തിരുവനന്തപുരം: മീനാകുമാരി റിപ്പോര്‍ട്ടിന്റെ പേരില്‍ രാഷ്ട്രീയപാര്‍ട്ടികളുമായി ചേര്‍ന്നു ഒരു വിഭാഗം മതശക്തികള്‍ മത്സ്യതൊഴിലാളികളെ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍.
മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ കേരളത്തില്‍ മതശക്തികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കെതിരെ ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം നടത്തിയ തീരദേശ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍.പി. രാധാകൃഷ്ണന് നയിച്ച തീരദേശ ജാഥ തിരുവനന്തപുരത്ത് സമാപിച്ചു.
വിദേശ കുത്തകകളെയും കോര്‍പ്പറേറ്റുകളെയും സംരക്ഷിക്കാന്‍ യുപിഎ സര്‍ക്കാര്‍ നിയോഗിച്ചതാണ് മീനാകുമാരി കമ്മീഷനെയെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. മത്സ്യതൊഴിലാളികളെ ചൂഷണം ചെയ്തു അവരെ പട്ടിണി കിടത്തി ആഴക്കടലിലെ മത്സ്യങ്ങള്‍ വിദേശകമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും മത്സ്യബന്ധനം ചെയ്യുന്നതിനാണ് മീനാകുമാരി കമ്മറ്റി ശുപാര്‍ശ ചെയ്യുന്നത്.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുമാസങ്ങള്‍ക്കകം ലഭിച്ച റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്നു കുപ്രചരണം നടത്തുന്നത് കോണ്‍ഗ്രസും ക്രിസ്ത്യന്‍ മത ശക്തികളുമാണെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആരോപിച്ചു.മീനാകുമാരി കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കില്ലെന്നും സംസ്ഥാനങ്ങളുടെ താല്പര്യം മനസിലാക്കി മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിച്ചതിന് ശേഷം മാത്രമേ റിപ്പോര്‍ട്ട് പരിഗണിക്കൂ എന്നും കേന്ദ്ര കൃഷി മന്ത്രി വ്യക്തമാക്കിയതാണ്.
മത്സ്യതൊഴിലാളികളുടെ സാമൂഹിക, സാമ്പത്തിക നിലവാരം മെച്ചപ്പെടണം. അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരവും ഉയരണം. ഇതിനുള്ള പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്നത്. ഒരിക്കലും നടപ്പാക്കാത്ത വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു മാറി മാറി വന്ന സര്‍ക്കാരുകള്‍ മത്സ്യതൊഴിലാളികളെ വഞ്ചിച്ചു. മത്സ്യതൊഴിലാളികള്‍ക്കു ലഭിക്കേണ്ട ആനുകൂല്യം ഉറപ്പു വരുത്തണം. ആയിരക്കണക്കിനു മത്സ്യതൊഴിലാളികുടുംബങ്ങള്‍ കടക്കെണിയുടെ വക്കിലാണ്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കണ്ണടയ്ക്കുന്നു.
പാവപ്പെട്ടവര്‍ ചെറിയ കുടിലു വയ്ക്കാന്‍ അനുമതി തേടുമ്പോള്‍ പഞ്ചായത്തും മുനിസിപ്പാലിറ്റിയും തടസവാദങ്ങള്‍ ഉന്നയിക്കുന്നു. എന്നാല്‍ വന്‍കിട കുത്തകകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ബംഗ്ലാവുകള്‍ പണിയാന്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി അനുമതി നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു പകരം നരേന്ദ്രമോദി സര്‍ക്കാര്‍ മത്സ്യതൊഴിലാളികളടക്കം സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്ക്കിടയില് ഇടം നേടുന്നത് തടയാന്‍ മതശക്തികളുടെ കൂട്ടുപിടിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ജനം തിരിച്ചറിയണമെന്നും ഗോപാലന്‍കുട്ടിമാസ്റ്റര്‍ ആവശ്യപ്പെട്ടു.
മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് പി. പത്മനാഭന് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയനിര്‍വാഹക സമതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. വാവ, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ജാഥാ ക്യാപ്റ്റന്‍ എന്‍.പി. രാധാകൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, എബിവിപി സംസ്ഥാന സെക്രട്ടറി പ്രസാദ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് വി. മനോഹരന്, കെ. പുരുഷോത്തമന്, കെ.ജി. രാധാകൃഷ്ണന്, ഡി. ഭുവനേശ്വരന്‍, പി.പി. ഉദയഘോഷ്, സുനില്‍ മാഹി, എം.കെ. പ്രദീപ്, ശിവപ്രസാദ്, ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: