പല മഹാന്മാരും ദിവംഗതരായി കാലാന്തരത്തില്‍ വിസ്മൃതിയിലാവുക സാധാരണം. പിന്നീട് അദ്ദേഹത്തെ ഓര്‍ത്താലായി. എന്നാല്‍ ഇന്നും ജനങ്ങളുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന മഹാനാണ് പി.മാധവന് എന്ന മാധവ്ജി. ലക്ഷക്കണക്കിന് സംഘടനാ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗദര്‍ശിയായി അവരുടെ മനസ്സിലും പ്രവൃത്തിയിലും സ്ഥിരപ്രതിഷ്ഠ നേടിയ ആചാര്യശ്രേഷ്ഠനാണ് മാധവ്ജി.
കേരളത്തിലെ ക്ഷേത്രങ്ങളുടെ ഉദ്ധാരണം ക്ഷേത്രസംരക്ഷണ സമിതിയിലൂടെ സാക്ഷാത്കരിക്കാന്‍ പ്രേരണ നല്കിയ ഉത്തമനായ മാര്‍ഗദര്‍ശിയായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്യകാല ആര്എസ്എസ്പ്രചാരകരായ മൂന്ന് പേരില്‍ ഒരാളായിരുന്നു മാധവ്ജി.
തന്ത്ര, മന്ത്ര ആഗമശാസ്ത്രങ്ങള്‍, ക്ഷേത്രാചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ ആഴത്തില്‍ പഠിക്കുകയും അവയെ ആധുനികശാസ്ത്രത്തിന്റെ മൂശയില്‍ സ്ഫുടംചെയ്ത് തത്വങ്ങള്‍ സാധാരണക്കാരന് പ്രാപ്തമാക്കുകയും ചെയ്തയാളാണ് മാധവ്ജി. ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും ഹിന്ദുസമൂഹത്തിന്റെ അനൈക്യത്തെയും ഉച്ഛാടനം ചെയ്യാന്‍ നേതൃത്വമേകിയയാള്. ഹിന്ദുമതതത്വങ്ങളെ ആധുനിക കാലഘട്ടത്തിനനുസൃതമായി അദ്ദേഹം വ്യാഖ്യാനിച്ചു, ബോധവല്‍ക്കരിച്ചു. ‘ക്ഷേത്രചൈതന്യ രഹസ്യം’ എന്ന ഒറ്റ ഗ്രന്ഥത്തിലൂടെ ശ്രേഷ്ഠരായ ഗ്രന്ഥകാരന്മാരുടെ ഗണത്തില്‍ പ്രസിദ്ധനായിത്തീര്‍ന്നു.
അക്ഷീണനായിരുന്ന അദ്ദേഹം ജ്ഞാനത്തിന്റെ അധികാരിയും തന്ത്രിമാരുടെയും തന്ത്രിയായി അംഗീകരിക്കപ്പെടുകയും ചെയ്തു. കേരളത്തില്‍ തന്ത്രിമാരുടെ കുറവ് പരിഹരിക്കുന്നതിനും തത്വബോധവും കര്മനിഷ്ഠയുമുള്ള തന്ത്രിമാരെ സൃഷ്ടിക്കുന്നതിനും തന്ത്രവിദ്യാപീഠം തുടങ്ങി. ബ്രാഹ്മണ്യം നേടുന്നത് ജന്മംകൊണ്ടല്ലെന്നും കര്‍മംകൊണ്ടാണെന്നും അങ്ങനെ ബ്രാഹ്മണ്യം നേടിയവര്‍ക്ക് ക്ഷേത്ര പൗരോഹിത്യത്തിന് അര്‍ഹതയുണ്ടെന്നും പാലിയംവിളംബരത്തിലൂടെ ആചാര്യന്മാരെകൊണ്ടു പ്രഖ്യാപിപ്പിക്കുന്നതിന് മാധവ്ജി വഹിച്ച പങ്ക് മറക്കാനാവില്ല.
1982 ല്‍ എറണാകുളത്ത് നടന്ന വിശാലഹിന്ദു സമ്മേളനത്തിന്റെ പ്രധാന സൂത്രധാരന്‍ മാധവജിയായിരുന്നു. അബ്രാഹ്മണനായ പറവൂര്‍ ശ്രീധരന് തന്ത്രി നടത്തിയ ഗണപതിഹോമത്തിന് ബ്രാഹ്മണശ്രേഷ്ഠനായ സൂര്യകാലടി സൂര്യന് സൂര്യന് ഭട്ടതിരിപ്പാട് പരികര്‍മിയായി വിപ്ലവകരമായ മാറ്റത്തിന് കളമൊരുക്കാന്‍ അന്ന് മാധവ്ജിക്കല്ലാതെ ആര്‍ക്കും സാധിക്കുമായിരുന്നില്ല. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ താത്വികവും സംഘടനാപരവുമായ പുരോഗതിക്ക് അടിത്തറപാകിയ വ്യക്തിത്വമാണ് മാധവ്ജിയുടേത്.
കോഴിക്കോട്ടു സാമൂതിരിയുടെ കുടുംബ തായ്വഴിയില്‍പ്പെട്ട അഡ്വ.പി.കെ.കെ.രാജയുടെ മകനായി 1926 മെയ് 31 ന് (ഉത്രാടം നക്ഷത്രം)ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസവും ഇന്റര്‍മീഡിയറ്റും കോഴിക്കോട്ട് നിര്‍വഹിച്ചു. ഉപരിപഠനം മദിരാശിയിലായിരുന്നു. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടി. സംസ്കൃതത്തിലും ജ്യോതിഷത്തിലും പ്രാവീണ്യം നേടി.
ബാല്യംമുതലേ സ്വയംസേവകനായ മാധവന് മദിരാശിയില്‍ സ്വഭാവികമായും ആര്‍എസ്എസുമായി ബന്ധപ്പെട്ടിരുന്നു. രണ്ടാമത്തെ സര്‍സംഘചാലകനായിരുന്ന പൂജനീയ ഗുരുജി ഗോള്‍വല്‍ക്കര്‍ ചികിത്സക്കായി മദിരാശിയില്‍ വന്നപ്പോള്‍ അദ്ദേഹവുമായി അടുത്തിടപെടാനുള്ള ഭാഗ്യം മാധവനു ലഭിച്ചു. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. പ്രചാരകനായിത്തീരുക എന്ന തീരുമാനമെടുക്കാന്‍ കാരണം ഗുരുജിയുമായുള്ള ഈ ബന്ധമായിരുന്നു.
തിരുവനന്തപുരത്ത് പ്രചാരകനായിരിക്കുമ്പോള്‍ ഒഴിവുസമയങ്ങളിലൊക്കെ വായനശാലകളില്‍ പോയി റഫറന്‍സ് ഗ്രന്ഥങ്ങളെടുത്ത് വായിക്കുക പതിവായിരുന്നു. നാലപ്പാട്ട് നാരായണ മേനോന്റെ ‘ആര്‍ഷജ്ഞാനം’ എന്ന ഗ്രന്ഥം കൂടുതല്‍ പഠനത്തിലേക്ക് തിരിയുന്നതിന് മാധവ്ജിയെ സഹായിച്ചു. മദിരാശി ഹൈക്കോടതിയില്‍ ന്യായാധിപനായിരുന്ന സര് ജോണ്‍ വുഡ്റോഫിന്റെ തന്ത്രശാസ്ത്ര ഗ്രന്ഥമായ സര്‍പന്റ് പവര്‍ (കുണ്ഡലിനി ശക്തി) എന്ന ഗ്രന്ഥമാണ് തന്ത്രശാസ്ത്രത്തിന്റെ പഠനഗവേഷണങ്ങളിലേക്ക് തിരിയുന്നതിന് പ്രചോദനമായത്.
പാശ്ചാത്യന്റെ ദൃഷ്ടിയില് തന്ത്രശാസ്ത്രത്തെക്കുറിച്ച് അറിഞ്ഞ മാധവ്ജി അവ പ്രയോഗത്തില്‍ വരുത്തിയ ആളുകളെ തേടിനടന്ന് ആശയവിനിമയം നടത്തി. അവരില്‍ പലരും തങ്ങള്‍ ചെയ്യുന്ന ക്രിയകളുടെ അന്തരാര്‍ത്ഥവും തത്വവും അറിയാതെ ആചരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് തോന്നിയിരുന്നു. എങ്കിലും അവരില്‍നിന്നെല്ലാം കിട്ടാവുന്നതൊക്കെ മനസ്സിലാക്കി. മലയാളത്തിലെയും ഇതരഭാഷകളിലെയും തന്ത്രഗ്രന്ഥങ്ങള്‍ ഗവേഷണത്തിന് വിധേയമാക്കി. കേരളത്തിനുവെളിയില്‍ നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം, ആസ്സാമിലെ കാമാഖ്യാ, ബംഗാളിലെ കാളിക്ഷേത്രം, കശ്മീരിലെ വിവിധക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സഞ്ചരിച്ച് തന്ത്രവിദ്യയുടെ വ്യത്യസ്തമായ അറിവുകള്‍ സ്വായത്തമാക്കി.
ഈ കാലഘട്ടത്തിലാണ് തന്റെ ശ്രമങ്ങളുടെ വിജയത്തിന് ഒരു ഗുരുനാഥന്റെ അനുഗ്രഹം അത്യന്താപേക്ഷിതമാണെന്ന് മനസ്സിലാക്കിയത്.ഇതിനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് കണ്ണൂര്‍ ജില്ലയില്‍ പ്രചാരകനായത്. അവിടുത്തെ സംഘചാലകായിരുന്ന കെ.ജി.നമ്പ്യാരുടെ വീട്ടില്‍ ഒരു പൂജയില്‍ സംബന്ധിക്കാനിടയായി. അതില്‍വച്ചാണ് പള്ളത്ത് നാരായണന് നമ്പൂതിരിയെ പരിചയപ്പെടുന്നത്.
തേടിയവള്ളി കാലില്ചുറ്റിയതായി മാധവജിക്കു ബോധ്യമായി. ദിവസങ്ങള്‍ക്കുള്ളില്‍ ഗുരുപാദത്തില്‍ നമസ്കരിച്ച് ആഗ്രഹിച്ച ഉപാസനാ മാര്‍ഗത്തിന് ദീക്ഷയും നരസിംഹാനന്ദനാഥന് എന്ന ദീക്ഷാനാമവും സ്വീകരിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം ഗുരുനാഥന് സമാധിയായി. തന്റെ എല്ലാ ജ്ഞാനവും സിദ്ധിയും ശിഷ്യനു പകര്‍ന്നുകൊടുത്തു എന്ന കൃതാര്‍ത്ഥതയോടെ ആയിരിക്കണം അദ്ദേഹം സമാധിയായത്.
മാധവ്ജി ആര്‍ജിച്ച എല്ലാ അറിവുകളും തന്റെ പ്രഭാഷണങ്ങളായും ‘കേസരി’യിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളായും അനുവാചകര്‍ക്ക് ലഭിച്ചു. ആ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരമാണ് ‘ക്ഷേത്രചൈതന്യ രഹസ്യം’എന്ന അമൂല്യഗ്രന്ഥം. തന്ത്രശാസ്ത്ര ഗ്രന്ഥങ്ങളുടെ ശ്രേണിയില്‍ ഇന്ന് മുന്നില്‍ നില്ക്കുന്നു ഈ ഗ്രന്ഥം.
തന്ത്രശാസ്ത്ര വിഷയങ്ങളില്‍ ആഴത്തിലുള്ള ജ്ഞാനം നേടുന്നതോടൊപ്പം അസംഘടിത ഹിന്ദുസമാജത്തെ സുസംഘടിതമാകുന്നതിന് മാധവ്ജി ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതദൗത്യംതന്നെ അതായിരുന്നുവല്ലോ. സംഘടനകളുടെ പ്രവര്‍ത്തനത്തിലൂടെ, സംഘടന എന്ന ഔഷധത്തിലൂടെ, സംഘടനാ പ്രവര്‍ത്തകര്‍ എന്ന ഡോക്ടര്‍മാരിലൂടെ അദ്ദേഹത്തിനതു സാധിച്ചു.
ക്ഷേത്രപ്രവേശന വിളംബരം, അരുവിപ്പുറം പ്രതിഷ്ഠ തുടങ്ങി പല പല പ്രവര്‍ത്തനങ്ങളിലൂടെ ജാതിവ്യത്യാസം മാറിയിരുന്നുവെങ്കിലും ഹൈന്ദവജീവിത പ്രക്രിയയില്‍ മാറാത്തത് പലതും ഉണ്ടായിരുന്നു. അതില്‍ ഒന്നാണ് അബ്രാഹ്മണര്‍ക്ക് ക്ഷേത്രപൗരോഹിത്യത്തിന് അനുവാദമില്ലാതിരുന്ന ദുരാചാരം. അത് ഒരു സമരംകൊണ്ട് മാറ്റിയെടുക്കാവുന്നതായിരുന്നില്ല.
1985 ഒക്ടോബര്‍ 6 ന് ചേന്ദമംഗലം പാലിയം കൊട്ടാരത്തില്‍ പ്രഖ്യാപിച്ച പാലിയം വിളംബരം ഒരു രണ്ടാംക്ഷേത്ര പ്രവേശന വിളംബരമായിരുന്നു. ഇത് കേവലം ക്ഷേത്രപ്രവേശനത്തിനല്ലായിരുന്നു. ക്ഷേത്രത്തിലെ പൗരോഹിത്യപ്രവേശനത്തിനുവേണ്ടിയായിരുന്നു. ബ്രാഹ്മണ്യം ജനനംകൊണ്ടല്ലെന്നും കര്‍മംകൊണ്ടാണെന്നും യോഗ്യത നേടിയ ഏതൊരാള്‍ക്കും ക്ഷേത്രപൗരോഹിത്യം ഉള്‍പ്പെടെ എല്ലാ പൗരോഹിത്യത്തിനും അര്‍ഹതയുണ്ടെന്നും പാലിയത്തുചേര്‍ന്ന പണ്ഡിത സദസ്സ് വിളംബരം ചെയ്തു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സംഘാടകന്‍ മാധവ്ജിയായിരുന്നു. ഇന്ന് മറ്റൊരു വിളംബരത്തിന്റെ സമയമായിരിക്കുന്നു, ക്ഷേത്ര ഭരണപ്രവേശനം. മാധവ്ജിയുടെ അഭാവം ക്ഷേത്രവിശ്വാസികളുടെ ദൗര്‍ഭാഗ്യം എന്നേ പറയാനുള്ളൂ. എന്നാലും ഇതിനായി അധികകാലം കാത്തിരിക്കേണ്ടിവരില്ലെന്ന് പ്രതീക്ഷിക്കാം.
അപ്രതീക്ഷിതമായി ബാധിച്ച രോഗം 1988 ല്‍ സപ്തംബര്‍ ആദ്യവാരത്തില്‍ മാധവ്ജിയുടെ ജീവന് അപഹരിച്ചു. ആ ആത്മാവ് വിഷ്ണുപദത്തില്‍ ലയിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരത്തെ തന്ത്രവിദ്യാപീഠത്തിനടുത്ത് പെരിയാറിന്റെ തീരത്ത് ഒരുക്കിയ ചിതയിലെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. ഇന്ന് നമുക്കെല്ലാവര്‍ക്കും ആ ആചാര്യനെ സ്മരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: