ഉലന്‍ ബാറ്റര്‍: രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലെ അയല്‍രാജ്യമായ മംഗോളിയയുമായി തന്ത്രപ്രധാന സഖ്യം ഉറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി ഡോളറിന്റെ വായ്പയാണ് വാഗ്ദാനം ചെയ്തത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മംഗോളിയയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിസുരക്ഷ, ആണവ-ആരോഗ്യ മേഖല, ഖനനം എന്നീ രംഗങ്ങളില്‍ ആഴത്തിലുള്ള സഹകരണത്തുനുമുള്ള കരാറുകള്‍ ഉറപ്പിക്കുകയും ചെയ്തു.
ഭാരത പ്രധാനമന്ത്രി ആദ്യമായാണ് മംഗോളിയ സന്ദര്‍ശിക്കുന്നത്. ഒട്ടേറെ സുപ്രധാന കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയതായി മംഗോളിയന്‍ പ്രധാനമന്ത്രി ചിമിഡ് സെയ്കാന്‍ ബ്ലിഗും മോദിയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭാവിയില്‍ ഏഷ്യാ-പസഫിക് മേഖലയില്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നേറും. ഉഭയകക്ഷി ബന്ധം ശാക്തീകരിക്കും. പ്രതിരോധം, സൈബര്‍ സുരക്ഷ, കൃഷി, പാരമ്പര്യേതര ഊര്‍ജ്ജം, ആരോഗ്യം എന്നീ മേഖലകളില്‍ 13 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
സന്ദര്‍ശനത്തിനോടനുബന്ധിച്ച് മംഗോളിയന്‍ പാര്‍ലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. അവധിദിവസമായിരുന്നെങ്കിലും മോദിയുടെ ബഹുമാനാര്‍ത്ഥം പാര്‍ലമെന്റ് സമ്മേളനം പ്രത്യേകം വിളിച്ചുകൂട്ടുകയായിരുന്നു. ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ വികസിപ്പിക്കേണ്ടതിന്റെയും പരിഷ്ക്കരിക്കേണ്ടതിന്റെയും ആവശ്യകത ഇരുരാജ്യങ്ങളും പ്രത്യേകം പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനുള്ള ഭാരതത്തിന്റെ അവകാശത്തെ മംഗോളിയ പിന്തുണയ്ക്കും. 2021-22, 2023-24 വര്‍ഷങ്ങളിലെ സുരക്ഷാ കൗണ്‍സിലിലെ താത്കാലിക അംഗത്വത്തിന് പരസ്പരം സഹകരിക്കും.
ഭീകരതയ്ക്കെതിരെ ഇരു രാഷ്ട്രങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഭാരതവും മംഗോളിയയും കുറ്റവാളികളെ പരസ്പരം കൈമാറുവാനും ധാരണയായി. സാമ്പത്തിക മേഖലയിലും പരസ്പരം സഹകരിക്കും. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമായ വ്യവസായങ്ങളില്‍ നിക്ഷേപവും സഹകരണവും വളര്‍ത്തും.
മംഗോളിയയിലെ ഖനനമേഖലകളില്‍ ഭാരതകമ്പനികള് സഹകരിക്കുകയും സംയുക്ത സംരംഭത്തിനും നിക്ഷേപത്തിനും അവസരമൊരുക്കുകയും ചെയ്യും. ഏഷ്യയുടെ സമാധാനത്തിനും സഹകരണത്തിനും ജനാധിപത്യവും ബുദ്ധിസവും ഇരുരാജ്യങ്ങളെയും നയിക്കുമെന്നും ഇരുവരും ചേര്‍ന്നു പ്രസസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: