നാം ചിലപ്പോള്‍ ഒരു വസ്തുവിനെ അതിന്റെ ചുറ്റുപാടുകളെ വിവരിച്ചു നിര്‍ദ്ദേശിക്കാറുണ്ട്. നാം സച്ചിദാനന്ദമെന്നു പറയുമ്പോള്‍, അനിര്‍വ്വചനീയമായ ഒരു പരതത്ത്വത്തിന്റെ തീരങ്ങളെ ചൂണ്ടുകമാത്രമാണ് ചെയ്യുന്നത്. അതിനെക്കുറിച്ച് ‘അസ്തി’ എന്നുപോലും പറയാനാവില്ല. കാരണം അതും ആപേക്ഷികമാണ്. ഏതു സങ്കല്പവും ഭാവനയും വ്യര്‍ത്ഥമാണ്. ‘നേതി നേതി’ എന്നുമാത്രമേ പറഞ്ഞുകൂടൂ; എന്തെന്നാല്‍ ചിന്തിച്ചുപോയാല്‍ അതു പരിമിതമായി, അങ്ങനെ നഷ്ടവുമായി.
ഇന്ദ്രിയങ്ങള്‍ നിങ്ങളെ രാപ്പകല്‍ വഞ്ചിക്കുകയാണ്. യുഗങ്ങള്‍ക്കുമുമ്പ് വേദാന്തം അതു കണ്ടുപിടിച്ചു; ആധുനിക ശാസ്ത്രം അതേ തത്ത്വം കണ്ടുപിടിച്ചുവരുന്നേ ഉള്ളൂ. ഒരു ചിത്രത്തിനു നീളവും വീതിയുമേ ഉള്ളൂ. എന്നാല്‍ ചിത്രകാരന്, പ്രകൃതിയുടെ വഞ്ചനാശക്തിയെ അനുകരിച്ച്, അതിനു ആഴമുണ്ടെന്നു കൃത്രിമമായി വരുത്തുന്നു. രണ്ടാളുകള്‍ ഒരേ ലോകം കാണുന്നില്ല.
ചലനമില്ല, ഒന്നിലുമൊരു പരിവര്‍ത്തനവുമില്ല എന്ന് ഉത്തമജ്ഞാനം നിങ്ങള്‍ക്കു കാണിച്ചുതരും; ആ ആശയംപോലും മായയാണെന്നു മനസ്സിലാക്കിത്തരും. ജഗത്തിനെ ആകമാനം പഠിക്കുക; അതായത്, ചലനത്തെ പഠിക്കുക. മനസ്സും ശരീരവും നമ്മുടെ ശരിയായ ആത്മാവല്ല, രണ്ടും പ്രകൃതിയില്‍പ്പെട്ടതാണ്; എന്നാല്‍ അവസാനം നമുക്കു വാസ്തുസ്വരൂപം അറിയാന്‍ കഴിയും. ശരീരമനസ്സുകളെ അതിക്രമിക്കുമ്പോള്‍, അവ സങ്കല്പിച്ചതെല്ലാം പൊയ്പോകുന്നു.
ലോകത്തെ നിശ്ശേഷം അറിയാതെയും കാണാതെയുമാകുമ്പോള് നിങ്ങള്‍ ആത്മാവിനെ സാക്ഷാത്തായറിയുന്നു. ആപേക്ഷികജ്ഞാനത്തിന്റെ അതിക്രമണമാണ് നമുക്കു വേണ്ടത്. അനന്തമായ മനസ്സോ അനന്തമായ ജ്ഞാനമോ ഇല്ല. കാരണം, മനസ്സും ജ്ഞാനവും രണ്ടും പരിമിതങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: