ബോസ്റ്റണ്‍: അമേരിക്കയിലെ ബോസ്റ്റണ്‍ മാരത്തണ്‍ സ്ഫോടനക്കേസിലെ പ്രതി സോഖര്‍ സര്‍നേവിന് വധശിക്ഷ. ഇയാള്‍ക്കെതിരെ യു എസ് ഫെഡറല്‍ കോടതി 30 ലധികം കുറ്റങ്ങള്‍ കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു.പത്തുമാസം നീണ്ട നിയമപോരാട്ടത്തില്‍ സ്ഫോടനത്തിന് ഇരയായ 150 ലധികം സാക്ഷികളെയാണ് വിസ്തരിച്ചത്. 15 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് യുഎസ് ജൂറി ശിക്ഷ വിധിച്ചത്.
മോചനം സാധ്യമാകാത്ത ജീവപര്യന്തം തടവായിരുന്നു 21 കാരനായ പ്രതിക്ക് ലഭിക്കാവുന്ന മറ്റൊരു ശിക്ഷ. എന്നാല്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ മൊഴി കണക്കിലെടുത്താണ് ജൂറി വധശിക്ഷ വിധിച്ചത്. 2013 ഏപ്രില്‍ 15 നാണ് ആക്രമണമുണ്ടായത്.
ചെചന്‍ വംശജനായ സോഖറും സഹോദരന് തമര്‍ലാനും ചേര്‍ന്ന് സ്ഥാപിച്ച പ്രഷര്‍ കുക്കര്‍ ബോംബുകള്‍ മാരത്തണിന്റെ ഫിനീഷിംഗ് ലൈനിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.സംഭവത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 260 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കേസില്‍ മറ്റൊരു പ്രതിയായ തമര്‍ലാന്‍ സര്‍നേവ് നേരത്തെ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സോഖാര്‍ സര്‍നേവിന് സംഭവത്തില്‍ പങ്കില്ലെന്നും സഹോദരനാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും വാദിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചിരുന്നു.
ബോംബുകളിലൊന്ന് സ്ഥാപിച്ചത് സോഖര്‍ ആണെന്നും അഭിഭാഷകര്‍ തുറന്നുസമ്മതിച്ചിരുന്നു. എന്നാല്‍ അല്‍ഖൊയ്ദ അനുയായി ആണ് സോഖര്‍ എന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം യുഎസിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. മാര്‍ച്ച് അഞ്ചിനാണ് കേസില്‍ വിചാരണ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: