സിയോള്‍: റോഡ് രൂപകല്‍പ്പന, നിര്‍മ്മാണം, വൈദ്യുതിയുല്‍പ്പാദനം, കപ്പല്‍ നിര്‍മ്മാണം എന്നിവയില്‍ അടക്കം ഭാരതവും ദക്ഷിണ കൊറിയയും തമ്മില്‍ ഏഴു കരാറുകളില്‍ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗെന്ഹൈ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാറുകളില്‍ ഒപ്പിട്ടത്.
ഇരട്ടനികുതി ഒഴിവാക്കാനുള്ളതാണ് ഒരു കരാര്‍. ചലച്ചിത്ര നിര്‍മ്മാണം, ആനിമേഷന്‍ എന്നിവയിലാണ് രണ്ടാമത്തെ കരാര്‍. ഭാരത കൊറിയന്‍ ചലച്ചിത്ര വ്യവസായങ്ങള്‍ തമ്മിലുള്ള സഹകരണത്തിനും ഒന്നിച്ചുള്ള ചലച്ചിത്ര നിര്‍മ്മാണങ്ങള്‍ക്കു വഴിതുറക്കുന്നതാണ് ഈ കരാര്‍. സുരക്ഷ സംബന്ധിച്ചതാണ് മൂന്നാമത്തെ കരാര്‍. വൈദ്യുതിയുല്‍പ്പാദനം, സ്മാര്‍ട്ട് ഗ്രിഡ്, വൈദ്യുതി പ്രസരണം. വിതരണം എന്നിവയടക്കമുള്ള മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്നതാണ് നാലാമത്തെ കരാര്‍. യുവജനക്ഷേമം, സാംസ്ക്കാരിക വിനിമയം, യുവജന ക്യാമ്പ് സെമിനാര്‍ എന്നിവയുമായി ബന്ധപ്പെട്ടും കരാറായി.
റോഡ് നയങ്ങള്‍ രൂപീകരിക്കുക, റോഡുകള്‍ രൂപകല്‍പ്പന ചെയ്യുക, നിര്‍മ്മിക്കുക, ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സംവിധാനം, ഇലക്ട്രോണിക് ടോള്‍ തുടങ്ങിയ കാര്യങ്ങളില്‍ സഹകരിക്കാനുള്ളതാണ് ആറാമത്തെ കരാര്‍. കപ്പല്‍ നിര്‍മ്മാണ സങ്കേതിക വിദ്യകളുടെ കൈമാറ്റം, പരിചയ സമ്പത്ത് കൈമാറ്റം, കടല്‍വഴിയുള്ള ചരക്കുനീക്കം, കപ്പല്‍ ജീവനക്കാര്‍ക്ക് പരിശീലനം, തുറമുഖപ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് അടുത്ത കരാര്‍.
എല്‍എന്‍ജി ടാങ്കറുകള്‍ അടക്കമുള്ള കപ്പലുകളുടെ നിര്‍മ്മാണത്തിന് ഭാരതത്തില്‍ മുതല്‍മുടക്കാന്‍ മോദി വ്യസായികളെ ക്ഷണിച്ചു.ഇതുമായി ബന്ധപ്പെട്ട് സംയുക്ത കര്‍മ്മ സമിതി രൂപീകരിച്ചിട്ടുണ്ട്.എല്‍എന്‍ജി ടാങ്കറുകള്‍ നിര്‍മ്മിക്കാനുള്ള ഭാരതത്തിന്റെ പദ്ധതികളില്‍ കൊറിയന്‍ കമ്പനികള്‍ പങ്കാളികളാകും. ഇതിനുള്ള ചര്‍ച്ചകളുമായി ബന്ധപ്പെട്ട മോദി ഇന്ന് ഉള്സാനിലുള്ള കപ്പല്‍ ശാല സന്ദര്‍ശിക്കും. യുദ്ധക്കപ്പലുകളുടെ നിര്‍മ്മാണത്തിലും ഭാരത കൊറിയന്‍ കപ്പല്‍ശാലകള്‍ തമ്മില്‍ സഹകരിക്കും. ഈ കരാറുകളും തീരുമാനങ്ങളുമെല്ലാം കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയ്ക്ക് പ്രയോജനകരമാകും.
സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും പ്രതിരോധ സങ്കേതിക വിദ്യാരംഗത്ത് സഹകരിക്കാനും ചര്‍ച്ചകളില്‍ തീരുമാനിച്ചിട്ടുണ്ട്.കൂടാതെ സൈനിക ഓഫീസര്‍മാര്‍ക്ക് പരസ്പരം പരിശീലനം നല്‍കും.
ഭാരതത്തിലെ നിക്ഷപം വര്‍ദ്ധിപ്പിക്കാന്‍ മോദി കൊറിയന്‍ വ്യവസായികളോട് അഭ്യര്‍ഥിച്ചു.ബഹിരാകാശ രംഗത്തും ഭാരതവും കൊറിയയും സഹകരിക്കും. ചാന്ദ്രയാന്‍ വഴി നാം കരസ്ഥമാക്കിയ ഡേറ്റാ കൊറിയയുമായി പങ്കുവയ്ക്കും.
ഭീകരതയ്ക്ക് എതിരെ സംയോജിച്ച് പോരാടാനും തീരുമാനിച്ചു. ഭീകരരുടെ സുരക്ഷിത താവളങ്ങളും അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും തകര്‍ക്കേണ്ടതുണ്ട്.യുഎന്‍ രക്ഷാ സമിതി പരിഷ്ക്കരിക്കണം,മോദിയും പാര്‍ക്ക് ഗെന്ഹൈയും പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യ , സ്വച്ഛ് ഭാരത് പദ്ധതികളെ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് പാര്‍ക്ക് ഗെന്ഹൈ സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: