തിരുവനന്തപുരം: ആര്‍എസ്പിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണു ആര്എസ്പിക്കെതിരേയുള്ള കോടിയേരിയുടെ വിമര്‍ശനം.
മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണിയുടെ മെഗാഫോണായി ആര്‍എസ്പി പ്രവര്‍ത്തിക്കുകയാണെന്നു കോടിയേരി വിമര്‍ശിക്കുന്നു. ഒരു പാര്‍ലമെന്റ് സീറ്റിനുവേണ്ടി 34 വര്‍ഷം നീണ്ട രാഷ്ട്രീയ ബന്ധം ഉപേക്ഷിച്ച പാര്‍ട്ടിയാണ് ആര്‍എസ്പി. ഉമ്മന്‍ ചാണ്ടിയുടേയും കൂട്ടരുടേയും അഴിമതിക്കു ഹല്ലേലുയ്യ പാടുന്ന ആര്‍എസ്പി സിപിഎമ്മിനെതിരേ അപവാദ പ്രചാരണം നടത്തുകയാണെന്നും കോടിയേരി വിമര്‍ശിക്കുന്നു.
മുന്നണി വിപുലീകരിക്കുവാനുള്ള തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ എടുത്ത ശേഷമാണു കോടിയേരിയുടെ പരാമര്‍ശങ്ങള്‍ എന്നതും ശ്രദ്ധേയമാണ്. ജെഡി-യുവും ആര്‍എസ്പിയും എല്‍ഡിഎഫിലേയ്ക്കു മടങ്ങിവരണമെന്നു വി.എസ്. അച്യുതാനന്ദനും പറഞ്ഞിരുന്നു. എന്നാല്‍ ജെഡി-യുവിനെ മാത്രമേ സിപിഎം മുന്നണിയിലേയ്ക്കു പ്രതീക്ഷിക്കുന്നുള്ളുവെന്നു വ്യക്തമാക്കുന്നതാണു കോടിയേരിയുടെ ലേഖനം.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേയ്ക്കു മത്സരം നടന്നിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അഭിപ്രായവ്യത്യാസത്തെ മത്സരമായി കാണേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. 15 പേരടങ്ങുന്ന പാനലാണു രൂപീകരിച്ചത്. ഇതില്‍ 16- ാമത് ഒരാള്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയറ്റിലേയ്ക്കു വോട്ടെടുപ്പു നടക്കുന്നത് അസാധാരണ സംഭവമല്ലെന്നു പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം എഴുതിയിരുന്നു. ഇതിനു ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: