ആനന്ദ പരവശനായ ഗാധി വിവേകജന്യമായ ദൃഢവൈരാഗ്യത്തോടെ സങ്കല്പങ്ങളെ ത്യജിച്ച് പത്തു വര്‍ഷം തപസ്സുചെയ്തു. തത്വജ്ഞാനമുദിച്ച് പരമാര്‍ത്ഥ സത്തയെ പ്രാപിച്ച് ഭയം ശോകവിമുക്തനായി പരമാത്മാവില്‍ മുഴുകി. അല്ലയോ രാമാ, പരമാത്മ സംബന്ധിയായ ഈ മായ വളരെവലുതും, മോഹം ജനിപ്പിക്കുന്നവളും മഹാസങ്കടത്തിലാഴ്ത്തുന്നവളുമാണ്. മനോജയമെന്ന ഒറ്റ മൂലി മാത്രമേ സംസാരമഹാരോഗം നശിപ്പിക്കുന്നതിനുള്ള ഭേഷജമായിട്ടുള്ളൂ. വര്ണ്ണശ്രമധര്മ്മങ്ങളനുസരിച്ച് അപ്പപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ അതാതു സമയത്ത് നിര്‍വഹിച്ച് ഭൂതഭവിഷ്യല്ക്കാര്യങ്ങളെ ചിന്തിക്കാതേയുമിരുന്നാല് മനസ്സ് തനിയെ അടങ്ങിക്കൊള്ളും.
സങ്കല്പവും, ആശയും,അതീതമായ കാര്യങ്ങളെക്കുറിച്ചുള്ള ചിന്തയും ഉപേക്ഷിക്കാന്‍ കഴിഞ്ഞാല്‍ ശുദ്ധമായ മനോനിഗ്രഹം കൈവരിക്കാവുന്നതാണ്. വികല്പവിഹീനമായ ചൈതന്യത്തെ പ്രത്യക് ചേതനമെന്നു പറയുന്നു. നിര്മ്മലസ്വഭാവം നിമിത്തം അതില്‍ അവിദ്യാകൃതമായ കളങ്കവുമില്ല. ഏതവസ്ഥയിലാണോ മനസ്സിന് നാശം സംഭവിക്കാത്തത് അതാണ് സത്യാവസ്ഥ. ശിവതയും, പരമാത്മതയും, സര്‍വജ്ഞതയും, ആനന്ദരൂപതയും അതുതന്നെ മനസ്സാകുന്ന സര്‍പ്പം ദുരാശയാകുന്ന പാല് കുടിച്ചും ഭോഗവായുവെ ഭക്ഷിച്ചും സ്വരസഞ്ചാരം ചെയ്ത് വളര്‍ന്നുകൊണ്ടേയിരുന്നു. അതുകൊണ്ട് രാമാ, നീ ഉദ്ദാലകനെപ്പോലെ ഭൂത പഞ്ചകത്തെ കാരണരഹിതമായികണ്ട് ധീരധീരമായി ബുദ്ധികൊണ്ട് ഛേദിച്ച് അധിഷ്ഠാന ഭൂതമായ ആത്മ ചൈതന്യത്തെ ധ്യാനിക്കുക.
വസിഷ്ഠ വാക്യങ്ങളെ ശ്രവിച്ച രാമന് ചോദിച്ചു. ഗുരോ ഉദ്ദാലക മഹര്‍ഷി ഭൂത പഞ്ചകത്തെ ഛേദിച്ച് ആത്മവിചാരം ചെയ്തതെങ്ങിനെയെന്ന് ഉണര്‍ത്തിച്ചാലും. ഇതുകേട്ട് മഹര്‍ഷി തുടര്‍ന്നു. രാമചന്ദ്ര, ഗന്ധമാദന പര്‍വതത്തിന്റെ പുഷ്പവല്ലികളും കര്പ്പൂരമരങ്ങളും ഫലവൃക്ഷങ്ങളും നിറഞ്ഞ ഒരു താഴ്വരയില് മഹാതാപ പ്രഭാവത്തോടുകൂടിയ ഉദ്ദാലകമുനി വസിച്ചിരുന്നു. തപസ്സ്, ശാസ്ത്രചിന്ത, യമം, നിയമം മുതലായവയില്‍ അതിനിപുണനായ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ദിവസം ഇങ്ങിനെ ചില ചിന്തകള്‍ ഉദയംചെയ്തു.
ഏതിലാണോ വിശ്രമിച്ചാല്‍ പിന്നെ ദു:ഖമില്ലാത്തത്, സര്‍വോല്‍കൃഷ്ടമായ ആ പ്രാപ്യവസ്തു എന്താണ്? പരമപാവനമായ ആ പരമപദത്തില് വിശ്രമിക്കുന്നതിന് എനിക്കെന്നാണ് കഴിയുക? ഇഷ്ടാനിഷ്ടങ്ങളും, സ്വീകാര്യ വര്‍ജ്യങ്ങളും മനസ്സില്‍ നിന്നൊഴിഞ്ഞ് ആത്മ പ്രകാശ പദത്തില്‍ എനിക്കെന്നാണ് പ്രവേശിക്കുവാന്‍ കഴിയുക? മനനവിമുക്തമായ മനസ്സോടെ നിര്വികല്പ സമാധിചെയ്ത് കല്ലുപോലെ നിശ്ചലനായി ചലിക്കാതെയിരിക്കുന്ന എന്റെ ശിരസ്സില്‍ കാട്ടുകുരുവികള്‍ പുല്‍നാമ്പുകൊണ്ട് എന്നാണ് കൂടുകെട്ടുക?
ഉദ്ദാലകന് ഇപ്രകാരം ചിന്താപരവശനായി വീണ്ടും സമാധിയുറപ്പിച്ച് ജ്ഞാനാഭ്യാസം ചെയ്തുകൊണ്ടിരുന്നു. പക്ഷെ മര്ക്കടചപലമായ മനസ്സിനെ വിഷയങ്ങള്‍ അങ്ങുമിങ്ങും വലിച്ചിഴക്കുന്ന മൂലം, അദ്ദേഹത്തിന് ആനന്ദപ്രദമായ ഒരു നില കൈവരിക്കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ ധ്യാനനിഷ്ഠ ഉറക്കാതെ വ്യാകുലചിത്തനായ അദ്ദേഹം പര്‍വതപ്രാന്തത്തില്‍ അലഞ്ഞു നടന്നു. ഒടുവില്‍ വനാന്തരത്തിലുള്ള ഒരു ഗുഹയില്‍ വാടാത്ത തളിരുകള്‍കൊണ്ട് ആസനം ചമച്ച് അതിനുമേല്‍ മാന്തോല് വിരിച്ച് മനസ്സിനെ ബലാല്ക്കാരേണ നിയന്ത്രിച്ച് പത്മാസനത്തില്‍ ബ്രഹ്മാഞ്ജലി ചെയ്തിരുന്ന് തപസ്സു തുടങ്ങി.
മനസ്സിനെ വാസനകളില്‍ നിന്നു വേര്‍പ്പെടുത്തി നിര്വികല്പ സമാധി ഉറപ്പിക്കുന്നതിന്നായി അദ്ദേഹം മനശ്ചാഞ്ചല്യങ്ങളെ ഇങ്ങിനെ ഖണ്ഡിക്കാന്‍ തുടങ്ങി.അല്ലയോ മൂഡമനസ്സേ സംസാരവൃത്തികള് കൊണ്ട് നിനക്കെന്താണ് പ്രയോജനം ദു:ഖത്തിലവസാനിക്കുന്ന ഒരു പ്രവൃത്തിയും ബുദ്ധിമാന്മാര് അനുഷ്ഠിക്കാന്‍ തയ്യാറാവുകയില്ല. മനസ്സേ നീ കീഴെ പാതാളം വരേയും മേലെ ബ്രഹ്മലോകം വരേയും പോയാലും ഇന്ദ്രിയ നിഗ്രഹണം എന്ന അമൃതം സേവിക്കാതെ ഒരിക്കലും നിര്‍വൃതി ലഭിക്കുകയില്ല.
ശബ്ദ,സ്പര്‍ശ,രൂപ,രസഗന്ധാദി വിഷയങ്ങള്‍ അഞ്ചിലും ഒരേപോലെ ഭ്രമിക്കുന്ന മനസ്സേ നീ ഓരോ വിഷയങ്ങളിലും ഭ്രമിച്ച് നശിക്കരുത്. വാസനകളെല്ലാം നിന്നെ ബന്ധനത്തിലാക്കാന് ഒരുങ്ങി നില്ക്കുന്ന ശത്രുക്കളാണ്. അതുകൊണ്ട് വിഷയങ്ങളെ ഉപേക്ഷിച്ച് ശാന്താവസ്ഥയില്‍ ഇരിക്കുമെങ്കില് നിനക്കത് അനന്തമായ ഒരു വിജയമാണ്.
വിചാരശീലനായ ഒരു പുരുഷനില്‍ നീ ഇല്ലെന്നാണ് പറയപ്പെടുന്നത്. അണുപ്രായമായ മനസ്സിനകത്ത് അന്തവും ബന്ധവുമില്ലാത്ത ആത്മാവിന്റെ സംസ്ഥിതി ഉണ്ടാക്കുകയില്ല, കൂവളക്കായ്ക്കകത്ത് ആനക്ക് കടന്നിരിക്കാന്‍ കഴിയുമോ? കാല്‍വിരല്‍ മുതല്‍ ശിരസ്സ് വരെ ഞാന്‍ മാറി മാറി ചിന്തിച്ചു നോക്കി അതില്‍ ഏതു ഭഗമാണ് ഞാനെന്ന്. ഇങ്ങിനയുള്ള ഞാന്‍ ആരാണ്. സര്‍വത്ര വ്യാപിച്ച് സര്‍വ ചിന്തകളേയും അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന അപ്രമേയവും ജ്ഞാന രൂപവുമായ ഒന്നിനെ മാത്രമേ ഞാന്‍ മൂന്നു ലോകത്തിലും കാണുന്നുള്ളൂ. അളവോ, പരിമിതിയോ, നാമസങ്കല്പങ്ങളോ, എകത്വമോ, നാനാത്വമോ, അണുത്വമോ, സ്ഥൂലത്വമോ ഒന്നുംതന്നെ അതിനില്ല. മനസ്സേ! ഞാന്‍ ജ്ഞാനസ്വരൂപത്വം നിമിത്തം സ്വയം പ്രകാശനായ ആത്മാവാണ്. എന്റെ ദു:ഖകാരണം നീയാണ്. അതുകൊണ്ട് വിവേകജന്യമായ ബോധത്താല്‍ നിന്നെ ഞാന്‍ സംഹരിച്ചിരിക്കും.
ദേഹത്തില്‍, മാംസം, രക്തം, അസ്ഥികള്‍, ശ്വാസവായു ഇങ്ങിനെ ഓരോന്നും ഭിന്നമാണ്. ഞാന്‍ പിന്നെ ആരാണ്. മാംസംവേറെ, രക്തംവേറെ, അസ്ഥിവേറെ, സ്പന്ദനവും, ബോധവും വേറെ പിന്നെ ഞാന്‍ ആരാണ്. ഇത് മൂക്ക്, ഇതു നാക്ക്, ഇത് ത്വക്ക,് ഇത് കാത്, ഇതുകണ്ണ്, ഇത്് സ്പന്ദം ഞാന്‍ പിന്നെ ആരാണ്. ഒന്നും ഞാനല്ലെന്നും. എല്ലാം ഞാനാണെന്നും ഉള്ളതാണോ ശരി. മറ്റുപരിച്ഛിന്നഭാവനകളൊന്നും ശരിയാകാന്തരമില്ല. കാട്ടിലകപ്പെട്ട ആട്ടിന്‍കുട്ടിയെ ചെന്നായ എന്നപോലെ അഹങ്കാരം എന്നെ തിന്നുകളഞ്ഞു. ഭാഗ്യവശാല്‍ ആ അജ്ഞാനക്കള്ളനെ ഞാന്‍ കണ്ടുപിടിച്ചുകഴിഞ്ഞു. ആത്മരൂപമാകുന്ന ധനത്തെ മോഷ്ടിക്കാന്‍ അവസരംപാര്‍ത്തു നടക്കുന്ന ഈ ദുര്‍മാര്‍ഗ്ഗിയെ ഇനിയൊരിക്കലും ഞാന്‍ സ്വതന്ത്രനാക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: