പാട്ന : പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് ജോര്‍ജ് ഓര്‍വലിന്റെ ബീഹാറിലെ വീട് മ്യൂസിയം ആക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിന് നല്‍കിയിട്ടുള്ള സംഭാവനകളെ ബഹുമാനിച്ചാണ് അദ്ദേഹത്തിന്റെ വീട് മ്യൂസിയമാക്കാന്‍ തീരുമാനിച്ചതെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.
110 വര്‍ഷം മുമ്പ് ജോര്‍ജ് ഓര്‍വലിന് താമസിച്ച മോതിഹാരിയിലെ വീട് ചരിത്ര പ്രാധാന്യം നഷ്ടപ്പെടുത്താതെ പുനരുജ്ജീവിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വില്യംഷേക്സ്പിയറിന്റേയും ടോള്‍സ്റ്റോയിയുടേയും ജന്മസ്ഥലം അതാതു രാജ്യത്തെ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് ചരിത്രസ്മാരകങ്ങളാക്കി സംരക്ഷിച്ചു പോരുന്നുണ്ട്. ഇതിനെ മാതൃകയാക്കിയാണ് ഓര്വെല്ലിന്റേയും ജന്മസ്ഥലം സംരക്ഷിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത്.
ഇതിന്റെ ഭാഗമായുള്ള ഓര്‍വെല്‍ മെമ്മോറിയലിന്റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഓര്‍വെല്‍ സാഹിത്യത്തിനു നല്കിയ സംഭാവനകള്‍ വിസ്മരിക്കാന്‍ സാധിക്കുന്നതല്ലെന്നും അദ്ദേഹത്തിന്റെ ജന്മസ്ഥലം പുനരുജ്ജീവിപ്പിക്കുന്നതില്‍ സംസ്ഥാനത്തെ സാസ്ക്കാരിക, യുവജന വിഭാഗത്തിന്റെ പങ്ക് വളരെ വലുതാണെന്നും നിതീഷ് അറിയിച്ചു. 2014ലാണ് ഈ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതിനെ മ്യൂസിയമാക്കി മാറ്റുന്നതിനായി 59.50 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
2.48 ഏക്കറുകളിലായി ഓര്‍വെല്‍ സാഹിത്യത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന മ്യൂസിയം ഒരുക്കാനാണ് പദ്ധതി. ഇത് പൂര്‍ത്തിയാകുന്നതോടെ വിദേശീയരുള്‍പ്പടെ ഒട്ടേറെ വിനോദ സഞ്ചാരികളെ ഇങ്ങോട്ടേയ്ക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. എറിക് ആര്‍തുര്‍ ബ്ലെയര്‍ എന്ന ജോര്‍ജ് ഓര്‍വെല്‍ 1903ല്‍ ബീഹാര്‍ ഈസ്റ്റ് ചാമ്പരണിലെ മോതിഹാരിയിലാണ് ജനനം. ബ്രിട്ടിഷ് ഭരണകൂടത്തിനു കീഴിലായാണ് അദ്ദേഹത്തിന്റെ പിതാവ് ജോലിചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: