കോട്ടയം: ആലപ്പുഴ സായി കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ വിഷക്കായ കഴിക്കുകയും ഒരാളുടെ മരണത്തില്‍ കലാശിക്കുകയും ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളടക്കം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടാവശ്യപ്പെട്ടു.
ഇന്നലെ രാവിലെ പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് ഈ ആവശ്യം ഉന്നയിച്ചത്. മരിച്ച അപര്‍ണ്ണയുടെ മാതാപിതാക്കളായ ഗീത, രാമഭദ്രന്, ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കളായ റെജി കെ.എസ്, ബീന, സന്തോഷ്, ഏലിക്കുട്ടി, ദുരിതപരിഹാര പ്രവര്‍ത്തക സമിതി കണ്‍വീനര്‍ അഡ്വ. അനില്‍ബോസ്, എം. ജയമോഹന് എന്നിവരാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. മരിച്ച അപര്‍ണ്ണ രാമഭദ്രന്റെ കുടുംബത്തിന് സാമ്പത്തിക സഹായം അനുവദിക്കുക.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമയോചിതമായ ചികിത്സ നല്‍കുന്നതിന് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക. കുട്ടികളുടെ മൊഴിയില്‍ ആരോപിക്കപ്പെടുന്ന കുറ്റക്കാരെ അടിയന്തിരമായി അറസ്റ്റ് ചെയ്യുക. സായികേന്ദ്രത്തെ രക്ഷിക്കാനെന്നപേരില്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കളെ ഒഴിവാക്കിയും കുട്ടികളെ വ്യക്തിഹത്യ ചെയ്തുകൊണ്ടും സായിയില്‍ സമിതി രൂപീകരിച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രിക്കുമുന്നില്‍ വെച്ചത്.
കൊല്ലപ്പെട്ട അപര്‍ണ്ണയുടെ മാതാവിന് സായിയില്‍ നല്‍കാമെന്ന് പറഞ്ഞ താല്‍ക്കാലിക ജോലി സ്വീകരിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സ്ഥിരംജോലി നല്കിയാല് സ്വീകരിക്കുമെന്നും മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യങ്ങളോട് അനുകൂലമായാണ് മുഖ്യമന്ത്രി പ്രതീകരിച്ചതെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: