തിരുവനന്തപുരം: സംസ്ഥാന ഭരണത്തിനെതിരെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി തൊടുത്തുവിട്ട വിമര്‍ശനം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കള്‍ ഏറ്റെടുത്തതോടെ വാഗ്വാദവും വെല്ലുവിളിയുമായി. ഏറെക്കാലത്തിനു ശേഷമാണ് മന്ത്രിമാരും എ, ഐ നേതാക്കളും പരസ്യ പ്രസ്താവനയുമായി രംഗത്തെത്തുന്നത്. അഴിമതിയും ഘടകകക്ഷികളുടെ ആരോപണപ്രത്യാരോപണങ്ങളും മൂലം യുഡിഎഫ് ആടിയുലയുന്നതിനിടെയാണ് ഭരണത്തെ നയിക്കുന്ന കോണ്‍ഗ്രസില്‍ പോര് മുറുകിയത്.
സര്‍വരംഗത്തും അഴിമതിയാണെന്ന ആന്റണിയുടെ പ്രസ്താവനയ്ക്ക് എരിവു ചേര്‍ക്കുന്ന മട്ടില്‍ ചെന്നിത്തല കൂടി രംഗത്തെത്തിയതാണ് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് വീര്യം പകര്‍ന്നത്. എന്നാല്‍, സതീശനുയര്ത്തിയ നേതൃമാറ്റമെന്ന പ്രസ്താവനയ്ക്ക് അതുകണ്ട് ആരും ഹൈക്കമാന്‍ഡ് ചമയേണ്ടെന്നായിരുന്നു മന്ത്രി കെ.സി. ജോസഫ് നല്കിയ മറുപടി. അധികാരമോഹിയായ സതീശന് കെപിസിസി പ്രസിഡന്റാകാന്‍ പരിശ്രമിച്ചതും ജോസഫ് ഓര്‍മിപ്പിച്ചു. സതീശന് മന്ത്രിമോഹം കലശലായെന്ന പ്രസ്താവനയുമായായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ കൊടിക്കുന്നില്‍ സുരേഷിന്റെ രംഗപ്രവേശം.
കരകുളം കൃഷ്ണപിള്ള തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍ ഗ്രൂപ്പു വഴക്ക് നിര്‍ത്തണമെന്ന് ആന്റണി ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ ആക്രമണത്തിന് ശക്തി കൂടി. എല്ലാവരും അഴിമതിരഹിത പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും അഴിമതി കൂടിവരുന്നുവെന്നാണ് ജനം പറയുന്നത്. സ്വകാര്യ മേഖലയിലും അഴിമതി കൂടുന്നു. ഇതു തടയാന്‍ താനും ചിലതൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അത് ഫലപ്രദമായില്ലെന്നു സ്വയംവിമര്‍ശനാത്മകമായി ആന്റണി പറഞ്ഞു.
തന്നെ വിമര്‍ശിച്ചവര്‍ രണ്ടു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ അട്ടിമറിച്ചവരാണെന്ന് വി.ഡി. സതീശന് കോഴിക്കോട് പ്രതികരിച്ചു. പരസ്യമായി കെ. കരുണാകരനെയും രഹസ്യമായി എ.കെ. ആന്റണിയെയും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ മുഖ്യകാര്‍മികത്വം വഹിച്ചവരാണിവരെന്നായിരുന്നു സതീശന്റെ മറുപടി. ആരെങ്കിലും നേതൃത്വത്തെ വിമര്‍ശിച്ചാല്‍ ഉടന്‍ അത് നേതൃമാറ്റത്തിനുള്ള ചരടുവലിയാണെന്ന് അവര്‍ ഭയക്കുന്നു. അവര്‍ പണ്ട് ചെയ്തത് ഇതാണെന്ന സത്യമാണ് ഭയത്തിനുള്ള കാരണം. ആന്റണി പറഞ്ഞ കാര്യത്തിനെതിരെ നേരിട്ട് പറയാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് കൊടിക്കുന്നില്‍ സുരേഷും മന്ത്രി കെ.സി. ജോസഫും തനിക്കെതിരെ തിരിഞ്ഞത്. എന്നാല്‍, താന്‍ പറഞ്ഞത് ഇപ്പോഴുള്ള അഴിമതി ആരോപണങ്ങളില്‍ നിന്ന് മുഖംമിനുക്കി കോണ്‍ഗ്രസ് പുറത്തുവരണം എന്ന ആഗ്രഹത്താലാണെന്നു സതീശന് പറഞ്ഞു.
അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നത് ഘടകകക്ഷി മന്ത്രിമാരും നേതാക്കളും മാത്രമല്ല കോണ്‍ഗ്രസ് മന്ത്രിമാരുമുണ്ടെന്ന് യുഡിഎഫിനുള്ളില്‍ തന്നെ സര്‍വരും അംഗീകരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകളില്‍ പ്രകടമാകുന്നത്. മുന്നണിയില്‍നിന്ന് പുറത്തുപോകാന്‍ നില്ക്കുന്ന ഘടകകക്ഷികളും പുരനിറഞ്ഞുനില്ക്കുന്ന കോണ്‍ഗ്രസുകാരും യുഡിഎഫ് എന്ന സഖ്യത്തെ പത്മവ്യൂഹത്തിലാക്കിയിരിക്കുകയാണ്.
പദവിയില്ലാതിരുന്നപ്പോള് പാര്‍ട്ടിനേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന വി.എം. സുധീരന് വിമര്‍ശനം അരുതെന്നാണ് ഇപ്പോള്‍ പറയുന്നത്. കേരളത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് സുധീരനും സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത് പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് കരുതാന്വയ്യാത്തവിധം നേതാക്കള്‍ അകന്നു കഴിഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലാണെന്നും നേതൃമാറ്റം
ആവശ്യപ്പെടാത്തത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാലാണെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശന് ടി.വി ചാനലിലെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിനോടുള്ള പ്രതികരണങ്ങള്‍
കൊടിക്കുന്നില്‍ സുരേഷ് എം.പി
സതീശന് അധികാരമോഹി. സര്‍ക്കാരില്‍ നേതൃമാറ്റം വേണമെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സതീശന്. മന്ത്രിയാകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ രമേശ് ചെന്നിത്തല. ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയ കോണ്‍ഗ്രസിലെ ഏറ്റവും മികച്ച മുഖമാണ് രമേശിന്റേത്.
മന്ത്രി കെ. സി ജോസഫ്
സതീശന് ഹൈക്കമാന്ഡാകേണ്ട. കെപിസിസി വൈസ് പ്രസിഡന്റ് മാത്രമാണ്. സതീശന്റെ പ്രതിപക്ഷ സ്വരം അംഗീകരിക്കാനാവില്ല
വി. ഡി. സതീശന്
തന്നെ വിമര്‍ശിച്ചവര്‍ പരസ്യമായി കെ. കരുണാകരനെയും രഹസ്യമായി എ.കെ ആന്റണിയെയും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ മുഖ്യകാര്‍മികത്വം വഹിച്ചവര്‍. അതിന്റെ കുറ്റബോധമാണ് ഇപ്പോള്‍ അവരുടെ വാക്കുകളില്‍. ആരെങ്കിലും വിമര്‍ശിച്ചാല്‍ അത് നേതൃമാറ്റത്തിന് വേണ്ടിയുള്ള ചരടുവലിയാണ് എന്ന് അവര്‍ ശരിക്കും ഭയക്കുന്നു.
വി. എം .സുധീരന്
കേരളത്തില്‍ രാഷ്ട്രീയപരമായ ചില പ്രയാസങ്ങള്‍ ഉണ്ട്. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണം. നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: