ഒരാളായിരുന്നു യുഎപിഎ വിരുദ്ധസമിതിയുടെ എറണാകുളം ജില്ലാ ചെയര്‍മാനായിരുന്ന സി.എസ്.മുരളി. കേരള ദളിത് മഹാസഭ സംസ്ഥാന പ്രസിഡണ്ട് കൂടിയായ മുരളി നേരത്തെ മനുസ്മൃതി കത്തിച്ച് കുപ്രസിദ്ധി നേടിയ സിപിഐ (എംഎല്) നേതാവാണ്. 2008ലാണ് തീവ്ര ഇടത് പ്രവര്‍ത്തകരായ ചില നേതാക്കള്‍ ചേര്‍ന്ന് ദളിത് മഹാസഭ രൂപീകരിക്കുന്നത്. ദളിത് വിഭാഗത്തിന്റെ ഇടയില്‍ പിന്തുണനേടാന്‍ കഴിയാത്ത ഈ സംഘടന ഇപ്പോള്‍ മുസ്ലീം ഭീകരരുടെ വാലായി പ്രവര്‍ത്തിക്കുന്നു. പരിപാടിയിലെ മുഖ്യപ്രാസംഗികനായ കെ.എസ്.മധുസൂദനനും ഇടത് തീവ്രവാദത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നയാളാണ്. ദേശീയ പാതാ ഓഫീസ് അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തുഷാര്‍, ജയ്സണ്‍ എന്നിവരും യുഎപിഎ വിരുദ്ധ സമിതിയിലെ അംഗങ്ങളാണ്.
നാറാത്ത് ഭീകരവാദ പരശീലനത്തിനിടെ പിടിയിലായവര്‍ക്ക് വേണ്ടി മനുഷ്യാവകാശ ലംഘനം ആരോപിച്ച് രംഗത്തെത്തിയ സംഘടനയാണ് എന്സിഎച്ച്അര്ഒ. ഇത് ചൂണ്ടിക്കാട്ടി ഇവര്‍ കണ്ണൂരില്‍ പത്രസമ്മേളനം വിളിച്ച് നാണംകെടുകയും ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ് സംഘടനയെ നിയന്ത്രിക്കുന്നത്. എന്സിഎച്ച്അര്ഒ ദേശീയ സമിതി അംഗം റെനി ഐലിന്, കേരള ഘടകം പ്രസിഡണ്ട് വിളയോടി ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറി അഡ്വ.സി.ജെ. ജോസ് എന്നിവരാണ് വിവിധ ജില്ലകളിലെ പരിപാടികളില്‍ പങ്കെടുത്തത്. മുസ്ലിം ഭീകരവാദത്തിന് മറയിടാന്‍ പൊതുസമൂഹത്തിന് മുന്നില്‍ ഇതര മതസ്ഥരെ ഉപയോഗിച്ച് വിശ്വാസ്യതയുണ്ടാക്കുകയാണ് ചെയ്യുന്നത്. പൊതുവേദികള്‍ക്ക് വിഷയങ്ങളെ അടിസ്ഥാനമാക്കി നിരവധി നിഴല്‍ സംഘടനകളും നിലവിലുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ന്യൂനപക്ഷ പീഢനം ആരോപിച്ച് ദേശീയതലത്തില്‍ അടുത്തിടെ ഇത്തരമൊരു സംഗമം നടന്നിരുന്നു.
പൊതുവേദികള്‍ സജീവമാക്കുന്നതിന് നിരന്തരമായി പുതിയ വിഷയങ്ങളും ഉയര്‍ത്തിക്കൊണ്ട് വരുന്നു. ഭീകരവാദക്കേസുകളില്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭ്യമാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെടുന്നത് വര്‍ഗ്ഗീയമായി വ്യാഖ്യാനിക്കുകയാണിവര്. മുസ്ലിമായതിനാല് കേസില്‍ക്കുടുക്കി പീഢിപ്പിച്ചെന്നാണ് വാദമുയര്‍ത്തുന്നത്. ഗാസാ-പലസ്തീന് സംഘര്‍ഷം, ആഗോള മുസ്ലിം ഭീകരവാദം, സാമ്രാജ്യത്വം, സൈന്യത്തിനുള്ള പ്രത്യേക അധികാര നിയമം തുടങ്ങിയ വിഷയങ്ങളിലും ഹിന്ദുവിരുദ്ധതയിലും ഇസ്ലാമിക ഭീകരരുടെയും മാവോയിസ്റ്റുകളുടെയും നിലപാട് ഒന്നാകുന്നത് യാദൃശ്ചികമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: