കൊച്ചി: മാവോയിസ്റ്റ് ആശയപ്രചാരണവും പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിന് പൊതുവേദി നിലവില്‍ വന്നു. ഇന്നലെ കൊച്ചിയില്‍ ‘പോരാട്ട’ത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന തീവ്ര ഇടത് സംഘടനകളുടെ സംയുക്ത യോഗത്തിലാണ് 21 അംഗ കമ്മറ്റി രൂപീകരിച്ചത്. ജൂണ്‍ 10ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
മാവോയിസ്റ്റുകള്‍ക്കെതിരായ സര്‍ക്കാര്‍ നടപടികള്‍ അട്ടിമറിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. രൂപേഷും മുരളി കണ്ണമ്പിള്ളിയും ഉള്‍പ്പെടെയുള്ള പ്രധാന മാവോയിസ്റ്റ് നേതാക്കള്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് സംഘടനകളുടെ സംയുക്ത യോഗം നടക്കുന്നത്.
ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി. സംസ്ഥാനത്ത് മാവോയിസ്റ്റുകളും ഇസ്ലാമിക ഭീകരരും യോജിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്നതാണ് മാവോയിസ്റ്റ് അനുകൂല സംഘടനകളുടെ തീരുമാനം. നിരവധി ഭീകരവാദ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ പോഷക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി ഫോര്‍ ദ റിലീഫ് ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സ് (സിആര്‍പിപി) കേരള ചാപ്റ്റര്‍ സെക്രട്ടറി തുഷാര്‍ പുതിയ സമിതിയിലും അംഗമാണ്. യുഎപിഎ വിരുദ്ധ സമിതിയുടെ ഭാരവാഹി കൂടിയാണ് തുഷാര്‍. കൈവെട്ട് ഭീകരര്‍ നേതൃത്വം നല്കുന്ന മനുഷ്യാവകാശ സംഘടനയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്ഗനേസേഷന് (എന്‍സിഎച്ച്ആര്‍ഒ) പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് യോഗത്തില്‍ പോരാട്ടത്തിന്റെ പി.ജെ. മാനുവല്‍ അറിയിച്ചു. ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളുമായും യോജിച്ച പ്രവര്‍ത്തനം വേണമെന്നും അഭിപ്രായമുയര്‍ന്നു.
പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും യോജിക്കാന്‍ കഴിയുന്ന സംഘടനകളാണെന്നും അവര്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തി വരികയാണെന്നും യോഗം വിലയിരുത്തി. ടി.എന്‍. ജോയി, മുണ്ടൂര്‍ രാവുണ്ണി, ആമി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
മാവോയിസ്റ്റ് നേതാക്കള്‍ അറസ്റ്റിലായ സാഹചര്യം മുന്‍നിര്‍ത്തി മുഴുവന്‍ സംഘടനകളെയും യോജിപ്പിച്ച് പ്രവര്‍ത്തനം വിപുലമാക്കാനാണ് തീവ്ര ഇടത് സംഘടനകളുടെ നീക്കം. ഇതിന് ഇസ്ലാമിക ഭീകര സംഘടനകളെയും അവരുടെ നിഴലായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളെയും ഉപയോഗിക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
എന്നാല്‍ ‘അടിയന്തര’സാഹചര്യത്തിലും വിഘടിച്ച് നില്‍ക്കുകയാണെന്നും എന്തും ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനുള്ള ടീം ഇല്ലെന്നും വിലയിരുത്തലുണ്ട്. ഇന്നലെ നടന്ന യോഗത്തില്‍ നിന്നും തീവ്ര ഇടത് സംഘടനകളില്‍ ചിലര്‍ വിട്ടുനിന്നു. മാവോയിസ്റ്റുകള്‍ക്ക് വേണ്ടി പരസ്യമായി നിലകൊള്ളുന്നത് പല സംഘടനകള്‍ക്കും തിരിച്ചടിയാകുമെന്നതും ഇവര്‍ കണക്കിലെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പൊതുവേദി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് തീരുമാനമെടുത്തത്.
ഭീകരവാദ വിരുദ്ധ നിയമത്തിനെതിരെ കഴിഞ്ഞദിവസം പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പരിപാടികളില്‍ മാവോയിസ്റ്റ് അനുകൂല സംഘടനാ നേതാക്കള്‍ പങ്കെടുത്തിരുന്നു. ഇതിന് പിറകെയാണ് മുസ്ലിം തീവ്രവാദ സംഘടനകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിക്കുന്നത്. സംസ്ഥാനത്ത് മാവോയിസ്റ്റുകളും ഇസ്ലാമിക ഭീകരരും തമ്മിലുള്ള പൊതുവേദികള്‍ ശക്തിപ്പെടുന്നതിന്റെ പ്രത്യക്ഷ തെളിവാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: