മൊഹാലി: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പവര്‍ പ്ലേ മുതലാക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് കിങ്സ് ഇലവന് പഞ്ചാബ് ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ. ബുധനാഴ്ച രാത്രി മഴകാരണം പത്ത് ഓവറായി ചുരുക്കിയ മുഖാമുഖത്തില്‍ കിങ്സ് ഇലവന് 22 റണ്‍സിന് ജയിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിപ്പട 6 വിക്കറ്റ് ബലികഴിച്ച് 106 റണ്‍സെടുത്തു. റോയല്‍ ചലഞ്ചേഴ്സ് 6ന് 84ല്‍ ഒതുങ്ങി. 12 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സുമടക്കം 31 റണ്‍സ് അടിച്ചുകൂട്ടിയ സാഹ കിങ്സ് ഇലവന് സുപ്രധാന സംഭാവന നല്കി.
മൂന്ന് ഓവര്‍ പവര്‍ പ്ലേയില്‍ പരമാവധി സ്കോര്‍ ചെയ്യാന്‍ ലക്ഷ്യമിട്ടു. പ്രത്യേകിച്ച് ഗ്ലെന്‍ മാക്സ് വെല്ലിനെയും ജോര്‍ജ് ബെയ്ലിയെയും ഡേവിഡ് മില്ലറെയും പോലുള്ളവര്‍ വരാനുള്ളപ്പോള്‍. പവര്‍ പ്ലേയില്‍ നന്നായി റണ്‍സടിച്ചാല്‍ ടീം നല്ല സ്കോറിലെത്തുമെന്ന് അറിയാമായിരുന്നു, സാഹ പറഞ്ഞു.
മുരളി വിജയ് കളിക്കാത്ത സാഹചര്യത്തില്‍ എന്നെ ഓപ്പണറാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പത്ത് ഓവറായി വെട്ടിച്ചുരുക്കിയപ്പോള്‍ ഓപ്പണ്‍ ചെയ്യാനാവുമോയെന്നു ശങ്കിച്ചു. പക്ഷേ, കോച്ച് സഞ്ജയ് ബാംഗര്‍ ഞാന്‍ തന്നെ ഓപ്പണ്‍ ചെയ്യുമെന്നറിയിച്ചു. തോല്‍വികള്‍ക്ക് അന്ത്യം കുറിച്ചതില്‍ സന്തോഷം. നല്ലരീതിയില്‍ ടൂര്‍ണമെന്റ് അവസാനിപ്പിക്കാമെന്നു കരുതുന്നു. ഐപിഎല്ലിനുശേഷം എന്റെ പേര് സെലക്ഷന് വന്നാല്‍ അപ്പോള്‍ നോക്കാം. തത്കാലം അടുത്ത മത്സരത്തെക്കുറിച്ചാണ് ചിന്ത, സാഹ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: