ന്യൂദല്‍ഹി: പ്രണയത്തെ എതിര്‍ത്ത കുടുംബാംഗങ്ങളെ ഒന്നടങ്കം കൊലപ്പെടുത്തിയ സ്ത്രീക്കും കാമുകനുമുള്ള വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. വടക്കു കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അമ്രോഹ ബഹ്മാന് ഗാര്‍ഹിയിലെ ശബ്നം, കാമുകന് സലീം എന്നിവരുടെ വധശിക്ഷയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, ജസ്റ്റിസുമാരായ എസ്.എ. ബോബ്ദ, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ശരിവച്ചത്. അഞ്ചു വയസുള്ള മകനുള്ളത് കണക്കിലെടുത്ത് ശബ്നത്തിന്റെ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന കേസിലെ അമിക്കസ് ക്യൂറി ദുഷ്യന്ത് പരാശറിന്റെ വാദം കോടതി തള്ളി.
2008 ഏപ്രില്‍ 14നാണ് രാജ്യത്തെ നടുക്കിയ കൂട്ടക്കുരുതി അരങ്ങേറിയത്. ശബ്നവും സലീമും ചേര്‍ന്ന് ശബ്നത്തിന്റെ അച്ഛനമ്മമാര്‍, രണ്ട് സഹോദരങ്ങള്‍, സഹോദര ഭാര്യ, സഹോദരന്റെ രണ്ട് മക്കള്‍ എന്നിവരെ കൊലപ്പെടുത്തി. കുടുംബ സ്വത്തും കൈക്കലാക്കി. കൃത്യം നടത്തുമ്പോള്‍ ശബ്നം ഗര്‍ഭിണിയായിരുന്നു. സംഭവ ദിവസം രാത്രി ശബ്നം കുടുംബാംഗങ്ങള്‍ക്ക് ചായയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി. അബോധാവസ്ഥയിലായ ഏഴു പേരെ ശബ്നവും, ഇതിനിടെ വീട്ടിലെത്തിയ സലീമും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. വിചാരണക്കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. അലഹബാദ് ഹൈക്കോടതിയും ശിക്ഷ ശരിവച്ചതോടെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
നല്ല രീതിയില്‍ വളര്‍ത്തി പഠിപ്പിച്ച് ജീവിത മാര്‍ഗം ഉണ്ടാക്കിക്കൊടുത്ത മാതാപിതാക്കളെയും, അടുത്ത ബന്ധുക്കളെയും കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ദത്തു വിധിന്യായത്തില്‍ പറഞ്ഞു. കുടുംബമെന്നത് സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറയില്‍ കെട്ടിപ്പടുത്തതാണ്. പ്രണയത്തിനു വേണ്ടി അത് തകര്‍ത്തെറിഞ്ഞത് അനുവദിക്കാനാകില്ലെന്നും ദത്തു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: