ആലപ്പുഴ: രാഹുലിനായുള്ള ഒരു നാടിന്റെ കാത്തിരിപ്പിന് ഇന്ന് പത്താണ്ട്. 2005 മെയ് 18നായിരുന്നു, ഏറെ കോളിളക്കം സൃഷ്ടിച്ച, ആലപ്പുഴ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകന് ഏഴു വയസുകാരനായ രാഹുലിന്റെ തിരോധാനം.
വീടിനോട് ചേര്‍ന്നുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് രാഹുലിനെ കാണാതായത്. ലോക്കല്‍ പോലീസും ക്രൈം ഡിറ്റാച്ചുമെന്റും ക്രൈംബ്രാഞ്ചും ഒടുവില്‍ സിബിഐയും മാറിമാറി അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.
കേസില്‍ പോലീസും സിബിഐയും കുട്ടിയെ തട്ടിക്കൊണ്ടുപോയതോ, കൊലപ്പെടുത്തിയതോ ആകാമെന്ന നിഗമനത്തിലാണ് എത്തിയത്. രാഹുലിനെ കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തി നാടോടി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കൃഷ്ണപിള്ളയെന്നയാള് ഇടയ്ക്ക് രംഗത്തെത്തി. വീടിനു സമീപമുള്ള ചതുപ്പില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടെന്ന ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഒടുവില്‍ മാനസികാസ്വാസ്ഥ്യമുള്ള പ്രതി നുണ പറഞ്ഞതാണെന്ന് തെളിഞ്ഞു.
ഇതിനിടെ സമീപവാസിയായ റോജോയെ പോലീസ് പിടികൂടി. ഇയാള്‍ കളി സ്ഥലത്തെത്ത് ക്രിക്കറ്റു കളിക്കാനായി പന്ത് വാങ്ങി നല്‍കാമെന്നു രാഹുലിന് വാഗ്ദാനം ചെയ്തിരുന്നു. കൂടെ കളിച്ചിരുന്ന കുട്ടികള്‍ ഇക്കാര്യം വെളിപ്പെടുത്തിയതോടെ റോജോയെ നാര്‍കോ അനാലിസിസിന് വിധേയമാക്കി. എന്നാല്‍ ഇയാള്‍ക്ക് കേസില്‍ പങ്കില്ലെന്ന് വ്യക്തമായി. പോലീസ് മുട്ടുമടക്കിയതോടെയാണ് അന്വേഷണ ചുമതല സിബിഎയ്ക്ക് കൈമാറിയത്. കുട്ടിയുടെ വിവരം നല്‍കുന്നവര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലവും പ്രഖ്യാപിച്ചു. നാടൊട്ടുക്കും കുട്ടിയുടെ ചിത്രം സഹിതമുള്ള പോസ്റ്ററുകള്‍ പ്രചരിപ്പിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഒടുവില്‍
സംശയങ്ങള്‍ ബാക്കിയാക്കി 2012 ഫെബ്രുവരിയില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചു.
കോടതി ഉത്തരവിനെ തുടര്‍ന്ന് ഒടുവില്‍ 2013 ഒക്ടോബറില്‍ കേസ് പുനഃരന്വേഷിക്കാന്‍ സിബിഐ തീരുമാനിച്ചെങ്കിലും നടപടികള്‍ കടലാസിലൊതുങ്ങി. എന്നാല്‍ മാതാപിതാക്കള്‍ പ്രതീക്ഷ കൈവെടിഞ്ഞില്ല. മുമ്പ് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരുമായൊക്കെ അവര്‍ സമ്പര്‍ക്കം പുലര്‍ത്തിപ്പോരുന്നു. രാഹുലിന്റെ തിരോധാനമുണ്ടാക്കിയ ദുഃഖത്തിനിടെയാണ് നാട്ടിലെത്തിയ രാജുവിനെ അര്‍ബുദം കീഴ്പ്പെടുത്തിയത്.
തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം രാജു ജോലി തേടി കുവൈത്തിലേക്ക് മടങ്ങി. റോജോയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് എല്ലാ ഏജന്‍സികളും നടത്തിയത്. രാഹുലിന്റെ മാതാപിതാക്കള്‍ സംശയമുള്ള മൂന്നു പേരുടെ വിവരങ്ങള്‍ നല്‍കിയെങ്കിലും അവരെക്കുറിച്ച് അന്വേഷണം ഉണ്ടായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
സമഗ്രമായ അന്വേഷണം നടത്തണമെന്നാണു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
മകന് മടങ്ങി വരുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് അമ്മ മിനി പറയുന്നു. ഏഴുവയസുകാരിയായ ശിവാനി, ചേട്ടന് രാഹുലിനെ ഒരു നോക്കുകാണാനുള്ള കാത്തിരിപ്പാണ്. പത്തു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ രാഹുല്‍ മടങ്ങി വരുമെന്നു മാതാപിതാക്കള്‍ ഉറപ്പിച്ചു പറയുമ്പോള്‍ ചേട്ടനെ കണ്‍നിറയെ കാണാന്‍ ഈ ശിവാനിയുടെ മനസ് കൊതിക്കുകയാണ്. പത്തു വര്‍ഷം കഴിഞ്ഞതിനാല്‍ രാഹുലിനെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമോയെന്ന ആശങ്കയും ബന്ധുക്കള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: