കോഴിക്കോട്: ഫുട്ബോളിന് കൂടുതല്‍ പ്രാധാന്യം നല്കിയാല് ലോകകപ്പ് യോഗ്യതയെന്ന സ്വപ്നം ഏറെ വൈകാതെ തന്നെ ഇന്ത്യയ്ക്ക് യാഥാര്‍ത്ഥ്യമാവുമെന്ന് മുന്‍ അര്‍ജന്റീനിയന്‍ താരവും പരിശീലകനുമായ മരിയോ സെര്മിയാന്റോ. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ ഫുട്ബോള്‍ വളരണമെങ്കില്‍ അടിസ്ഥാനസൗകര്യങ്ങള്‍ മുതല്‍ പരിശീലകര്‍ വരെ മികച്ചതാവണം. ഇന്ത്യപോലൊരു വലിയ രാജ്യത്തിന് കളിയുടെ നിലവാരം മെച്ചപ്പെടുത്താന്‍ കൂടുതല്‍ കാലം ആവശ്യം. നല്ല പ്രൊഫഷണല്‍ ക്ലബ്ബുകള്‍ക്ക് രൂപം നല്കി നിലവാരമുള്ള ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ച് കളിക്കാര്‍ക്ക് സ്വയം മെച്ചപ്പെടുത്താന്‍ അവസരം നല്‍കണം.
പ്രമുഖ അന്താരാഷ്ട്ര ക്ലബ്ബുകള്‍ക്ക് ഇന്ത്യയില്‍ പ്രദര്‍ശന മത്സരങ്ങള്‍ കളിക്കാന്‍ സാഹചര്യമൊരുക്കണം. ഫുട്ബാളിന് മാത്രമായുള്ള സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കണം, സെര്മിയാന്റോ പറഞ്ഞു. ഇരുപത് പേര്‍ക്ക് കൂടി ഒരു ഫുട്ബാള്‍ മാത്രമുള്ളിടത്ത് നിന്ന് അര്‍ജന്റീന ഓരോരുത്തര്‍ക്കും ഓരോ ഫുട്ബാള്‍ എന്ന അവസ്ഥയിലേക്ക് അടിസ്ഥാനസൗകര്യം വികസിപ്പിച്ചു.
ഇന്നത്തെ കളിക്കാരില്‍ ഏറ്റവും പ്രതിഭാധനന് ലയണല്‍ മെസിയാണെന്നും അദ്ദേഹം വിലയിരുത്തി. മുഖാമുഖം പരിപാടിയില്‍ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ലെയ്സണ്‍ ഓഫിസര്‍ സി.കെ.പി. ഷാനവാസ്, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: