മൊഹാലി: ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീം തങ്ങള്‍ തന്നെയാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് അടിവരയിട്ടു. അവസാന മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെ ഏഴു വിക്കറ്റിന് കീഴടക്കി ഒരിക്കല്‍ക്കൂടി അവര്‍ പ്ലേ ഓഫ് ഉറപ്പിച്ചു.
പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരെന്ന നിലയില്‍ ചെന്നൈയ്ക്ക് (18) ആദ്യ ക്വാളിഫയറിന് യോഗ്യതകൈവന്നു. ഫൈനല്‍ ഉറപ്പിക്കാന്‍ രണ്ട് അവസരം ലഭിക്കുമെന്ന് സാരം.
ഇന്നലെ ആദ്യം ബാറ്റ് ചെയ്ത കിങ്സ് ഇലവന് 7ന് 130ല്‍ ഒതുങ്ങിക്കൂടി. ചെന്നൈ 16.5 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം കളഞ്ഞ് 134 റണ്‍സെടുത്ത് ലക്ഷ്യം താണ്ടി.
ഫാഫ് ഡുപ്ലെസിസ് (55) സുരേഷ് റെയ്ന (41 നോട്ടൗട്ട്) എന്നിവരാണ് സൂപ്പര്‍ കിങ്സിന്റെ പ്രധാന സ്കോറര്‍മാര്‍. ഡു പ്ലെസിസ് അഞ്ചു ഫോറുകളും ഒരു സിക്സറും പറത്തി. നായകന് മഹേന്ദ്ര സിങ് ധോണി 25 റണ്‍സോടെ പുറത്താകാതെ നിന്നു. മൈക്ക് ഹസിയും (1) ബ്രണ്ടന്‍ മക്കല്ലവും (6) വേഗത്തില്‍ മടങ്ങിയശേഷമായിരുന്നു സൂപ്പര്‍ കിങ്സിന്റെ പുനര്‍ജനി.
നേരത്തെ, കിങ്സ് ഇലവന്റെ മുന്‍നിര അമ്പേ നിറംകെട്ടുപോയി.
വൃദ്ധിമാന്‍ സാഹ (15), മനന്‍ വോഹ്റ (4), ജോര്‍ജ് ബെയ്ലി (12), ഗ്ലെന്‍ മാക്സ്വെല് (6) തുടങ്ങിയവരെല്ലാം ബാറ്റുതാഴ്ത്തി. അക്സര്‍ പട്ടേലും (32) റിഷി ധവാനും (25 നോട്ടൗട്ട്) ചേര്‍ന്നാണ് കിങ്സ് ഇലവന്റെ സ്കോറിന് മാന്യത നല്‍കിയത്.
ചെന്നൈയ്ക്കുവേണ്ടി പവന് നെഗി രണ്ടുപേരെ പുറത്താക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: