ന്യൂദല്‍ഹി: ആക്ടിംഗ് ചീഫ് സെക്രട്ടറി
നിയമനത്തെ ചൊല്ലി ദല്‍ഹി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഭിന്നത.
ശകുന്തള ഗാലിമിന് ആക്ടിംഗ് ചീഫ് സെക്രട്ടറി സ്ഥാനം നല്‍കിയതാണ്
എഎപിയിലെ പ്രസിന്ധികള്ക്ക് വഴിവച്ചത്.
നിയമനം നല്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി അനിന്ദോ മജുംദാറിനെ തത്സ്ഥാനത്ത് നിന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നീക്കി. കൂടാതെ ദല്‍ഹി സെക്രട്ടേറിയറ്റിലെ ഏഴാം നിലയില്‍ സ്ഥിതി ചെയ്യുന്ന മജുംദാറിന്റെ ഓഫീസ് പൂട്ടുകയും ചെയ്തു.
മജുംദാറിനെ നീക്കാനുള്ള ഉത്തരവില്‍ കേജ്രിവാള് ശനിയാഴ്ച തന്നെ ഒപ്പുവച്ചിരുന്നു. മജുംദാറിന് പകരമായി രാജേന്ദ്ര കുമാറിനെയാണ്
സര്‍വ്വീസസ് വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.
അതേസമയം കുമാറിനെ നിയമിച്ച് കൊണ്ടുള്ള എഎപി സര്‍ക്കാരിന്റെ നടപടിയെ ലഫ് ഗവര്‍ണര്‍ നജീബ് ജംഗ് എതിര്‍ത്തിരുന്നു.
നിയമനത്തെ എതിര്‍ക്കുന്നതായി ചൂണ്ടിക്കാട്ടി നജീബ് ജംഗ് ദല്‍ഹി മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മജുംദാറിന് പകരമായി കുമാറിനെ നിയമിച്ചത് റദ്ദാക്കണമെന്ന് കത്തില്‍ പറയുന്നു. നിയമനം ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ സ്വകാര്യ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് ശകുന്തളയുടേതെന്നു കേജ്രിവാള് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സ്വകാര്യ കമ്പനികള്‍ക്ക് 11,000 കോടി രൂപയുടെ നേട്ടമുണ്ടാവുന്ന കരാറുകള്‍ സര്‍ക്കാരിനെ കൊണ്ട് ഒപ്പിടുവിക്കാനാണ് ചീഫ് സെക്രട്ടറിയുടെ ശ്രമമെന്നും കേജ്രിവാള് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: