തിരുവനന്തപുരം: യുഡിഎഫിന്റെ മേഖലാജാഥകള്‍ മാറ്റില്ല. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ജാഥ നടത്താന്‍ നേതാക്കള്‍ക്കിടയില്‍ ധാരണയായി. അഭിപ്രായഭിന്നതകള്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യും. പരസ്യ പ്രസ്താവനകള്‍ വിലക്കിയ കാര്യം കോണ്‍ഗ്രസ് മുന്നണിയെ അറിയിക്കും.
അതിനിടെ പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമായി. മന്ത്രി കെ സി ജോസഫ് ആഭ്യന്ത്ര മന്ത്രി രമേശ് ചെന്നിത്തലയുമായും കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും കൂടിക്കാഴ്ച നടത്തി. എ.കെ.ആന്റണിയും നേതാക്കളുമായി ആശയവിനിമയം നടത്തി.
യുഡിഎഫ് മേഖലാ ജാഥകള്‍ നാളെയാണ് ആരംഭിക്കുന്നത്. നാലു മേഖലകളായി തിരിച്ചാണു ജാഥകളെങ്കിലും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലാ ജാഥ 27നേ ആരംഭിക്കൂ. അന്നു രാവിലെ പത്തിന് എറണാകുളത്തു മന്ത്രി കെ.എം. മാണി ജാഥ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ജാഥ നാളെ പത്തിനു ഗാന്ധി പാര്‍ക്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. എന്‍.കെ. പ്രേമചന്ദ്രന് എംപിയാണു ജാഥാ ക്യാപ്റ്റന്‍.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളുടെ മേഖലാ ജാഥ മലപ്പുറത്തു നാളെ പത്തിനു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസനാണ് ജാഥാ ക്യാപ്റ്റന്‍. കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് മേഖലാ ജാഥ നാളെ വൈകിട്ട് നാലിനു കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ജനതാദള്‍ യുണൈറ്റഡ് സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദാണു ജാഥാ ക്യാപ്റ്റന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: