ന്യൂദല്‍ഹി: പാമോയില്‍ കേസില്‍ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എതിരെ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ ഒരു തടസ്സവുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനും ജിജിക്കും കടുത്ത ആഘാതമാണ് കോടതിവിധി.
കേസിലെ അഞ്ചാം പ്രതിയാണ് ജിജി തോംസണ്‍. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തന്നെ വിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി നല്കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജിജിയുടെ ഹര്‍ജി നേരത്തെ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കവേ, ജിജിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അഴിമതി നിരോധന നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു ജിജി തോംസന്റെ വാദം. കേസ് തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കുകയാണ്. അതിനാല്‍ ഹര്‍ജിയില്‍ വേഗം തീര്‍പ്പാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
എന്നാല്‍ അടിയന്തരമായി പരിഗണിക്കേണ്ട സ്വഭാവമൊന്നും ഹര്‍ജിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഇത്തരം നിലപാട് എടുത്തതോടെ ജിജിക്കെതിരായ കേസുമായി നീങ്ങാന്‍ കഴിയും. ഇതിന്റെ വാദത്തിനിടെ കോടതി എതിരായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ജിജിക്ക് രാജിവയ്ക്കേണ്ടിവരും. ഇതേകേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ജെ തോമസിന് ചീഫ് വിജിലന്‍സ് കമ്മിഷണര്‍ പദവി ഒഴിയേണ്ടിവന്നിരുന്നു.
പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജിജിയെ ചീഫ് സെക്രട്ടറിയാക്കിയത് വലിയ വിവാദമായതാണ്. കടുത്ത എതിര്‍പ്പ് ഉയര്‍ന്നെങ്കിലും അതു കാര്യമാക്കാതെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീങ്ങിയത്. ഇക്കഴിഞ്ഞ ജനുവരി 31നാണ് അദ്ദേഹം ചീഫ് സെക്രട്ടറിയായത്. ഇ.കെ. ഭരത്ഭൂഷണ് വിരമിച്ച ഒഴിവിലായിരുന്നു നിയമനം.
കെ. കരുണാകരന് മുഖ്യമന്ത്രിയായിരുന്ന 91, 96 കാലത്ത് മലേഷ്യയില്‍ നിന്ന് 15000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് നടന്നെന്നും ഖജനാവിന് 23 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നുമാണ് കേസ്. കേസില്‍, 1980 ഐഎഎസ് കേഡര്‍ ഉദ്യോഗസ്ഥനായ ജിജി അഞ്ചാം പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: