ന്യൂദല്‍ഹി: ഭാരതത്തിന്റെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചു. 65000 ടണ്‍ ശേഷിയുള്ള വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിശാലിന്റെ നിര്‍മ്മാണമാണ് പ്രതിരോധമന്ത്രാലയം വേഗത്തിലാക്കുന്നത്. പദ്ധതിക്കായി 30 കോടി രൂപ പ്രാഥമികമായി അനുവദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേയ്ക്ക് തിരിക്കുന്നതിന് തൊട്ട് മുമ്പാണ് പ്രതിരോധമന്ത്രാലയം 25000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി നല്‍കിയത്. നീണ്ടകാലഘട്ടമായി മരവിച്ച് കിടന്ന അള്‍ട്രാ ലൈറ്റ് ഹൊവിസ്റ്റര്‍ പീരങ്കികള്‍, മീഡിയം ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ്, ലൈറ്റ് യൂട്ടിലിറ്റി ഹെലിക്കോപ്ടര്‍ എന്നിവയടങ്ങിയ പദ്ധതികള്‍ക്കാണ് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ഇടപെടല്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശീയമായ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മാണ പദ്ധതികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതും പ്രാഥമിക തുക അനുവദിച്ചതും.
ലോകത്ത് അതീവ മാരകശേഷിയുള്ള യുദ്ധക്കപ്പലുകളാണ് ഇപ്പോഴത്തെ ശാക്തികശേഷിയെ വിലയിരുത്തുന്നത്. 600 നോട്ടിക്കല്‍ മൈല്‍ ഒരു ദിവസം സഞ്ചരിക്കാന്‍ കഴിവുള്ള സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളും മിസൈലുകളും വഹിക്കുവാന്‍ കഴിവുള്ളതുമായ യുദ്ധക്കപ്പലാണ് വിഭാവനം ചെയ്യുന്നത്. ഐഎന്‍എസ് വിശാല്‍ ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിവുള്ളതും വലിയ യുദ്ധവിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതുമാണ്. ആണുവായുധശേഷിയുള്ള രണ്ട് യുദ്ധക്കപ്പലുകള്‍ ഉള്‍പ്പടെ നാല് യുദ്ധക്കപ്പലുകളാണ് ചൈന 2012ല്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചിരിക്കുന്നത്. 90000 ടണ്‍ ശേഷിയുള്ള അമേരിക്കയിലെ നിമിറ്റ്സ് ക്ലാസ്സ് പോലുള്ളതും ഇതില്‍പ്പെടും.
11 പോര്‍വിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതും 56 വര്‍ഷം പ്രായമുള്ളതുമായ ഭാരതത്തിന്റെ വിമാനവാഹിനിക്കപ്പലായ ഐ എന്‍എസ് വിരാട് അടുത്തവര്‍ഷം സേവനത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ വിമാന വാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ മാത്രമാകും ഉണ്ടാവുക. 40000 ടണ്‍ ശേഷിയുള്ള ഐഎന്‍എസ് വിക്രാന്ത് കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 2018-19ല്‍ ഇത് സേനയുടെ ഭാഗമാകും. എന്നാല്‍ ഇത് മതിയായ ശേഷി വര്‍ധിപ്പിക്കുകയില്ല. ഈ സാഹചര്യത്തിലാണ് ഐഎന്‍എസ് വിശാലിന്റെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
ഇലക്ട്രോമാഗ്നറ്റിക് എയര്‍ക്രാഫ്റ്റ് ലോഞ്ചിങ് സിസ്റ്റം ഭാരതത്തിന് കൈമാറാന്‍ അമേരിക്ക സമ്മതിച്ചിട്ടുണ്ട്. ഭാരതവും അമേരിക്കയുമായി ചേര്‍ന്ന് ഡിഫന്‍സ് ട്രേഡ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഡിടിടിഐ) വികസിപ്പിക്കും. യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടറും ഉയര്‍ന്ന ആണവോര്‍ജ്ജ വിദഗ്ധ സംഘവും ജൂണ്‍ ആദ്യം ഭാരതത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: