ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധം സംബന്ധിച്ച, പാക് മുന്‍ പ്രധാനമന്ത്രി ജനറല്‍ പര്‍വേശ് മുഷാറഫിന്റെ പ്രസ്താവനയോടു ഭാരത രാഷ്ട്രീയ നേതൃത്വത്തിന്റെ ഒറ്റക്കെട്ടായ പ്രതിരോധം. മുഷാറഫ് ചരിത്രം വളച്ചൊടിക്കുകയും ഭാരതത്തെ പ്രകോപിപ്പിക്കുകയും ചെയ്യുന്നുവെന്നു കുറ്റപ്പെടുത്തുന്ന പ്രതികരണങ്ങള്‍ പാക്കിസ്ഥാന് രാഷ്ട്രീയത്തില്‍ ഇടം പിടിക്കാനുള്ള പാഴ്വേലയാണ് മുഷാറഫിന്റേതെന്നും കുറ്റപ്പെടുത്തുന്നു.
1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന് ഭാരതത്തിന്റെ കഴുത്തിനു പിടിച്ചുവെന്ന മട്ടിലുള്ള പ്രസ്താവനയാണ് മുഷാറഫ് നടത്തിയത്. ഭാരതം അതൊരിക്കലും മറക്കില്ലെന്നും തട്ടിവിട്ടു. മുഷാറഫിന്റെ പ്രസ്താവനയോടു ശക്തമായ ഭാഷയിലാണ് ഭാരത രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതികരണം.
ലോകത്തിനാകെയറിയാം ഭാരതസൈന്യം എങ്ങനെയാണ് പാക് നുഴഞ്ഞുകയറ്റക്കാരെ പ്രഹരിച്ചു പുറത്താക്കിയതെന്നും പാക്കിസ്ഥാന് എങ്ങനെ അവിടെ പരാജയപ്പെട്ടെന്നും, ബിജപി വക്താവ് നളിന്‍ കോഹ്ലി പറഞ്ഞു. ഇങ്ങനെയൊരു നിഗമനത്തില്‍ പാക്കിസ്ഥാന് എങ്ങനെയെത്തിയെന്നറിയില്ല. പക്ഷേ, വാസ്തവം വിലയിരുത്താതെ, എന്നും വ്യാജ ചരിത്രം ഉണ്ടാക്കുന്നത് പാക്കിസ്ഥാന്റെ പതിവു ശീലമാണ്, കോഹ്ലി പറഞ്ഞു.
സിപിഐ നേതാവ് ഡി. രാജ അതിശക്തമായി മുഷാറഫനെതിരേ പ്രസ്താവന നടത്തി. കാര്‍ഗില്‍ യുദ്ധം ജയിച്ചത് ഭാരതമാണ്; മുഷാറഫ് അതു മനസിലാക്കണം. ഇപ്പോള്‍ മുഷാറഫ് പാക് മുന്‍ സൈനികത്തലവന് മാത്രമാണ്. ഭാരതവും പാക്കിസ്ഥാനും ബന്ധങ്ങള്‍ മെച്ചപ്പെടുത്തി സാധാരണ നിലയിലാക്കാന്‍ ശ്രമിക്കുന്ന കാര്യം അറിയണമെന്നില്ല. ഇത്തരം പ്രകോപന പ്രസ്താവനകള്‍ നടത്താന്‍ പാടില്ലായിരുന്നു. പാക്കിസ്ഥാന് രാഷ്ട്രീയത്തില്‍ ഇടം പിടിക്കാനായിരിക്കാം ഒരുപക്ഷേ ഇതു ചെയ്തത്. എന്തിനിപ്പോള്‍ പഴയ കാര്യങ്ങള്‍ പൊന്തിക്കുന്നു? വാസ്തവം ഇതാണ് കാര്‍ഗില്‍ യുദ്ധം ജയിച്ചത് ഭാരതമാണ്, സിപിഐ നേതാവ് രാജ വിശദീകരിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയും മുഷാറഫിന്റെ പ്രസ്താവനയെ അപലപിച്ചു. കാര്ഗിലിനെക്കുറിച്ചോ ഭാരതത്തെക്കുറിച്ചോ എന്തെങ്കിലും പറയുന്നതിനു പകരം മുഷാറഫ് തന്റെയും സ്വന്തം രാജ്യത്തിന്റെയും അവസ്ഥയെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: