കോട്ടയം: യുഡിഎഫ് മന്ത്രിമാരെ ബഹിഷ്കരിക്കാനുള്ള ഓര്‍ത്തഡോക്സ് സഭയുടെ തീരുമാനത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇരയായി. ഇന്നലെ പള്ളം സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പളളിയില്‍ ബസേലിയോസ് മര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പങ്കെടുത്ത ചടങ്ങില്നിന്നുമാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇറങ്ങിപ്പോകേണ്ടി വന്നത്.
പള്ളം ഇടവകയില്‍പെട്ട തോമസ്ചാണ്ടിക്ക് ശെമ്മാശപട്ടം കൊടുക്കുന്ന ചടങ്ങിനിടെയാണ് സംഭവവികാസങ്ങള്‍. ചടങ്ങിനോടനുബന്ധിച്ച് മെത്രാനായതിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുന്ന ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയ്ക്ക് അനുമോദനം അര്‍പ്പിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഇതിലേക്കാണ് മന്ത്രി തിരുവഞ്ചൂര്‍ കടന്നുവന്നത്.
തിരുവഞ്ചൂരിന്റെ സാന്നിധ്യത്തില്‍ പ്രസംഗിക്കാന്‍ ആരംഭിച്ച കാതോലിക്കാവബാവ സര്‍ക്കാരില്‍ നിന്നും സഭയ്ക്ക് അര്‍ഹമായ നീതി ലഭിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയടക്കമുള്ള ആറ് മന്ത്രിമാരുമായി വേദിപങ്കിടാന്‍ പാടില്ലെന്ന ബഹിഷ്കരണ തീരുമാനം സുന്നഹദോസ് എടുത്തിട്ടുണ്ടെന്നും പറഞ്ഞു. ആരോടും വ്യക്തിപരമായ വിരോധമില്ല. സഭയോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തിനുള്ള പ്രതിഷേധമാണ് പ്രകടിപ്പിക്കുന്നതെന്നും പറഞ്ഞു. ഇതേതുടര്‍ന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വേദിവിടുകയായിരുന്നു.
ശെമ്മാശപട്ടം സ്വീകരിക്കുന്ന തോമസ് ചാണ്ടിയുടെ പിതാവ് കേരള കോണ്‍ഗ്രസ് എം കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റായ പി.സി ചാണ്ടിയുമായുള്ള സൗഹൃദമാണ് തിരുവഞ്ചൂരിനെ പള്ളിയിലെത്തിച്ചതെന്നാണ് സൂചന. എന്നാല്‍ പള്ളി അധികൃതരുടെ ക്ഷണമില്ലാതെ എത്തിയ മന്ത്രിക്ക് ഇളിഭ്യനായി മടങ്ങേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: