ബീജിങ്: വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം, നൈപുണ്യവികസനം, റെയില്‍വേ അടക്കം നിരവധി മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാനും ഒത്തൊരുമിച്ച് മുന്നേറാനും ഭാരതവും ചൈനയും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രധാനമന്ത്രി ലീ കിയാങ്ങ് എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരം കോടി ഡോളറിന്റെ കരാറുകളില്‍ ഒപ്പിട്ടു. ആകെ 24 സുപ്രധാന കരാറുകളിലാണ് ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികള്‍ തമ്മില്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
വിപുലമായ ചര്‍ച്ചകള്‍ക്കു ശേഷം കരാറുകളില്‍ ഒപ്പിട്ട കാര്യം നരേന്ദ്ര മോദിയും ലീ കിയാങ്ങും സംയുക്ത പ്രസ്താവനയിലാണ് ലോകത്തെ അറിയിച്ചത്. കരാറുകളുടെ ഭാഗമായി നിരവധി കര്‍മ്മപദ്ധതികള്‍ക്കും രൂപം നല്‍കുമെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൈപുണ്യവികസനത്തിന് ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കും. ഇതിന്റെ ഭാഗമായി ഭാരതവും ചൈനയും ചേര്‍ന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലോ അഹമ്മദാബാദിലോ മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്കില്‍ ഡവലപ്മെന്റ്, ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് സ്ഥാപിക്കും. ഭാരത ചൈനീസ് റെയില്‍വേകള്‍ തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇരുവരും ചേര്‍ന്ന് കമ്മപദ്ധതി തയ്യാറാക്കും. പ്രധാനമായും അതിവേഗ റെയില്വേക്കാര്യത്തിലാകും സഹകരണം.
മറ്റു സുപ്രധാന കരാറുകള്‍
1. ചെങ് ഡുവില്‍ ഭാരതവും ചെന്നൈയില്‍ ചൈനയും കോണ്‍സുലേറ്റുകള്‍ തുറക്കും. ഗുവാന്ഷുവിനു പുറമേ സിയാങ്ങ്ജിയിലും ഭാരതം കോണ്‍സുലേറ്റ് ആരംഭിക്കും.
2. വാണിജ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്ഥിരം കൂടിയാലോചനാ സമിതികള്‍ രൂപീകരിക്കും.
3. വിദേശകാര്യ രംഗത്തും ബന്ധം മെച്ചപ്പെടുത്തും. ഇതിന് ഭാരത വിദേശകാര്യമന്ത്രാലയവും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രക്കമ്മറ്റിയിലെ അന്താരാഷ്ട്ര വിഭാഗവുമായി ധാരണപത്രം ഒപ്പിട്ടു.
4. വിദ്യാഭ്യാസ രംഗത്തും സഹകരണം ശക്തമാക്കും
5. ഖനനമേഖലയിലും ഒത്തൊരുമിച്ച് പ്രവത്തിക്കും. ഇതിന് ഇരു രാജ്യങ്ങളിലെയും ഖനന മന്ത്രാലയങ്ങള്‍ ധാരണാ പത്രം ഒപ്പിട്ടു.
6. ബഹിരാകാശ രംഗത്തും ആരോഗ്യ മേഖലയിലും സഹകരണം.
7. സംപ്രേഷണ രംഗത്ത് ദൂരദര്‍ശനും ചൈനീസ് ടിവിയും തമ്മില്‍ ബന്ധമുണ്ടാക്കും.
8. വിനോദസഞ്ചാര മേഖലയില്‍ പരസ്പരം അവസരങ്ങള്‍ തുറന്നു നല്‍കും.
9. രാജ്യങ്ങളുടെ സമഗ്ര വികസനത്തിന് ഭാരതത്തിലെ നിതി ആയോഗും ചൈനയിലെ വികസന കേന്ദ്രവും തമ്മില്‍ ധാരണ.
10. ഭൂചലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കാനും മുന്നറിയിപ്പുകള്‍ നല്‍കാനും ഇരു രാജ്യങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും.
11. സമുദ്രപഠനം, കാലാവസ്ഥാ പഠനം തുടങ്ങിയ കാര്യങ്ങളിലും സഹകരിച്ചുള്ള ഗവേഷണം.
12. കര്‍ണ്ണാടകവും ചൈനയിലെ സീചുവാന്‍ പ്രവിശ്യയും തമ്മില്‍ സഹോദര മേഖലകളായി പ്രവര്‍ത്തിക്കും.
13. ചെന്നൈയും ചൈനയിലെ ചോങ്ങ്കിങ്ങും, ഹൈദരാബാദും കിങ്ങ്ഡാവോയും ഔറംഗബാദും ഡുവാന്ഹുയാങ്ങും സഹോദര നഗരങ്ങള്‍.
14. സാംസ്കാരിക വിനിമയത്തിനും കരാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: