കെഎസ്ആര്‍ടിസിക്കാരുടെ പെന്ഷന് പ്രശ്നത്തില്‍ മൂന്നുമാസത്തിനകം ഒരു ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന്; സെക്രട്ടറിയേറ്റിനു മുന്നിലെ ഞങ്ങളുടെ സമരവേദിയില്‍ വകുപ്പുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേരിട്ടെത്തി പ്രഖ്യാപിച്ചിട്ട് ഒരുവര്‍ഷമാകുന്നു.
ആ പ്രഖ്യാപനം വെറും വീണ്വാക്കായതിനെ തുടര്‍ന്ന് പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് സമരങ്ങളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. ഇതിനിടയില്‍ വിശന്നുവലഞ്ഞു നടക്കുന്ന പട്ടിക്കുമുന്നില്‍ ബിസ്ക്കറ്റ് വലിച്ചെറിയുന്നതുപോലെ കുടിശിക നിലനിര്‍ത്തിക്കൊണ്ട് ഇടയ്ക്കിടെ പെന്ഷന് വിതരണം നടത്താറുണ്ട്.
അവസാനമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഗതാഗതമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കെഎസ്ആര്‍ടിസിയെ അംഗീകൃത സംഘടനകള്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സര്‍ക്കാര്‍ 20 കോടി രൂപയും കോര്പ്പറേഷന് ഇരുപതുകോടി രൂപയും മാസംതോറും ട്രഷറിയില്‍ നിക്ഷേപിച്ച് പെന്ഷന് ഫണ്ട് ഉണ്ടാക്കുമെന്നും അങ്ങനെ ഏപ്രില്‍ മാസം മുതല്‍ പെന്ഷന് കൃത്യമായി വിതരണം ചെയ്യുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനവും ജലരേഖയായി മാറിയിരിക്കുന്നു. ഇപ്പോള്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസത്തെ കുടിശികയാണ് നിലനില്‍ക്കുന്നത്. കുടിശിക വരുത്തിക്കൊണ്ടുള്ള പെന്ഷന് കിട്ടിയാല്‍ത്തന്നെ എപ്പോള്‍ കിട്ടുമെന്നോ എന്നുകിട്ടുമെന്നോ ഒരു തീര്പ്പുമില്ലാതായിരിക്കുന്നു.
ഈ വാര്‍ദ്ധക്യകാലത്ത് പെന്‍ഷന്‍കാര്‍ അവര്‍ക്ക് അവകാശപ്പെട്ട പെന്‍ഷനുവേണ്ടി അവലംബിക്കേണ്ടിവരുന്ന സമരമുറകളുടെ ദയനീയ നേര്‍ക്കാഴ്ചകള്‍ ആരെയും കരളലയിപ്പിക്കുന്നതാണ്. പെന്ഷന് നല്കണമെന്നുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടായിരുന്നെങ്കില്‍ ഈ വന്ദ്യവയോധികര്‍ക്ക് ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കേണ്ട കാര്യം ഉണ്ടാകുമായിരുന്നില്ല.
ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ട്രാന്‍സ്പോര്‍ട്ട് പെന്‍ഷന്‍കാര്‍ക്കായി നീക്കി വയ്ക്കേണ്ട തുക വളരെ നിസ്സാരമാണ്. വെറും രണ്ടുകൊല്ലം മാത്രം മന്ത്രിയെ സേവിച്ചാല്‍ കൃത്യമായി പെന്ഷന് നല്കുന്ന ഒരു സംസ്ഥാനത്താണ് ഒരു കൂട്ടം വൃദ്ധര്‍ ജീവിക്കാനുള്ള ഉള്‍പ്രേരണയില്‍ വാര്‍ദ്ധക്യകാല രോഗങ്ങളും അവശതകളും മറന്ന് അവരുടെ പെന്‍ഷനുവേണ്ടി സമരമുഖത്തുനില്ക്കുന്നത്. മനസ്സും ശരീരവും തളര്‍ച്ച ബാധിച്ച അവസ്ഥയിലാണ് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍.
ആയുസിന്റെ നല്ലകാലത്ത് ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ സേവിച്ചതിന്റെ പ്രതിഫലമായി നിശ്ചയിക്കപ്പെട്ട പെന്‍ഷനാണ് ഞങ്ങള്‍ ചോദിക്കുന്നത്. ഒരു ഔദാര്യം വാങ്ങാനല്ല ഞങ്ങള്‍ സമരം ചെയ്യുന്നത്, ജോലി ചെയ്താര്ജിച്ച അവകാശനിഷേധത്തിനെതിരെയാണ്. ഞങ്ങളുട പെന്ഷന് ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതും സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കിയതുമാണ്. ഒരു സര്‍ക്കാര്‍ സ്ഥാപനം നഷ്ടമായതുകൊണ്ടുമാത്രം കൊടുത്തുകൊണ്ടിരിക്കുന്ന പെന്ഷന് നിഷേധിക്കുന്നത് ഏതു നീതിശാസ്ത്രമാണ്? ഇതിനോടകം ഇരുപതിലേറെ പെന്‍ഷന്‍കാര്‍ ആത്മാഹുതി ചെയ്തു കഴിഞ്ഞു.
നിശ്ചയിക്കപ്പെട്ട ജീവനാംശം കിട്ടാതെ വഴിമുട്ടി ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുമ്പോഴും സര്‍ക്കാരിനു ഒരു മനഃസാക്ഷിക്കുത്തും അനുഭവപ്പെടുന്നില്ല.
അവസാനമായി ഇക്കഴിഞ്ഞ ഏപ്രില്‍ 22 നാണ് കെഎസ്ആര്‍ടിസിക്കാരുടെ പെന്ഷന് മാസന്തോറും യഥാസമയം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് മാനേജ്മെന്റ് തൃണവല്ക്കരിക്കുന്നതിനാല് തുടര്‍ നടപടികള്‍ക്ക് ഡിവിഷന് ബഞ്ചിലേക്ക് വിട്ടിരിക്കുകയാണ്.
മനുഷ്യാവകാശ കമ്മീഷനും ഞങ്ങളുടെ പെന്ഷന് വിതരണം കൃത്യമായി നടത്തണമെന്ന് വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഈയൊരവസ്ഥയില്‍ നീതിന്യായ കോടതികളെ ബഹുമാനിച്ചുകൊണ്ടെങ്കിലും ഞങ്ങളുടെ പെന്ഷനുമേലൊരു കൃത്യമായ മാനദണ്ഡമുണ്ടാക്കി പെന്ഷന് വിതരണം ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: