മുംബൈ: വാംഖ്ഡെയിലെ ആരാധകരുടെ പ്രതീക്ഷകള്‍ വിഫലമായില്ല. അവസാന പന്തു വരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ അഞ്ചു റണ്‍സിന് തുരത്തി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വീണ്ടും ജ്വലിപ്പിച്ചു.
ജയത്തോടെ 13 കളികളില്‍ 14 പോയിന്റുമായി മുംബൈ നാലാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും 15 പോയിന്റുള്ള കോല്‍ക്കത്ത രണ്ടാമത് തുടരുന്നു. സ്കോര്‍: മുംബൈ ഇന്ത്യന്‍സ് – 171/4 (20), കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് – 166/7 (20).
മുംബൈ ഉയര്‍ത്തിയ 172 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് അവസാന ഓവറില്‍ വേണ്ടിയിരുന്നത് 12 റണ്‍സ്. അത്യാവശ്യം ബാറ്റ് ചെയ്യാന്‍ കഴിവുള്ള പീയൂഷ് ചൗളയെ നിയന്ത്രിക്കാന്‍ കീറോണ്‍ പൊള്ളാര്‍ഡിനെ പന്തേല്‍പ്പിച്ച മുംബൈ നായകന് രോഹിത് ശര്‍മയുടെ തന്ത്രം ഫലിച്ചു. വെറും ആറ് റണ്‍സ് മാത്രം വിട്ടു നല്കിയ പൊള്ളാര്‍ഡ് എതിരാളികളെ 166ലൊതുക്കി മുംബൈയ്ക്ക് അഞ്ചു റണ്‍സിന്റെ സമ്മോഹന ജയം സമ്മാനിച്ചു. ഓവറില്‍ മൂന്നു പന്തില്‍ റണ്‍ വിട്ടു കൊടുത്തില്ല പൊള്ളാര്‍ഡ്.
നേരത്തേ, യൂസുഫ് പഠാന് (37 പന്തില്‍ 52), നായകന് ഗൗതം ഗംഭീര്‍ (29 പന്തില്‍ 38), ഓപ്പണര്‍ റോബിന് ഉത്തപ്പ (20 പന്തില്‍ 25), ഷാകിബ് അല്‍ ഹസന് (15 പന്തില്‍ 23) എന്നിവരുടെ മികവില്‍ ലക്ഷ്യത്തിലേക്കു കുതിച്ച കൊല്‍ക്കത്തയെ മുംബൈ ബൗളര്‍മാരുടെ ലക്ഷ്യബോധമാണ് പിടിച്ചുകെട്ടിയത്. മലിംഗ, മക്ലെഗന്, ഹര്ഭജന്, വിനയ് കുമാര്‍, പൊള്ളാര്‍ഡ്, സുചിത് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന മുംബൈയെ ഹാര്‍ദിക് പാണ്ഡ്യയും (31 പന്തില്‍ 61), കീറോണ്‍ പൊള്ളാര്‍ഡും (38 പന്തില്‍ 33) പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ചേര്‍ത്ത 92 റണ്‍സ് ആണ് മികച്ച സ്കോറിലേക്ക് നയിച്ചത്. രോഹിത് ശര്‍മ (30), പാര്‍ഥിവ് പട്ടേല്‍ (21), ലെന്‍ഡല്‍ സിമ്മണ്‍സ് (14) എന്നിവരും രണ്ടക്കം കണ്ടു. കൊല്‍ക്കത്തയ്ക്കായി ഷാകിബ് രണ്ടും, മോണി മോര്‍ക്കല്‍, സുനില്‍ നരെയ്ന് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: