ആറന്മുള: ചക്കയ്ക്ക് അതിപ്രധാനമായ സ്ഥാനം നിത്യജീവിതത്തില്‍ നല്കുവാനും പ്രചാരം വര്‍ദ്ധിപ്പിക്കുവാനും ചക്കബോര്ഡ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സര്‍വ്വോദയ നേതാവ് പി.ഗോപിനാഥന്‍നായര്‍ അഭിപ്രായപ്പെട്ടു. ദേശീയ ചക്ക മഹോത്സവം ആറന്മുള വിജയാനന്ദ വിദ്യാപീഠത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തിലെ മുഖ്യഅംഗമായി പ്ലാവിനെ അംഗീകരിക്കണം.
മാനനീയ സ്ഥാനം നല്‍കുന്നത് ഒരു യജ്ഞ കര്‍മ്മമാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുകവഴി കേരളത്തിലുണ്ടാകുന്ന റവന്യൂനഷ്ടം അതിഭീമമാണ്. തന്മൂലം തൊഴില്‍ സാധ്യതകളും നഷ്ടപ്പെടുന്നു. 600 കോടി രൂപയുടെ ചക്ക നമ്മുടെ ഉപേക്ഷ മൂലം നഷ്ടപ്പെടുന്നുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ രൂക്ഷമായ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ചക്കയ്ക്ക് പിന്നില്‍ മഹത്തായ ഒരു സമഗ്രദര്ശനമുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ച സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് ചെയര്മാന് സി.വി.ആനന്ദബോസ് പറഞ്ഞു. പ്ലാവിന്റെ ഇലയും തടിയും വേരും എത്രകണ്ട് പ്രയോജനപ്രദമാണെന്ന അറിവ് നാള്‍ക്കുനാള്‍ ഇല്ലാതാവുകയാണ്. ഇത് ഭാവിയില്‍ ദൂഷ്യംചെയ്യും. രോഗപ്രതിരോധത്തിനും ഭക്ഷ്യസുരക്ഷയ്ക്കും വളരെയേറെ ഗുണം ചെയ്യുന്ന ചക്കയെ വിസ്മരിച്ചതാണ് സമകാലിക ദുരന്തം. ക്യാന്‍സര്‍ അടക്കമുള്ള മാരകമായ രോഗങ്ങള്‍ക്ക് ഉത്തമപ്രതിവിധി ചക്കയാണെന്ന് തെളിഞ്ഞുകഴിഞ്ഞു.ഭാവി തലമുറയ്ക്ക് ശാസ്ത്രീയമായ ജീവിതചര്യ ചക്ക പ്രദാനംചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോഷകാഹാരക്കുറവ് നിമിത്തം ഉണ്ടാകുന്ന എല്ലാ ദുരിതങ്ങള്‍ക്കും ഏക പരിഹാരം ചക്കയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുകയാണെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്ലാന്റേഷന് കോര്പ്പറേഷന് ചെയര്മാന് ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. നാം അടിസ്ഥാന ഭക്ഷ്യവിഭവങ്ങളിലേക്ക് മടങ്ങണം. പച്ചക്കറിയും നാടന്‍ പഴവര്‍ഗ്ഗങ്ങളും നിത്യോപയോഗത്തിലാകണം. ഇതിനെല്ലാം പ്രത്യേകം പദ്ധതികളും ആസൂത്രണവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചക്കമഹോത്സവത്തിന് തുടക്കംകുറിച്ച് രാവിലെ 10 മണിക്ക് സെമിനാറുകള്‍ ആരംഭിച്ചു.
ഡോ.സി.കെ.പീതാംബരന് അദ്ധ്യക്ഷതവഹിച്ച യോഗം കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.പി.എന്‍.സുരേഷ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചക്കയെ സംബന്ധിച്ച് വിദഗ്ധര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വൈകിട്ട് 4 മണിയോടെ നടന്ന ചക്കവരവ് ജനശ്രദ്ധയാകര്‍ഷിച്ചു.
ചടങ്ങില്‍ ചക്ക മഹോത്സവ സമിതി വര്‍ക്കിംഗ് ചെയര്മാന് കുമ്മനം രാജശേഖരന് സ്വാഗതം പറഞ്ഞു. കേരളാ മിനറല്‍ ഡവലെപ്പ്മെന്റ് കോര്പ്പറേഷന് എം.ഡി. വേണുഗോപാല്‍, ശ്രീപദരെ, ഡോ.സുരേഷ് കുമാര്‍, എല്‍.പങ്കജാക്ഷന്, ജോസ് പാറക്കടവില്‍, അജയന്പുല്ലാട്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: