ആനകളുടെ രക്ഷയ്ക്ക് സുപ്രീം കോടതി മുന്നോട്ടു വന്നത് ഏറെ അഭികാമ്യമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആനച്ചന്തം ഒന്നു വേറെതന്നെയാണ്. ആനകളെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളില്‍ വികാരംകൊണ്ട് ആനപക്ഷത്തും കണ്ണാനന്ദം കൊണ്ട് ആഘോഷപക്ഷത്തും മാനുഷിക കാരണങ്ങളാല്‍ പാപ്പാന്-ആനയുടമ പക്ഷത്തുമാണ് ഞാന്‍. അതുകൊണ്ട് ആന എഴുന്നള്ളത്ത് നിരോധിച്ചാല്‍ വ്യാകുലപ്പെട്ടേനെ. എന്നാല്‍ സുപ്രീം കോടതിയുടെ ഇടക്കാല വിധി ഏറെ ആഹ്ലാദിപ്പിച്ചു. അന്തിമ വിധിവരുംവരെ എങ്കിലും ആഹ്ലാദിക്കാം. എല്ലാക്കൂട്ടരേയും ഒരേപോലെ സംതൃപ്തിപ്പെടുത്തുന്നതായി ഈ ഇടക്കാല വിധി. ആനകളെ പീഡിപ്പിക്കാതിരിക്കാന്‍ കാവലുണ്ടായിരിക്കുക. ആഘോഷങ്ങള്‍ നടക്കട്ടെ. ആനച്ചന്തം, അത് ആസ്വദിക്കുന്നവര്‍ക്കേ അതില്ലാതെവന്നാലുള്ള മനക്ലേശം മനസിലാകൂ.
ഇന്ദിരാ ബാലന്, കിഴക്കും പാട്ടുകര, തൃശൂര്‍
ജന്തുപീഡനവും ബാലവേലയും
ഇന്നലെ സുപ്രീം കോടതി ആനയെഴുന്നള്ളത്തില്‍ പുറപ്പെടുവിച്ച വിധിയും കേന്ദ്ര സര്‍ക്കാര്‍ ബാലവേലക്കാര്യത്തില് നിയമഭേദഗതി കൊണ്ടുവരാന്‍ കൈക്കൊണ്ട തീരുമാനവും ഏറെ പ്രശംസനീയമായി. ആനകളെ പീഡിപ്പിക്കുന്നതു തടയുകതന്നെ വേണം. അതിന് ആനയെഴുന്നള്ളത്തേ വേണ്ടെന്നു വെക്കുന്ന നടപടി ശരിയല്ല, പ്രായോഗികമല്ല. ആനയെഴുന്നള്ളത്തു നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ച ഹര്‍ജിക്കാരനെ തള്ളിയ കോടതി നടപടി എന്തുകൊണ്ടും പ്രശംസനീയമാണ്. ഒപ്പം, ആനകളെ പീഡിപ്പിക്കുന്നത് ഏതു വിധത്തിലും തടയാനുള്ള കര്‍ക്കശ നിയമം നടപ്പാക്കുകയും വേണമെന്ന വിധിയാണ് ഏറ്റവും പ്രസക്തമായത്. ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടാന്‍ ആന വേണമെങ്കില്‍ ആയിക്കൊള്ളട്ടെ. അവിടെ ആനകള്‍ക്കും ആളുകള്‍ക്കും സുരക്ഷയും സൗകര്യവും ഉണ്ടാകണമെന്നു മാത്രം. കോടതിയുടെ ഈ തീരുമാനത്തിന് അഭിനന്ദനങ്ങള്‍.
കേന്ദ്ര സര്‍ക്കാര്‍ ബാലവേല നിയമം പരിഷ്കരിക്കാന്‍ എടുത്ത തീരുമാനം അത്രയോ അതിലേറെയോ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുതന്നെയാണ്. പക്ഷേ, കുട്ടികളെ നിര്‍ബന്ധിത ജോലികള്‍ക്കു വിധേയമാക്കുന്നതാണ് തടയപ്പെടേണ്ടത്. അവര്‍ ജോലി ചെയ്യുന്നതല്ല, ചെയ്യിക്കുന്നതാണ് തടയേണ്ടത്. നല്ല തീരുമാനങ്ങള്‍. ഈ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കട്ടെ. അതിനുള്ള സംവിധാനങ്ങള്‍കൂടി ഉണ്ടാക്കിയാല്‍ മതി. കേന്ദ്രത്തിന് കുട്ടികളുടെ പേരില്‍ പൂച്ചെണ്ടുകള്‍.
മനോഹരന്. കെ. ജി, വയലാര്‍
ആന വിധി നിരാശപ്പെടുത്തി
ആനയെഴുന്നള്ളത്തിന്റെ കാര്യത്തിലെ കോടതി വിധി നിരാശപ്പെടുത്തി. എന്തിന് കാട്ടിലെ ആനയെ നാട്ടില്‍ കൊണ്ടുവന്ന് പ്രദര്‍ശനത്തിനു നിര്‍ത്തിയും പീഡിപ്പിച്ചും അതിനെ പ്രകോപിപ്പിച്ച് കൊലയാളി മൃഗമാക്കുന്നു. ആരുടെ കണ്ടെത്തലാണ് ആനയെ അമ്പലങ്ങളില്‍ എഴുന്നള്ളിക്കണമെന്നത്? ആരാണ് ആന മുതലാളിമാര്‍? ആനയുടെ ഏക്കം (വാടക) ഇത്രത്തോളം കൂടിയതെന്നു മുതലാണ്? ആരാണ് ഈ മാര്‍ക്കറ്റിങ്ങിനു പിന്നില്‍? നമുക്ക് ആഘോഷങ്ങള്‍ക്ക് ആന വേണോ, ആലോചിക്കേണ്ട കാര്യമാണിത്. പക്ഷേ, പൂച്ചയ്ക്കു മണികെട്ടാന്‍ ഇന്ന് ആളേറെ ഉണ്ടാകും, എന്നാല്‍ ആനയുടമകളുടെ താല്പര്യങ്ങള്ക്ക് വിലങ്ങിടാന്‍ ആരും മുതിരില്ല. വേണ്ടത് കൂച്ചുവിലങ്ങാണെങ്കിലും. കോടതിയില്‍നിന്ന് പ്രതീക്ഷിച്ചു, പക്ഷേ നിരാശപ്പെടുത്തി.
വി. കെ. പങ്കജാക്ഷ മേനോന്, വൈക്കം
അടവ് വടക്കുന്നാഥനോട് വേണ്ട
വാവടുക്കുമ്പോള്‍ ചില ജീവികള്‍ക്കുണ്ടാകുന്ന ആക്രാന്തംപോലെയാണ് തൃശൂര്‍പൂരം അടുക്കുമ്പോള്‍ ചിലര്‍ക്കുണ്ടാകുന്ന ആനപ്രേമം. ആനയില്ലെങ്കില്‍ പൂരമില്ല. പൂരംകൂടി ഒന്ന് നീങ്ങിക്കിട്ടിയാല്‍ ശക്തന്റെ തട്ടകത്തെയും മതംമാറ്റിയെടുക്കാന് ഒരുപ്രയാസവുമില്ല; നെഹ്റു ട്രോഫി വള്ളംകളി ഉയര്‍ത്തിക്കൊണ്ടുവന്ന് ആറന്മുള വള്ളംകളിയെ അപ്രസക്തമാക്കിയതുപോലെ.
രാമചന്ദ്രന്, തേക്കിന്‍കാട്, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: