കൊച്ചി:കോയമ്പത്തൂരില്‍ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും. കോടതിയില്‍ ഹാജരാക്കുന്ന രൂപേഷിനേയും സംഘത്തേയും വിട്ടുകിട്ടാന്‍ കേരളം പ്രൊഡക്ഷന്‍ വാറണ്ട് കോടതിയില്‍ സമര്‍പ്പിക്കും. രൂപേഷും ഭാര്യ ഷൈനയും ഉള്‍പ്പെടുന്ന അഞ്ചംഗ മാവോയിസ്റ്റ് സംഘത്തെ വിശദമായ ചോദ്യംചെയ്യലിനുവേണ്ടി വിട്ടുകിട്ടുന്നതിനായി അന്വേഷണ സംഘം കൊച്ചി എന്‍ഐഎ കോടതിയില്‍ പ്രൊഡക്ഷന്‍ വാറണ്ടിനായി അപേക്ഷ സമര്‍പ്പിച്ചു. രൂപേഷിനേയും സംഘത്തേയും പത്ത് ദിവസത്തേക്കാണ് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ നല്‍കിയത്. എന്നാല്‍ ക്യൂബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ കാര്യമായ വിവരങ്ങള്‍ ഒന്നും ഇവരില്‍നിന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിനോട് ഇവര്‍ പ്രതികരിക്കാന്‍ കൂട്ടാക്കുന്നില്ലത്രെ.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന മാവോയിസ്റ്റ് സംഘത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ കര്‍ണാടക പോലീസും ആന്ധ്രാ പോലീസും കോടതിയില്‍ അപേക്ഷ നല്‍കും. കര്‍ണാടകത്തില്‍ രൂപേഷിനെതിരെ നാല് കേസുകള്‍ നിലവിലുണ്ട്.കേരളത്തിന് ഇവരെ വിട്ടുകിട്ടുന്നതിന് ഇനിയും ഏറെ ദിവസങ്ങള്‍ കാത്തുനില്‍ക്കേണ്ടി വരുമെന്നാണ് സൂചന. രൂപേഷിനെതിരെ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ഏഴ് വര്‍ഷമായി ഒളിവിലിരുന്ന് മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ രൂപേഷിനേയും ഭാര്യ ഷൈനിയെയും പിടികൂടുന്നതില്‍ കേരള പോലീസ് വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്ന് ആക്ഷേപം ഉണ്ട്.
തിരുപ്പൂരില്‍ രണ്ട് വര്‍ഷം വാടകവീട്ടില്‍ ഒളിവില്‍ താമസിച്ച സമയത്ത് ഇവരുടെ രണ്ട് മക്കളും കൂടെ താമസിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ മാവേലിക്കരയില്‍ നടന്ന മാവോയിസ്റ്റ് രഹസ്യയോഗത്തില്‍ ഉള്‍പ്പെടെ പങ്കെടുത്ത രൂപേഷിന്റെ മക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സംസ്ഥാന പോലീസ് മനഃപൂര്‍വം വീഴ്ചവരുത്തുകയായിരുന്നു. രൂപേഷിനോടുള്ള കേരള പോലീസിന്റെ മൃദുസമീപനമാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനിടെ മാവോയിസ്റ്റ് തീവ്രവാദികള്‍ക്ക് ജനകീയ മുഖം നല്കാന് ചില കോണുകളില്‍ നിന്നും ശ്രമം ആരംഭിച്ചിട്ടുണ്ട്. പൗരാവകാശ സാഹിത്യപ്രവര്‍ത്തക ലേബലിലാണ് ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: