സമസ്ത നായര്‍ സമാജം ചട്ടമ്പി സ്വാമികളുടെ 91-ാമത് മഹാസമാധി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ക്ഷണിച്ചത് വെള്ളാപ്പള്ളി നടേശനെ. ഏവരും ആഹ്ലാദചിത്തരാകേണ്ട ഒരു സദ്വാര്ത്ത. ഈ നടപടി ഒരു ദിശാസൂചകമായിത്തന്നെ കാണേണ്ടതുണ്ട്.
ഇതരസമുദായ സംഘടനകള്‍ക്ക് അനുകരിക്കാവുന്ന ഒരു മാതൃക. ശ്രീനാരായണഗുരുവിനെ അനുസ്മരിക്കുന്ന സുപ്രധാനചടങ്ങുകളില് ഇനി സുകുമാരന്‍ നായരെയും അയ്യങ്കാളിയെ അനുസ്മരിക്കുന്ന സമ്മേളനങ്ങളില്‍ ഇനി പെരുമറ്റം രാധാകൃഷ്ണനേയും പണ്ഡിറ്റ് കറുപ്പന് അനുസ്മരണ വേദികളില്‍ യോഗക്ഷേമസഭാ അദ്ധ്യക്ഷനെയും കാണുമാറാകണം. അസാധ്യമായ കാര്യമൊന്നുമല്ലല്ലോ അത്. ഭരണക്കസേരയില്‍ ഉറച്ചിരിക്കാനും അഴിമതി നടത്താനും ഏതു ചെകുത്താനുമായും കൂട്ടുകൂടാന്‍ തയ്യാറായ നികൃഷ്ട നേതാക്കള്‍ അരങ്ങുതകര്‍ക്കുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള സൗഹൃദസമ്മേളനവേദികള് തുടര്‍ന്നും ഉണ്ടാകട്ടെ എന്ന് ദൈവനാമത്തില്‍ ആഗ്രഹിച്ചുപോകുന്നു.
നൂറ്റാണ്ടുകളായി ഹിന്ദുസമൂഹത്തില്‍ നിലനിന്നുപോന്ന നിരവധിയായ അനാചാരങ്ങള്‍ ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പരസ്പരധാരണയും വിശ്വാസവും സാവധാനം തിരിച്ചുവന്നു തുടങ്ങി. ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ വൈരുദ്ധ്യമുണ്ടായേക്കാം. ഒരു മേശയ്ക്കു ചുറ്റുമിരുന്നു ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാനാവാത്ത പ്രശ്നമുണ്ടോ?സമവായത്തിന്റെ അന്തരീക്ഷം സാധ്യമാണ്. കപടവാഗ്ദാനങ്ങളിലും നക്കാപ്പിച്ച നല്കി പ്രീണിപ്പിക്കാനുമുള്ള ഇടതു-വലതു മുന്നണികളുടെ കെണിയില്‍ വീഴാതെ സംഘടിതശക്തിയായി മാറാന്‍ ഹിന്ദുക്കള്‍ക്കു മാത്രം കഴിയാത്തതാണ് ഈ കാലഘട്ടത്തിന്റെ ശാപം.
മഞ്ഞുരുകുന്നതിനും പരസ്പരബഹുമാനവും ആദരവും പ്രകടിപ്പിക്കുന്നതിനും സമസ്തനായര്‍ സമാജം തുടങ്ങിവച്ച ഈ സദുദ്യമം തുടര്‍ചലനങ്ങള്‍ക്ക് കാരണമാകട്ടെ എന്നാശിക്കുന്നു.
കെ.വി.സുഗതന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: