ഭാരതീയ സംസ്കാരത്തിന്റെ ഉത്ഭവകേന്ദ്രം ജ്ഞാനഗംഗോത്രിയായ ഗായത്രി തന്നെയാണ്. യജ്ഞത്തെ ഭാരതീയ ധര്‍മ്മത്തിന്റെ പിതാവായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. ഗായത്രി സദ് വിചാരങ്ങളുടെയും യജ്ഞം സല്‍ക്കര്‍മ്മങ്ങളുടെയും പ്രതീകമായി കരുതപ്പെടുന്നു.
ഇവ രണ്ടും ചേര്‍ന്നുള്ള സ്വരൂപം സദ്ഭാവനകളെയും സല്പ്രവണതകളെയും അഭിവൃദ്ധിപ്പെടുത്തി വിശ്വശാന്തിക്കും മാനവക്ഷേമത്തിനുമുള്ള മാര്‍ഗം തെളിയിക്കുന്നു. സമൂഹഗായത്രീയജ്ഞംമൂലം അന്തരീക്ഷത്തിലാകമാനം ഉല്‍കൃഷ്ടത ഉത്ഭവിക്കുകയും സകലജീവജാലങ്ങളുടെയും നന്മയ്ക്കുള്ള സാദ്ധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
യജ്ഞത്തിന്റെ അര്‍ത്ഥമാണ് ത്യാഗം, പരോപകാരം. വ്യക്തിപരമായ ഉന്നതിയുടെയും സാമൂഹ്യപുരോഗതിയുടെയും ആധാരമാണിത്. മാതാവ് തന്റെ രക്തത്തിന്റെയും മാംസത്തിന്റെയും ഒരംശം ശിശുവിനെ ഉല്പ്പാദിപ്പിക്കുവാന് വേണ്ടി ത്യജിക്കുകയില്ലെങ്കില്, പ്രസവവേദന സഹിക്കുകയില്ലെങ്കില്, തന്റെ ശരീരം പിഴിഞ്ഞെടുത്തു കുട്ടിയെ പാലൂട്ടുകയില്ലെങ്കില് അതിനെ വളര്‍ത്താനും പരിപാലിക്കാനുമുള്ള കഷ്ടപ്പാടുകള്‍ വഹിക്കുകയില്ലെങ്കില്, ഇവയെല്ലാം നിസ്വാര്‍ത്ഥഭാവത്തോടെ നിര്വഹിക്കുകയില്ലെങ്കില് മനുഷ്യജീവിതം ഉടലെടുക്കാനുള്ള സാദ്ധ്യതതന്നെ ഇല്ലാതാകും.
അതുകൊണ്ടാണ് മനുഷ്യജന്മം യജ്ഞഭാവന മുഖേനയോ അഥവാ യജ്ഞം നിമിത്തമായോ മാത്രമാണ് സാദ്ധ്യമാകുന്നെതെന്ന് പറയുന്നത്. ഈ യാഥാര്‍ത്ഥ്യം വ്യക്തമാക്കികൊണ്ട് ഗീതാകര്ത്താവായ ഭഗവാന് സ്വയം പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്. ”പ്രജാപതിയായ ബ്രഹ്മാവ് മനുഷ്യനെ സൃഷ്ടിച്ചതോടൊപ്പം അവന്റെ സഹജാതനെന്നവണ്ണം യജ്ഞത്തെയും സൃഷ്ടിച്ച്,നിങ്ങള്‍ പരസ്പരം പുരോന്നതിക്കുവേണ്ടി പ്രവര്‍ത്തിച്ച് സകല അഭീഷ്ടങ്ങളെയും പ്രാപിക്കട്ടെ എന്ന് അരുളി ചെയ്തു.
സഹജയജ്ഞാഃ പ്രജാസൃഷ്ട്വാ
പുരോവാചഃ പ്രജാപതിഃ
അനേന പ്രസവിഷ്യധ്വ
മേഷവോളസ്ത്വിഷ്ടകാമധുക് (ഗീത 3/10)
പ്രതികരിക്കാൻ ഇവിടെ എഴുതുക: