ആലപ്പുഴ: പുതിയ അദ്ധ്യയന വര്‍ഷം പടിവാതില്ക്കലെത്തിയിട്ടും ശമ്പളം പോലും ലഭിക്കാതെ ഒരു വിഭാഗം ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ ദുരിതത്തില്‍. എട്ടു ജില്ലകളിലുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഒരു വിഭാഗം അദ്ധ്യാപകരാണ് ബുദ്ധിമുട്ടുന്നത്.
368 ബാച്ചുകളില്‍ 2011ല്‍ നിയമനം ലഭിച്ച 2200 ഓളം അദ്ധ്യാപകര്‍ക്കാണ് ദുര്‍ഗതി. ഇതില്‍ 182 ബാച്ചുകള്‍ എയ്ഡഡ് മേഖലയിലാണ്. 3050 പേര്‍ക്കായിരുന്നു ആകെ നിയമനം ലഭിച്ചത്. എന്നാല്‍ 2013 ജൂലൈ 15നാണ് നിയമനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതില്‍ 750 ഓളം പേര്‍ക്കു മാത്രമാണ് ശമ്പളം ലഭിച്ചത്. മുന്‍കാല പ്രാബല്യമില്ലാത്തതിനാല്‍ നിയമനാംഗീകാരം ലഭിച്ച ദിവസം മുതലുള്ള ശമ്പളത്തിനു മാത്രമേ അര്‍ഹതയുള്ളൂവെന്ന സര്‍ക്കാര്‍ നിലപാടാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ഇതിനെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലെ ചില ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് ഇതിന് കാരണമെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.
പുതിയ ബാച്ചുകളില്‍ സ്ഥിരനിയമനം നടത്തണമെങ്കില്‍ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കണം. ഇതിനു കാലതാമസമുണ്ടാകും. അതിനാല്‍ ഗസ്റ്റ് അധ്യാപകരെ നിയമിച്ച് നിലവിലെ പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാരും മാനേജ്മെന്റുകളും ആലോചിക്കുന്നത്. ഇതിനെതിരേ ഹയര്‍ സെക്കന്‍ഡറി മേഖലയിലെ സംഘടനകള്‍ സമരത്തിനൊരുങ്ങുകയാണ്. പുതിയ അദ്ധ്യയന വര്‍ഷത്തിലെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശമ്പളം ലഭിക്കാത്ത അദ്ധ്യാപകര്‍. ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും യോഗ്യതയായുള്ളവരാണ് ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരായി സര്‍ക്കാരിന്റെ കാരുണ്യം കാക്കുന്നത്.
2013ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം പുതിയ ബാച്ചുകള്‍ പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് അധികബാദ്ധ്യത ഉണ്ടാവാതിരിക്കാന്‍ അതേ വിഷയങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പിന്നീട് രൂപീകരിച്ച ഉപസമിതി ഇതില്‍ ഭേദഗതി വരുത്തി. മാനേജ്മെന്റുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചപ്പോള്‍ ആഗ്രഹിക്കുന്ന വിഷയം കൂടി ചോദിച്ചിരുന്നു.
ഒട്ടുമിക്ക മാനേജ്മെന്റുകളും നിലവിലുള്ള വിഷയമല്ല ആവശ്യപ്പെട്ടത്. മറ്റ് വിഷയങ്ങളില്‍ നിയമനത്തിന് അംഗീകാരം ലഭിച്ചാല്‍ അതിന്റെ പേരില്‍ കൂടുതല്‍ നിയമനങ്ങള്‍ നേട്ടമുണ്ടാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്ന് ആരോപണമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: